ശുചിമുറിയിൽ മേശയും കസേരയും ചായയിടാനുള്ള സൗകര്യവും, ഇടുങ്ങിയ മുറി വാടകയ്ക്ക് വച്ച് ഉടമ, വാടക ആഴ്ചയിൽ 5000!
ഏതായാലും ബാത്ത്റൂം ഒരു മുറിയായി മാറ്റിയതും അതിൽതന്നെ ബാത്ത്റൂമും ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യവും ഒരുക്കിയതും ആഴ്ചയില്‍ അയ്യായിരം രൂപയ്ക്ക് വാടകയ്ക്ക് നല്‍കുന്നതിനെയും ആളുകള്‍ ട്വിറ്ററില്‍ കണക്കറ്റ് പരിഹസിച്ചു.
ആളുകള്‍ എന്തും ഏതും വില്‍ക്കുന്ന കാലമാണ് ഇത്. സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലെ ഒരു ഭൂവുടമ ഒരു ഓഫീസ് സ്ഥലം വാടകയ്‌ക്ക് കൊടുക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, രസമതല്ല. ഒരു ചെറിയ മേശയും മിനി ഫ്രിഡ്ജും മാത്രമാണ് ഇവിടെയുള്ളത്. അത്രയും ഇടുങ്ങിയ ഒരു മുറിയാണിത്. ഒരു കുളിമുറി, മുറിയാക്കി മാറ്റിയതാണ് ഇത് എന്നാണ് ആളുകളുടെ പ്രധാന വിമര്‍ശനം. എന്നാല്‍, ഇതിന്റെ വാടക എത്രയെന്നറിയാമോ, ഒരാഴ്ചയ്ത്തേക്ക് അയ്യായിരം രൂപ.
ഈ 'പ്രോപ്പർട്ടി'യിൽ ഒരു ഇടത്തരം ജാലകത്തിന് താഴെ ഒരു മിനി ഫ്രിഡ്ജ്, ഒരു കെറ്റിൽ, പുസ്തകങ്ങൾ, ഒരു മേശ, വിളക്കുകൾ, ഒരു കസേര, കോഫിയുണ്ടാക്കാനുള്ള സംവിധാനം എന്നിവയുണ്ട്. ടോയ്‌ലറ്റും ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യങ്ങളും വളരെ അടുത്താണെന്ന് ഫോട്ടോകളിൽ നിന്ന് വ്യക്തമാണ്.
ഫൈബർ ബ്രോഡ്ബാൻഡിനെക്കുറിച്ച് പ്രശംസിക്കുന്ന ഈ ലിസ്റ്റിംഗ് 43 ദിവസം മുമ്പാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. മെട്രോ ഇത് റിപ്പോർട്ട് ചെയ്തു. പരസ്യത്തിൽ ഇങ്ങനെ വായിക്കാം: "ഒരാള്‍ക്ക് ജോലി ചെയ്യാന്‍ പാകത്തിന് അനുയോജ്യമായ ചെറുതും ഒതുക്കമുള്ളതുമായ സ്ഥലം. പാർട്ടിക്കിലെ ഒരു ടെൻമെന്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തിന് അതിന്റേതായ സ്വകാര്യ പ്രവേശന സൗകര്യമുണ്ട്. ഇത് നല്ല ശാന്തമായ സ്ഥലമാണ്, അടുത്തിടെ നവീകരിച്ചതാണ്. വെള്ളിയാഴ്ച വരെ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയാണ് സ്ഥലം ലഭ്യമാവുക. ദീർഘകാല വാടകക്കാർക്ക് താക്കോൽ നൽകും."
ഏതായാലും ബാത്ത്റൂം ഒരു മുറിയായി മാറ്റിയതും അതിൽതന്നെ ബാത്ത്റൂമും ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യവും ഒരുക്കിയതും ആഴ്ചയില്‍ അയ്യായിരം രൂപയ്ക്ക് വാടകയ്ക്ക് നല്‍കുന്നതിനെയും ആളുകള്‍ ട്വിറ്ററില്‍ കണക്കറ്റ് പരിഹസിച്ചു. ഇത് സുരക്ഷാനിയമം പാലിച്ചുകൊണ്ടുള്ളതല്ല എന്നും നിരവധിപ്പേരാണ് ചൂണ്ടിക്കാണിച്ചത്.
ഇതുപോലെ വിചിത്രമായ പല മുറികളും വാടകയ്ക്ക് എന്നും വില്‍പനയ്ക്ക് എന്നും പറഞ്ഞ് പ്രത്യക്ഷപ്പെടാറുണ്ട്. തീരെ സൗകര്യമില്ലാത്തതും വിചിത്രമായ നിര്‍മ്മിതികളുമുള്ള ഒരു രണ്ടുമുറി മാസം 96,000 രൂപയ്ക്ക് വാടകയ്ക്ക് പരസ്യം ചെയ്തതിനെതിരെ വലിയ തരത്തിലുള്ള പരിഹാസവും വിമര്‍ശനവും ഉയര്‍ന്നു വന്നിരുന്നു. അതുപോലെ തന്നെ ജനാലകളില്ലാത്ത ഒരു വീട് വലിയ വിലയ്ക്ക് വിൽപനയ്ക്ക് വച്ചതും പരിഹസിക്കപ്പെട്ടിരുന്നു.