അവിഹിത ബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, വിവാഹേതര ബന്ധങ്ങൾ ഒഴിവാക്കുക, യജമാന്‍മാരുടെ ഭാര്യമാരെ പരിപാലിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക, വിവാഹമോചനങ്ങൾ കുറയ്ക്കുക. എന്നീ നാല് കാര്യങ്ങള്‍ തങ്ങളുടെ "നല്ല ജോലിക്കാരര്‍"  പിന്തുടരണമെന്നും കമ്പനി അനുശാസിക്കുന്നു. 

ചൈനയില്‍ വിവാഹങ്ങളും കുട്ടികളുടെ ജനന നിരക്കും മുന്‍ വര്‍ഷത്തേതിനേക്കാള്‍ കഴിഞ്ഞ വര്‍ഷം വളരെ കുറവാണെന്നും ജീവിത ചെലവ് കൂടുന്നതും സാമ്പത്തിക വളര്‍ച്ച കുറയുന്നതും കുടുംബങ്ങളോടുള്ള ആളുകളുടെ കാഴ്ചപ്പാടില്‍ വരുന്ന മാറ്റങ്ങളുമാണ് ഇത്തരമൊരു സ്ഥിതി വിശേഷത്തിലേക്ക് ചൈനയെ എത്തിച്ചതെന്നുമുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ ചൈനയില്‍ നിന്നും മറ്റൊരു വാര്‍ത്തകൂടി പുറത്ത് വരികയാണ്. ഒരു ചൈനീസ് കമ്പനി തങ്ങളുടെ ജീവനക്കാരോട് വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെട്ടാല്‍, പിരിച്ചുവിടുകയോ വിവാഹ മോചനത്തിന് വിധേയരാകുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന മുന്നറിയിപ്പാണ് പുറത്തിറക്കി എന്നതായിരുന്നു ആ വര്‍ത്ത. ജീവനക്കാരുടെ കുടുംബ വിശ്വസ്തതയെ വിലമതിക്കുകയും ദാമ്പത്യ ബന്ധങ്ങളുടെ പവിത്രത ഊന്നിപ്പറയുകയും ചെയ്യുന്ന ഒരു കോർപ്പറേറ്റ് സംസ്കാരം വളർത്തിയെടുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കമ്പനി ഇത്തരമൊരു ഉത്തരവ് ജീവനക്കാര്‍ക്ക് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ജൂൺ 9 നാണ് സെജിയാങ് പ്രവിശ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ജീവനക്കാര്‍ക്ക് തങ്ങളുടെ പുതിയ നിര്‍ദ്ദേശം നല്‍കിയത്. വിവാഹത്തോടും കുടുംബ സ്നേഹത്തോടുമുള്ള വിശ്വസ്തതയ്ക്ക് മുൻഗണന നൽകുന്ന ഒരു അന്തരീക്ഷം കമ്പനിയിലെ ജീവനക്കാരില്‍ സൃഷ്ടിക്കാനുമുള്ള തങ്ങളുടെ സദുദ്ദേശം കമ്പനി വ്യക്തമാക്കി. ഇതിലൂടെ വിവാഹേതര ബന്ധങ്ങൾ പോലുള്ള ഹാനികരമെന്ന് കരുതുന്ന പെരുമാറ്റങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിവാഹിതരായ ജീവനക്കാരെ കമ്പനി വിലക്കുന്നു. മാത്രമല്ല, ജീവനക്കാര്‍ "ശരിയായ സ്നേഹമൂല്യങ്ങൾ" ഉയർത്തിപ്പിടിക്കേണ്ടതിന്‍റെ പ്രാധാന്യവും കമ്പനി വ്യക്തമാക്കുന്നു. അവിഹിത ബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, വിവാഹേതര ബന്ധങ്ങൾ ഒഴിവാക്കുക, യജമാന്‍മാരുടെ ഭാര്യമാരെ പരിപാലിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക, വിവാഹമോചനങ്ങൾ കുറയ്ക്കുക. എന്നീ നാല് കാര്യങ്ങള്‍ തങ്ങളുടെ "നല്ല ജോലിക്കാരര്‍" പിന്തുടരണമെന്നും കമ്പനി അനുശാസിക്കുന്നു. 

22,000 രൂപയുടെ ഷര്‍ട്ടെന്ന് 20 -കാരന്‍; കളിയാക്കി നെറ്റിസണ്‍സ്

കുടുംബ ബന്ധങ്ങളിലെ സ്ഥിരത ഉറപ്പാക്കുന്നതിലൂടെ തോഴിലാളികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും ഇതുവഴി വ്യക്തിഗത ക്ഷേമത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കഴിയുമെന്നും കമ്പനി വിശ്വസിക്കുന്നതായി പേര് വെളിപ്പെടുത്താത്ത ഒരു കമ്പനി ജീവനക്കാരന്‍ ജിമു ന്യൂസിനോട് പറഞ്ഞു. എന്നാല്‍, കമ്പനിയുടെ ജീവനക്കാരോടുള്ള പുതിയ നയത്തിന്‍റെ നിയമസാധുതയെക്കുറിച്ച് നിയമവിദഗ്ധർ ചോദ്യങ്ങൾ ഉന്നയിച്ചെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ ലേബർ കോൺട്രാക്ട് നിയമമനുസരിച്ച്, ജോലി ചെയ്യാൻ കഴിയാതെ വരികയോ തന്‍റെ ആവശ്യകതകൾ നിറവേറ്റുന്നതിൽ ജീവനക്കാരന്‍ പരാജയപ്പെടുകയോ ചെയ്താൽ മാത്രമേ ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനികള്‍ക്ക് കഴിയൂവെന്ന് ഷാങ്ഹായിലെ വി ആൻഡ് ടി ലോ ഫേമിലെ അഭിഭാഷകൻ ചെൻ ഡോങ് വിശദീകരിച്ചു. 

ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നയം സ്വീകരിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നോ അല്ലെങ്കിൽ ജീവനക്കാർ ഉൾപ്പെട്ട ജോലിസ്ഥലത്തെ കാര്യങ്ങൾ ഈ തീരുമാനത്തെ സ്വാധീനിച്ചോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിചിത്രമായി പുതിയ നയം ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിച്ചു. തൊഴിലുടമകൾ ജീവനക്കാരുടെ വ്യക്തിജീവിതത്തിൽ ഇടപെടരുതെന്നും സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും അംഗീകരിക്കണമെന്നുമുള്ള ശക്തമായ വാദങ്ങളുമായി നിരവധി പേരാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ചിലര്‍ കമ്പനികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിക്കാനും കമ്പനിയുടെ പ്രശസ്തി നിലനിര്‍ത്താനും ഇത്തരം പരിധികള്‍ നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു.

ഒരു നദി രണ്ട് കാലം; വറ്റിവരണ്ടും നിറഞ്ഞ് കവിഞ്ഞും ഫെതര്‍ നദി, ചിത്രം പങ്കുവച്ച് ഗെറ്റി