എന്തുകൊണ്ട് ബീച്ചില്‍ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി നടക്കാന്‍ പോയി? ടെക്സാസില്‍ നിന്നുള്ള അമ്മയുടെ അവിശ്വസനീയമായ വിശദീകരണം ഇങ്ങനെ. സംഭവം നടന്നത് ഫ്ലോറിഡയിലെ ബീച്ചില്‍.
കഴിഞ്ഞ ദിവസമാണ് ഫ്ലോറിഡയിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്ത് വന്നത്. മിറാമർ ബീച്ചിൽ തങ്ങളുടെ 6 മാസം പ്രായമുള്ള കുഞ്ഞിനെ ഏകദേശം ഒരു മണിക്കൂറോളം തനിച്ചാക്കി നടക്കാൻ പോയതിന് അമേരിക്കൻ ദമ്പതികളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാലിപ്പോൾ വാർത്തയാവുന്നത്, കുഞ്ഞിനെ തനിച്ചാക്കി പോകാൻ ദമ്പതികൾ പറഞ്ഞ കാരണങ്ങളാണ്. മക്കളോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ദമ്പതികൾ മൂത്ത മൂന്ന് കുട്ടികളുമായി നടക്കാൻ പോവുകയും ആ സമയത്തെല്ലാം ആറ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് ബീച്ചിലെ ടെന്റിൽ തനിയെ ആവുകയുമായിരുന്നു. ഇതുവഴി പോയ ഒരാളാണ് കുഞ്ഞിനെ കണ്ടതും പൊലീസിനെ വിവരം അറിയിച്ചതും. പൊലീസ് വരുന്നത് വരെ ഇയാൾ കുഞ്ഞിന് കാവലിരിക്കുകയും ചെയ്തു. കുഞ്ഞിനെ തനിച്ചാക്കി പോയ അമ്മയ്ക്കും അച്ഛനുമെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു.
ഹെൽത്ത് കെയർ എക്സിക്യൂട്ടീവായ 37 വയസ്സുള്ള സാറ സമ്മേഴ്‌സ് വിൽക്ക്‌സ്, ഭർത്താവ് ബ്രയാൻ വിൽക്ക്‌സ് (40) എന്നിവർക്കെതിരെയായിരുന്നു പൊലീസ് കുഞ്ഞിനെ തനിച്ചാക്കി പോയതിന് കേസെടുത്തത്. സാറ ഇപ്പോൾ പറയുന്നത്, അത് സാധാരണയായി കുഞ്ഞ് ഉറങ്ങുന്ന സമയമാണ്. അതിനാലാണ് കുഞ്ഞിനെ തനിച്ച് കിടത്തി പോയത് എന്നാണ്. 'കുഞ്ഞ് ഉണരില്ല എന്ന് കരുതിയാണ് പോയത്. നടന്ന് തുടങ്ങിയപ്പോൾ സമയം പോയത് അറിഞ്ഞില്ല. അതുകൊണ്ട് പെട്ടെന്ന് തിരികെയെത്തിയില്ല' എന്നും സാറ പറഞ്ഞതായി വാൾട്ടൺ കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നു.
രാവിലെ 11 മണിയോടെയാണ് കുഞ്ഞിനെ തനിച്ചാക്കി മാതാപിതാക്കൾ പോയത് എന്നും ഉച്ചയ്ക്ക് 12.06 വരെ അവർ തിരിച്ചെത്തിയിരുന്നില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റ് ചെയ്ത സാറയേയും ഭർത്താവ് ബ്രയാൻ വിൽക്ക്‌സിനെയും പിന്നീട് 1,000 ഡോളർ ബോണ്ട് കെട്ടിവെച്ച ശേഷം വിട്ടയക്കുകയായിരുന്നു.


