ബെംഗളൂരുവിലെ ഒരു ഹൗസിംഗ് സൊസൈറ്റി, ഫ്ലാറ്റിൽ പെണ്‍കുട്ടികൾ രാത്രി താമസിച്ചു എന്ന കാരണത്താൽ യുവാവിന് 5,000 രൂപ പിഴ ചുമത്തി. ബാച്ചിലർമാർക്ക് അതിഥികളെ വിലക്കുന്ന നിയമം കുടുംബങ്ങൾക്ക് ബാധകമല്ലാത്തതിനെതിരെ യുവാവ് റെഡ്ഡിറ്റിൽ സഹായം തേടി.
ബെംഗളൂരുവിൽ താമസിക്കുന്ന യുവാവ് താൻ താമസിക്കുന്ന ഹൗസിംഗ് സൊസൈറ്റി, തന്‍റെ ഫ്ലാറ്റിൽ പെണ്‍കുട്ടികൾ താമസിച്ചിരുന്നു എന്നതിന്‍റെ പേരില്‍ 5,000 രൂപ ഈടാക്കിയെന്ന് പരാതിപ്പെട്ടു. ബെംഗളൂരു താമസിക്കുന്ന ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് തന്‍റെ ഫ്ലാറ്റിൽ "പെൺകുട്ടികൾ രാത്രി താമസിച്ചു" എന്ന കാരണത്താൽ തനിക്കും തന്‍റെ ഫ്ലാറ്റ്മേറ്റിനും റെസിഡൻഷ്യൽ സൊസൈറ്റി 5,000 രൂപ പിഴ ചുമത്തിയതെന്ന് കുറിച്ചത്. സൊസൈറ്റി തനിക്ക് അയച്ച ഇന്‍വോയ്സിൻറെ സ്ക്രീൻ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് റെഡ്ഡിറ്റിൽ കുറിച്ചത്. സൊസൈറ്റിക്കെതിരെ ഒരു നിയമനടപടിക്ക് സാധ്യതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ബാച്ചിലർമാർക്ക് പിഴ
ബാച്ചിലർമാർക്ക് തങ്ങളുടെ വീട്ടിൽ അതിഥികളെ രാത്രിയിൽ താമസിപ്പിക്കാൻ പാടില്ലെന്നൊരു നിയമം തന്‍റെ ഹൗസിംഗ് സൊസൈറ്റി പാസിക്കിയെന്നാണ് അദ്ദേഹം ആരോപിച്ചത്. അതേസമയം കുടുംബങ്ങൾക്ക് എത്ര അതിഥികളെ വേണമെങ്കിലും താമസിപ്പിക്കാമെന്നും അതിന് നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹം തന്‍റെ കുറിപ്പിൽ പറയുന്നു. നവംബർ ഒന്നിന് പുറത്തിറക്കിയ ഇൻവോയ്‌സിൽ, പെൺകുട്ടികളെ അവരുടെ ഫ്ലാറ്റിൽ രാത്രി താമസിച്ചതിന് സൊസൈറ്റി, യുവാവിനും അദ്ദേഹത്തിന്‍റെ ഫ്ലാറ്റ് മേറ്റിനും 5,000 രൂപ പിഴ ചുമത്തി.
പെണ്‍കുട്ടികൾ താമസിച്ച തീയതിയും എണ്ണവും അവർ കുറിപ്പിൽ പ്രത്യേകം രേഖപ്പെടുത്തി. ഓക്ടോബർ 31 ന് രാത്രി രണ്ട് പെണ്‍കുട്ടികൾ രാത്രി മുഴുവന്‍ അവിടെ താമസിച്ചെന്ന് ഇന്‍വോയിൽ വ്യക്തമാക്കിയിരിക്കുന്നു. പെണ്‍കുട്ടികൾ വീട്ടിൽ താമസിച്ചത് എന്തോ നിയമലംഘനം പോലെയാണ് അവർ കാണുന്നതെന്നും തനിക്ക് ഒരു മുന്നറിയിപ്പ് പോലും ലഭിച്ചില്ലെന്നും യുവാവ് എഴുതി. ഇതൊരു താഴ്ന്ന തരം പെരുമാറ്റമായെന്നും ഇക്കാര്യം ഹൗസിംഗ് സൊസൈറ്റി പുനഃപരിശോധിക്കാൻ തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്നും അദ്ദേഹം കുറിപ്പിൽ ചോദിച്ചു.
നിയമ സാധുതയില്ലെങ്കിലും...
ഇത്തരം നിയമങ്ങൾക്ക് സാധുതയില്ലെന്നും സമൂഹം സ്വയം ഒരു ഒയോ ഹോട്ടലായി കരുതുന്നത് കൊണ്ടാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്നുമായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയ മറുപടി. സൊസൈറ്റിക്ക് അത്തരമൊരു നിയമം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും എന്നാല്‍ ഇതിനെ നിയമപരമായ നേരിടുക സമയവും ധനനഷ്ടത്തിനും ഇടയാക്കുമെന്നും ചിലരെഴുതി. മറ്റ് ചിലര്‍ താമസം മാറാനും കുറച്ച് കൂടി നല്ല സ്ഥലം തെരഞ്ഞെടുക്കാനുമാണ് നിർദ്ദേശിച്ചത്. അതേസമയം സൊസൈറ്റിയുടെ പേര് കൂടി വെളിപ്പെടുത്തി അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താനും അത് വഴി മറ്റ് അവിവാസിതരായ ആളുകൾ അവിടെ താമസിക്കുന്നതില്‍ നിന്ന് മുന്നറിപ്പ് നല്‍കാനും ചിലരാവശ്യപ്പെട്ടു.


