പ്രമുഖ എയർവെയ്സ് കമ്പനി 8 ലക്ഷം രൂപയുടെ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ വിറ്റത് വെറും 25,000 രൂപയ്ക്ക് !
10,000 ഡോളർ (ഏകദേശം 8.21 ലക്ഷം രൂപ) വില വരുന്ന ബിസിനസ് ക്ലാസ് ടിക്കറ്റുകൾ 300 ഡോളർ (ഏകദേശം 25,000 രൂപ) വരെ വിലക്കുറവിൽ സ്വന്തമാക്കാൻ യാത്രക്കാർക്ക് ഇതുവഴി സാധിച്ചു.
അബദ്ധത്തിൽ സംഭവിച്ച സാങ്കേതിക പിഴവിനെ തുടർന്ന് വൻ നഷ്ടം നേരിടേണ്ടി വന്നിരിക്കുകയാണ് ജപ്പാനിലെ പ്രമുഖ എയർവെയ്സ് ഗ്രൂപ്പ് ആയ ഓൾ നിപ്പോൺ എയർവെയ്സിന്. വന്‍ വിലയ്ക്ക് വിറ്റിരുന്ന എയർവെസിന്‍റെ നൂറുകണക്കിന് ടിക്കറ്റുകളാണ് ഇപ്പോൾ സാങ്കേതിക പിഴവിനെ തുടർന്ന് വലിയ വിലക്കുറവിൽ വിറ്റ് തീർന്നിരിക്കുന്നത്. കറൻസി കൺവെർഷൻ ആപ്പിൽ സംഭവിച്ച സാങ്കേതിക പിഴവാണ് ഇത്തരത്തിൽ ഒരു അബദ്ധത്തിലേക്ക് ഓൾ നിപ്പോൺ എയർവെയ്സിനെ കൊണ്ടെത്തിച്ചത്. ഇതിനെ തുടർന്ന് എട്ട് ലക്ഷം രൂപ വിലയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍വരെ വിറ്റു പോയത് വെറും ഇരുപത്തിയയ്യായിരം രൂപക്കാണ്.
ജക്കാർത്തയിൽ നിന്ന് കരീബിയൻ ദ്വീപുകളിലേക്കുള്ള റൗണ്ട്-ട്രിപ്പ് ടിക്കറ്റുകളാണ് ഇങ്ങനെ വലിയ വിലക്കുറവിൽ യാത്രക്കാര്‍ക്ക് ലഭിച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. യാത്രക്കാർക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വെറും 73,000 രൂപ ($890) യ്ക്ക് വരെ ബുക്ക് ചെയ്യാൻ സാധിച്ചു. ഈ ടിക്കറ്റുകൾക്ക് സാധാരണയായി ഏകദേശം 20 മടങ്ങ് കൂടുതൽ ചിലവ് വരുന്നിടത്താണ് ഇത്രയും വിലക്കുറവ് എന്ന് കൂടി മനസിലാക്കണം. റിപ്പോർട്ടുകൾ പ്രകാരം 10,000 ഡോളർ (ഏകദേശം 8.21 ലക്ഷം രൂപ) വില വരുന്ന ബിസിനസ് ക്ലാസ് ടിക്കറ്റുകൾ 300 ഡോളർ (ഏകദേശം 25,000 രൂപ) വരെ വിലക്കുറവിൽ സ്വന്തമാക്കാൻ യാത്രക്കാർക്ക് ഇതുവഴി സാധിച്ചു. ഇത്രമാത്രം വിലക്കുറവിൽ എത്ര ടിക്കറ്റുകൾ വിറ്റ് പോയി എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഓൾ നിപ്പോൺ എയർവേസ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
ഏതാനും ദിവസങ്ങൾ മുൻപ് ഡിസ്‌കൗണ്ട് ടിക്കറ്റുകളെ മാനിക്കുമെന്ന് എയർലൈനിന്‍റെ വക്താവ് വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കാരിയർ പിന്നീട് അറിയിച്ചു. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിയറ്റ്നാം വെബ്‌സൈറ്റിലെ പിഴവ് കറൻസിയുടെ മൂല്യത്തെ മറ്റൊരു കറന്‍സിയിലേക്ക് മാറ്റുന്നതിലുള്ള പിഴവുകൾക്ക് കാരണമായതെന്നാണ് എഎൻഎ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ ഒരു പിഴവ് സംഭവിക്കാൻ കാരണമായത് എന്താണ് എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എയർലൈൻ വക്താക്കൾ അറിയിച്ചു. എന്നാല്‍, വിമാന കമ്പനികള്‍ക്ക് ഇതാദ്യമായല്ല ഇത്തരമൊരു സാങ്കേതിക പിഴവ് സംഭവിക്കുന്നത്. 2019 ല്‍ വിയറ്റ്നാം യുഎസ് യാത്രയില്‍ കാത്തി പസഫിക് എന്ന വിമാനക്കമ്പനി ഏതാണ്ട് ഒന്നര ലക്ഷം വിലയുള്ള ടിക്കറ്റുകള്‍ 65,000 രൂപയ്ക്ക് വിറ്റിരുന്നു. 2014 ല്‍ സിംഗപ്പൂര്‍ എയര്‍വെയ്സിനും ഇത്തരത്തില്‍ സാങ്കേതിക പിഴവ് മൂലം ടിക്കറ്റ് പകുതി വിലയ്ക്ക് വില്‍ക്കേണ്ടിവന്നിരുന്നു.
എട്ടില്‍ അഞ്ച് ടോയ്‍ലറ്റുകളും തകരാര്‍; 300 പേരുള്ള വിമാനം 35,000 അടി ഉയരത്തില്‍ നിന്ന് തിരിച്ചിറക്കി