എങ്ങനെ മാരകമായ ഒരു വിഷവാതകം ഉണ്ടാക്കാം എന്നതായിരുന്നു ക്ലാസിന്റെ വിഷയം. വെറുതെ ക്ലാസ് എടുക്കുകയായിരുന്നില്ല. അതിന്റെയെല്ലാം ചിത്രങ്ങള്‍ സഹിതം ആരെയും വിഷവാതകം ഉണ്ടാക്കാന്‍ സഹായിക്കുകയായിരുന്നു ഈ അധ്യാപകനെന്ന് പൊലീസ് പറയുന്നു.

ഹോങ്കോംഗില്‍ കഴിഞ്ഞ ദിവസം ഒരു കെമിസ്ട്രി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായ 30-കാരെനയാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം അടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ പിടികൂടിയത്. 

എന്താണ് ഇയാള്‍ ചെയ്ത കുറ്റമെന്നോ? ഓണ്‍ലൈന്‍ ചര്‍ച്ചാ വേദിയില്‍ ഒരു ക്ലാസ് എടുത്തു. ക്ലാസ് എടുത്തതിന് അറസ്‌റ്റോ എന്നാണ് സംശയമെങ്കില്‍, എന്തിനെക്കുറിച്ചായിരുന്നു ആ ക്ലാസ് എന്നു കൂടി അറിയണം. 

എങ്ങനെ മാരകമായ ഒരു വിഷവാതകം ഉണ്ടാക്കാം എന്നതായിരുന്നു ക്ലാസിന്റെ വിഷയം. വെറുതെ ക്ലാസ് എടുക്കുകയായിരുന്നില്ല. അതിന്റെയെല്ലാം ചിത്രങ്ങള്‍ സഹിതം ആരെയും വിഷവാതകം ഉണ്ടാക്കാന്‍ സഹായിക്കുകയായിരുന്നു ഈ അധ്യാപകനെന്ന് പൊലീസ് പറയുന്നു. ഹൈഡ്രജന്‍ സള്‍ഫൈഡ് എങ്ങനെ ഉണ്ടാകകാം, അതിന് എന്തൊക്കെ രാസവസ്തുക്കളാണ് വേണ്ടത്, അവ എത്ര അളവില്‍ ഉപയോഗിക്കണം, അവ എങ്ങനെ ഏതളവില്‍, ഏതു ക്രമത്തില്‍ കൂട്ടിച്ചേര്‍ക്കണം, വിഷവാതകം എങ്ങനെ ഉപയോഗിക്കണം, എങ്ങന അതുപയോഗിച്ച് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാം, ബോംബ് നിര്‍മാണത്തിന് സമാനമായ രാസവസ്തുക്കള്‍ എങ്ങനെ ഉപയോഗിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അധ്യാപകന്‍ പഠിപ്പിച്ചത്. അപ്പോള്‍ തന്നെ അതുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന വിധമായിരുന്നു ക്ലാസ് എന്നാണ് ഹോങ്കോംഗ് പൊലീസ് പറയുന്നത്. 

ടിന്‍ ഷുയി വായി സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ 30-കാരനെയാണ് പൊലീസ് ടുവന്‍ മുനിലെ വീട്ടില്‍വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍നിന്നും രണ്ട് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും വലിയ അളവില്‍ രാസവസ്തുക്കളുടെ ശേഖരവും പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. കെമിസ്ട്രി അധ്യാപകനായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ ലാബില്‍നിന്നും ശേഖരിച്ച രാസവസ്തുക്കളാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചതെന്നും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഇതുപയോഗിച്ചതായുമാണ് പൊലീസ് പറയുന്നത്. 

ഈ സംഭവത്തിനു മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. ഹോങ്കോംഗ് ഇപ്പോള്‍ ചൈനയുടെ കോളനിയാണ്. ചൈന തീരുമാനിക്കുന്ന വിധത്തിലാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. ഇതിനെതിരെ ഹോങ്കോംഗ് നിവാസികളുടെ വലിയ തരത്തിലുള്ള പ്രതിഷേധം ഉണ്ടാവാറുണ്ടെങ്കിലും അതിനെയെല്ലാം അടിച്ചമര്‍ത്തുകയാണ് ചെയ്യാറുള്ളത്. അത്തരം പ്രതിഷേധങ്ങളുടെ ഭാഗമായാണ്, ഈ അധ്യാപകന്‍ ഓണ്‍ലൈനില്‍ വിഷവാതകം ഉണ്ടാക്കാനുള്ള ക്ലാസ് എടുത്തത് എന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. അതായത്, ചൈനയുടെ താല്‍പ്പര്യത്തിന് എതിരായി പോരാടുന്ന ഹോങ്കോംഗിലെ ചെറുപ്പക്കാരുടെ പ്രതിനിധിയാണ് ഇയാള്‍. ആ നിലയ്ക്കു കൂടിയാണ്, ഓണ്‍ലൈന്‍ ക്ലാസ് കൃത്യമായി നിരീക്ഷിക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.