ജപ്പാനിലെ ടോക്കിയോയിലെ ചരിത്രപ്രസിദ്ധമായ സെൻസോ-ജി ക്ഷേത്രത്തിൽ ഒരു ചൈനീസ് സഞ്ചാരി ഭാഗ്യക്കുറി എടുക്കുന്നതിനായി 'നരകപ്പണം' നിക്ഷേപിച്ചു. മരിച്ചവർക്കായി ഉപയോഗിക്കുന്ന ഈ പേപ്പർ സംഭാവന പെട്ടിയിൽ ഇട്ടത് ജപ്പാനിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ചിലപ്പോഴൊക്കെ വിദേശ സഞ്ചാരികളുടെ മാന്യമല്ലാത്ത പ്രവർത്തികൾ അവരുടെ രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഒരു ചൈനീസ് സഞ്ചാരിയുടെ പ്രവൃത്തിയിൽ ജപ്പാനില്‍ വ്യാപക വിമർശനം ഉയർത്തി. ജപ്പാനിലെ ടോക്കിയോയിലെ ചരിത്രപ്രസിദ്ധമായ സെൻസോ-ജി ക്ഷേത്രത്തിലെ ഭാഗ്യക്കുറി എടുക്കുന്നതിനുള്ള സംഭാവന പെട്ടിയിൽ ഒരു ചൈനീസ് സഞ്ചാരി 'നരകപ്പണം' നിക്ഷേപിച്ചതായി പരാതി. മരിച്ചവർക്കായിപരമ്പരാഗതമായി കത്തിക്കുന്ന 'ജോസ് പേപ്പറിനെ'യാണ് നരകപ്പണം എന്ന് ജപ്പാന്‍കാർ വിളിക്കുന്നത്.
ഭാഗ്യ മുളവടികൾ
സെൻസോ-ജി ക്ഷേത്രത്തിൽ സന്ദർശകർ 100 ഭാഗ്യ മുള വടികളിൽ ഒന്ന് എടുക്കുന്നതിനായി 100 യെൻ നൽകണം. തുടർന്ന് അവർക്ക് എടുത്ത വടിക്ക് അനുസൃതമായി ഒരു ഭാഗ്യ കുറിപ്പ് ലഭിക്കും. ദൃശ്യങ്ങളിൽ ഒരു ചൈനീസ് സഞ്ചാരി ആവശ്യമായ പണത്തിന് പകരം പേപ്പർ ഇട്ടശേഷം 68-ാം നമ്പർ വടി എടുത്തു. അതിലൂടെ അദ്ദേഹത്തിന് ലഭിച്ച ഭാഗ്യ കുറിപ്പിൽ 'കിച്ചി' എന്ന് രേഖപ്പെടുത്തിയിരുന്നു. 'കിച്ചി' എന്നാൽ 'മംഗളകരമായത്' എന്നാണ് അർത്ഥം. ഭാഗ്യ വടി എടുക്കുന്നതിന് മുമ്പ്, 'ജപ്പാനിലെ ഭാഗ്യവടികൾ ഞങ്ങൾ ചൈനക്കാരെ അനുഗ്രഹിക്കില്ലെന്നും, തങ്ങൾ ചൈനക്കാർക്ക് തങ്ങളുടെതായ ഭാഗ്യമുണ്ടമെന്നും ചൈനീസ് ആചാരങ്ങൾ ജപ്പാനിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നും ഇയാൾ പറഞ്ഞതായും റിപ്പോർട്ടുകൾ പറന്നു. അതോടൊപ്പം തന്നെ ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച സുഹൃത്ത് തങ്ങൾ 'പിശാചുക്കളെ' കബളിപ്പിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
രൂക്ഷ പ്രതികരണം
മരിച്ച് പോയ തങ്ങളുടെ പ്രീയപ്പെട്ടവരെ പിശാചുക്കൾ എന്ന് അഭിസംബോധന ചെയ്തതും ക്ഷേത്ര ഭണ്ഡാരത്തിൽ നരകപ്പണം നിക്ഷേപിച്ചതും ജപ്പാനില്‍ വലിയ പ്രതിഷേധത്തിന് കാരണമാക്കി. പിന്നാലെ ചൈനീസ് സഞ്ചാരികൾക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. മരിച്ചവർക്ക് വേണ്ടിയുള്ള പേപ്പർ അനുഗ്രഹം തേടാൻ ഉപയോഗിച്ചത് മതപരമായ ആചാരങ്ങളോടുള്ള അനാദരവാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഒരു രാജ്യത്ത് ചെല്ലുമ്പോൾ കുറഞ്ഞത് അവരുടെ ആചാരങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കാൻ വിദേശ വിനോദ സഞ്ചാരികൾ പഠിക്കണമെന്നും പലരും ഓർമ്മിപ്പിച്ചു. ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റ തീവ്ര വലതുപക്ഷക്കാരിയായ സുനേ തക്കൈച്ചി. വിനോദ സഞ്ചാരികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രാചരണക്കാലത്ത് വാഗ്ദാനം ചെയ്തിരുന്നു.


