നാലു പേരെയും അറസ്റ്റ് ചെയ്തതോടൊപ്പം പൊലീസ് ഹീരെയേയും മോട്ടിയെയും കണ്ടു കെട്ടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ കാളവണ്ടിയിൽ നിന്നും ആയിരത്തോളം മദ്യ കുപ്പികളാണ് പിടിച്ചെടുത്തത്.

മദ്യം കടത്തിയ കേസിൽ പൊലീസ് പിടിച്ചെടുത്ത രണ്ടു കാളകളെ ഒമ്പത് മാസത്തിനുശേഷം വിട്ടയച്ചു. ബീഹാറിൽ ആണ് സംഭവം. സംസ്ഥാനത്ത് കർശനമായ മദ്യനിരോധന നിയമങ്ങളും ചട്ടങ്ങളും ആണ് നിലവിലുള്ളത്. ഇതിൻറെ ഭാഗമായി അനധികൃതമായി മദ്യം കടത്തുന്നവർക്കെതിരെ കടുത്ത നടപടിയാണ് ബിഹാർ പൊലീസ് സ്വീകരിച്ചു വരുന്നത്. നിയമങ്ങളും ചട്ടങ്ങളും വളരെ കർശനമായതിനാൽ, ഇവിടെ മദ്യം കടത്തിയവരെ പിടികൂടുന്നതിനോടൊപ്പം തന്നെ ചില സാഹചര്യങ്ങളിൽ അവരുടെ ഉടമസ്ഥതയിലുള്ള മൃഗങ്ങളെയും കണ്ടുകെട്ടാറുണ്ട്. അത്തരത്തിൽ 9 മാസങ്ങൾക്കു മുൻപ് ഒരു മദ്യ കടത്ത് കേസിൽ പൊലീസ് പിടിയിലായ ഹീര, മോട്ടി എന്നീ രണ്ടു കാളകളെയാണ് ഒടുവിൽ മോചിപ്പിക്കാൻ പൊലീസ് തയ്യാറായത്.

ഗോപാൽഗഞ്ചിലെ ജാദോപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന രാംപൂർ തെൻഗരാഹി ഗ്രാമത്തിന് സമീപത്ത് നിന്നാണ് കാളവണ്ടിയിൽ മദ്യം കടത്തിയതിന് നാലുപേർ പിടിയിലായത്. അവർ മദ്യം കടത്തുന്നതിനായി ഉപയോഗിച്ചിരുന്ന കാളവണ്ടി വലിച്ചിരുന്നത് ഹീരയും മോട്ടിയും ചേർന്നായിരുന്നു. ഇവരുടെ ഉടമസ്ഥനായ ഓംപ്രകാശ് യാദവ് ആണ് പിടിയിലായ നാലു പേരിൽ ഒരാൾ. ഈ നാലു പേരെയും അറസ്റ്റ് ചെയ്തതോടൊപ്പം പൊലീസ് ഹീരെയേയും മോട്ടിയെയും കണ്ടു കെട്ടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ കാളവണ്ടിയിൽ നിന്നും ആയിരത്തോളം മദ്യ കുപ്പികളാണ് പിടിച്ചെടുത്തത്.

തുടർന്ന് എസ്എച്ച്ഒ മിഥിലേഷ് പ്രസാദ് സിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് മദ്യക്കടത്ത് കേസിൽ മദ്യവിരുദ്ധ ദൗത്യസേന ഈ കാളവണ്ടി പിടികൂടി. തുടർന്ന് ചട്ടപ്രകാരം കാളകളെ ലേലത്തിന് വച്ചു.അറുപതിനായിരം രൂപയ്ക്കായിരുന്നു കാളകളെ ലേലത്തിന് വച്ചത്. എന്നാൽ കാളകളെ വാങ്ങാൻ ആരും മുന്നോട്ടു വരാതിരുന്നതിനെ തുടർന്ന് ലേല തുകയുടെ പകുതി തുകയ്ക്ക് ഉടമയായ ഓംപ്രകാശിന് തന്നെ കാളകളെ നൽകുകയും ആ തുക പിഴയായി ഓംപ്രകാശ് അടക്കുകയും ചെയ്തു. ഇതോടെയാണ് 9 മാസങ്ങൾക്ക് ശേഷം ഹീരയേയും മോട്ടിയെയും പൊലീസ് വിട്ടയച്ചത്.