ദൃശ്യങ്ങളിൽ സംഭവത്തിന് ദൃക്സാക്ഷികളായവർ കുട്ടിക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു എന്ന് ആരോപിക്കുന്നത് കാണാം. എന്നാൽ, അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് പറയുകയും അപകടം പർവ്വതീകരിച്ചു കാണിക്കുകയാണ് എന്ന് ആരോപിക്കുകയും ചെയ്യുന്നതും വീഡിയോയിൽ ഉണ്ട്.

ലണ്ടൻ ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ സാം പെപ്പർ ഇന്ത്യ സന്ദർശിക്കുന്നതിനിടെ നടത്തിയ ഒരു പടക്കം എറിയൽ സ്റ്റണ്ടിൽ എട്ട് വയസ്സുള്ള പെൺകുട്ടിക്ക് പരിക്കേറ്റു. തന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയിൽ യൂട്യൂബർ പരസ്യമായി മാപ്പ് പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ സമയത്ത് ന്യൂഡൽഹിയിൽ വെച്ചാണ് സംഭവം നടന്നത്. ഓൺലൈനിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ അനുസരിച്ച്, കുറച്ച് അകലെ നിന്നുകൊണ്ട് പെപ്പർ ഒരുകൂട്ടം ആളുകൾക്ക് നേരെ റോക്കറ്റ് പടക്കങ്ങൾ എറിയുകയായിരുന്നു. ഈ പടക്കങ്ങളിൽ ഒന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ ദേഹത്ത് വീഴുകയും പൊള്ളൽ ഏൽക്കുകയും ആയിരുന്നു.

ദൃശ്യങ്ങളിൽ സംഭവത്തിന് ദൃക്സാക്ഷികളായവർ കുട്ടിക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു എന്ന് ആരോപിക്കുന്നത് കാണാം. എന്നാൽ, അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് പറയുകയും അപകടം പർവ്വതീകരിച്ചു കാണിക്കുകയാണ് എന്ന് ആരോപിക്കുകയും ചെയ്യുന്നതും വീഡിയോയിൽ ഉണ്ട്. അതേസമയം തൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ, പെപ്പർ ഖേദം പ്രകടിപ്പിക്കുകയും അത്തരമൊരു പ്രവൃത്തി ചെയ്യുന്നതിനുമുമ്പ് കൂടുതൽ ശ്രദ്ധയോടെ ചിന്തിച്ചില്ല എന്ന് പറയുകയും ചെയ്തു. താൻ വരുത്തിയ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പെപ്പർ, പരിക്കുപറ്റിയ പെൺകുട്ടിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. കുട്ടിയുടെ ചികിത്സാ ചെലവുകള്‍ വഹിച്ചതായും പറയുന്നു. വിവിധ സന്ദർശനങ്ങളിലായി നാല് മാസത്തിലധികം ഇന്ത്യയിൽ ചെലവഴിച്ച കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യയോടുള്ള തൻ്റെ ഇഷ്ടവും യുവാവ് രേഖപ്പെടുത്തി. അപ്പോഴും ഇയാള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്.

അപകടകരമായ ഈ പ്രകടനത്തെത്തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കിക്ക് (Kick) എന്ന പ്ലാറ്റ്‌ഫോമിൽ നിന്നും ഗെയിമിംഗ് സ്ട്രീമിംഗ് സൈറ്റായ പംപ്.ഫൺ (Pump.fun) പോലുള്ള മറ്റ് നിരവധി ചാനലുകളിൽ നിന്നും പെപ്പറിനെ വിലക്കിയതായിയി റിപ്പോർട്ടുണ്ട്. വിഷയത്തിൽ ഇന്ത്യയിലെ പൊലീസ് എന്തെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.