വന്നിട്ടും തിരികെ പോയില്ല, 24 വർഷം എയർപോർട്ടിൽ കിടന്നൊരു വിമാനം!
സെപ്റ്റംബർ 29 -ന് 720 വിമാനം വിമാനത്താവളത്തിൽ നിന്ന് നാഗ്പൂർ ഫ്ലൈയിംഗ് ക്ലബിലേക്ക് പറന്നു. ഇത് നടന്നിട്ട് ദിവസങ്ങളായിയെങ്കിലും, ഇപ്പോൾ ആ കഥ വീണ്ടും ചർച്ചയായി. അതിന്റെ കാരണം ട്വിറ്ററിൽ വന്ന ഒരു പോസ്റ്റാണ്.
ക്ഷണിക്കാതെ വരുന്ന അതിഥികൾ ചിലപ്പോഴെങ്കിലും വീട്ടുകാർക്ക് ഒരു തലവേദനയാകും. അവർ തിരികെ പോകാൻ വൈകുന്തോറും വീട്ടുകാർക്ക് അസ്വസ്ഥത കൂടും. തിരിച്ച് പോകാൻ മനസ്സില്ലാതെ 24 വർഷത്തോളം നാഗ്പൂർ എയർപോർട്ടിൽ(Nagpur Airport) കഴിഞ്ഞ ഒരു അതിഥിയുണ്ടായിരുന്നു, ബോയിംഗ് 720 വിമാനം(Boeing 720 Plane). 1991 -ൽ ഒരു അടിയന്തിരാവസ്ഥ മൂലം വിമാനത്താവളത്തിൽ പറന്നിറങ്ങിയ അത് പിന്നീട് ഒരിക്കലും തിരിച്ച് പറന്നില്ല.
1991 ജൂലൈ 21 -നാണ് ബോയിംഗ് 720 വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ എത്തിയത്. എഞ്ചിൻ തകരാറുകൾ കാരണം വിമാനം അടിയന്തര ലാൻഡിംഗിന് അനുമതി തേടി. ആ സമയത്ത് കോണ്ടിനെന്റൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ (CAPL) ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ജെറ്റ് ആയിട്ടാണ് വിമാനം പ്രവർത്തിച്ചിരുന്നത്. യുഎസിലുള്ള ഇന്ത്യക്കാരൻ സാം വർമയായിരുന്നു അതിന്റെ ഉടമ. സാധാരണഗതിയിൽ, അത്തരമൊരു ലാൻഡിംഗിനൊപ്പം എഞ്ചിൻ പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും ഒരു റിപ്പയർ ക്രൂവിനെ അയക്കും. നിർഭാഗ്യവശാൽ, ഇവിടെ ഇത് സംഭവിച്ചതായി തോന്നുന്നില്ല. പകരം, 720 നാഗ്പൂർ വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ടു. വിമാനം മാസങ്ങളോളം, വർഷങ്ങളോളം അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നു.
ഉടമ തന്റെ പഴയ വിമാനം നന്നാക്കാൻ താൽപര്യം കാണിച്ചില്ല. പാർക്കിംഗ് പിഴകളും പെട്ടെന്നുതന്നെ പെരുകി. പക്ഷേ CAPL പണം നൽകാൻ വിസമ്മതിച്ചതിനാൽ, കേസ് മുംബൈ ഹൈക്കോടതിയിൽ എത്തി. നിയമപരമായ തർക്കം കാരണം പിന്നെയും ബോയിംഗ് 720 നാഗ്പൂർ വിമാനത്താവളത്തിൽ തന്നെ കിടന്നു. തുടർന്നുള്ള പതിറ്റാണ്ടുകളിൽ എയർ ട്രാഫിക് വർദ്ധിച്ചപ്പോൾ, വിമാനത്തിന്റെ കിടപ്പ് വലിയ പ്രശ്നമായി. 1993 -ൽ റൺവേയിൽ നിന്ന് വെറും 90 മീറ്റർ അകലെയായിരുന്നു വിമാനം. തീർത്തും അപകടകരമായിരുന്നു അതിന്റെ സ്ഥാനം.
TOI എഴുതുന്നത് അനുസരിച്ച്, നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും നാഗ്പൂർ എയർപോർട്ട് ഉടമകൾ ജെറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ വിസമ്മതിച്ചു. 2011 ജൂലൈയിൽ വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണി ലഭിച്ചപ്പോൾ മാത്രമാണ് വിമാനം റൺവേയിൽ നിന്ന് 600 മീറ്റർ അകലെയ്ക്ക് നീക്കിയത്. എന്നാലും, 2015 മുതൽ നാഗ്പൂർ എയർപോർട്ട് വിമാനം അതിന്റെ പരിസരത്ത് നിന്ന് നീക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഇപ്പോഴത്തെ പുതിയ എയർപോർട്ട് ഡയറക്ടർ വിമാനം മാറ്റാൻ തീരുമാനിക്കുകയും 30 മിനിറ്റിനുള്ളിൽ ചുമതല പൂർത്തിയാക്കുകയും ചെയ്തു.
സെപ്റ്റംബർ 29 -ന് 720 വിമാനം വിമാനത്താവളത്തിൽ നിന്ന് നാഗ്പൂർ ഫ്ലൈയിംഗ് ക്ലബിലേക്ക് പറന്നു. ഇത് നടന്നിട്ട് ദിവസങ്ങളായിയെങ്കിലും, ഇപ്പോൾ ആ കഥ വീണ്ടും ചർച്ചയായി. അതിന്റെ കാരണം ട്വിറ്ററിൽ വന്ന ഒരു പോസ്റ്റാണ്. തന്റെ പിതാവാണ് ഈ ബോയിംഗ് വിമാനം സാം വർമയ്ക്ക് നൽകിക്കൊണ്ട് ഈ വിവാദത്തിന് തുടക്കം കുറിച്ചതെന്ന് യുഎസിൽ നിന്നുള്ള ഒരു യുവാവ് ട്വിറ്ററിൽ കുറിച്ചു. ഇതോടെയാണ് ആ സംഭവം വീണ്ടും സജീവമായി. മിസോറിയിലെ സെന്റ് ലൂയിസ് സ്വദേശിയായ ക്രിസ് ക്രോയ് എന്ന ചെറുപ്പക്കാരനാണ് കഥയിലെ ഈ പുതിയ വഴിത്തിരിവിനെ കുറിച്ച് പറഞ്ഞത്.
ഇന്ത്യയിലേക്ക് പറക്കാനായി വിമാനത്തെ നന്നാക്കിയത് ഒരു എയർക്രാഫ്റ്റ് മെക്കാനിക്കായ തന്റെ അച്ഛനാണ് എന്ന് ക്രിസ് പോസ്റ്റിൽ പറയുന്നു. എന്നാൽ അതിന്റെ ഉടമയായിരുന്ന വർമ പറയുന്നത് ക്രോയ് എന്ന പേരിൽ ആരെയും താൻ അറിയില്ലെന്നാണ്. വിമാനം സാൻ ഡീഗോയിൽ നിന്നാണ് വാങ്ങിയതെന്നും, അതാരും നന്നാക്കി തന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ് പറഞ്ഞ കഥ അപ്പാടെ നിഷേധിക്കുകയാണ് വർമ. ഇപ്പോൾ 85 വയസ്സുള്ള അദ്ദേഹം മധ്യപ്രദേശിലെ നാഗ്പൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ബെതുളിൽ ഒരു വിരമിച്ച ജീവിതം നയിക്കുന്നു. വർഷങ്ങളായി, ഉപേക്ഷിക്കപ്പെട്ട വിമാനം ഒരു റെസ്റ്റോറന്റോ, മ്യൂസിയമോ, പരിശീലന ജീവനക്കാർക്കുള്ള ഒരു മോഡലോ ഒക്കെയായി മാറ്റാൻ പദ്ധതികൾ ആലോചിക്കുന്നു. എന്നാൽ ഒന്നും ഫലവത്തായിട്ടില്ല.