ദിവസവും രാത്രി 2 മണിക്ക് ഉറങ്ങാൻ കിടന്ന് പുലർച്ചെ 6 മണിക്ക് ഉണരുന്ന ദിനചര്യ എട്ട് മാസത്തോളം തുടർന്നു. ഇതിനിടെ രണ്ടാഴ്ചയോളം അസുഖബാധിതനായതും, വീഡിയോകൾ കണ്ടതിനെ തുടർന്ന് പ്രധാന ജോലി നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തിയതും ബ്രാഡ്‌ലി ഓർത്തെടുക്കുന്നു.

പ്രണയത്തിന് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് ബ്രാഡ്‌ലി ചോ എന്ന അമേരിക്കൻ യുവാവ്. തന്റെ പ്രിയതമയ്ക്ക് സ്വപ്നതുല്യമായ ഒരു നിശ്ചയമോതിരം സമ്മാനിക്കാനായി, എട്ട് മാസത്തോളം കഠിനാദ്ധ്വാനം ചെയ്ത് പണം കണ്ടെത്തിയ ബ്രാഡ്‌ലിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പകൽ സമയത്തെ കോർപ്പറേറ്റ് ജോലിക്ക് ശേഷം രാത്രിയിൽ ഫുഡ് ഡെലിവറി ഏജന്റായാണ് ബ്രാഡ്‌ലി അധ്വാനിച്ചത്. തുടർച്ചയായ അധ്വാനത്തിനൊടുവിൽ കാമുകിയായ ജൂലിയയ്ക്കായി ഡയമണ്ട് റിംഗ് സ്വന്തമാക്കാൻ ഈ യുവാവിനായി.

പകൽ ഓഫീസിൽ, രാത്രി തെരുവിൽ

തന്റെ പ്രണയയാത്രയുടെ ഓരോ ദിവസവും ബ്രാഡ്‌ലി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 'കാമുകിയോട് വിവാഹാഭ്യർത്ഥന നടത്താനുള്ള മോതിരം വാങ്ങാൻ ഇനി 89 ദിവസങ്ങൾ കൂടി' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പരമ്പര ആരംഭിച്ചത്. പകൽ ജോലി കഴിഞ്ഞ് രാത്രി വൈകുവോളം ഫുഡ് ഡെലിവറി നടത്തുകയും, ഇതിന്റെ വീഡിയോകൾ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു രീതി. ദിവസവും രാത്രി 2 മണിക്ക് ഉറങ്ങാൻ കിടന്ന് പുലർച്ചെ 6 മണിക്ക് ഉണരുന്ന ദിനചര്യ എട്ട് മാസത്തോളം തുടർന്നു. ഇതിനിടെ രണ്ടാഴ്ചയോളം അസുഖബാധിതനായതും, വീഡിയോകൾ കണ്ടതിനെ തുടർന്ന് പ്രധാന ജോലി നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തിയതും ബ്രാഡ്‌ലി ഓർത്തെടുക്കുന്നു.

View post on Instagram

6 ലക്ഷം രൂപയുടെ സ്വപ്നമോതിരം

ഒടുവിൽ ആവശ്യമായ 6,500 ഡോളർ (ഏകദേശം 6 ലക്ഷം ഇന്ത്യൻ രൂപ) സമാഹരിച്ചതായി ബ്രാഡ്‌ലി വീഡിയോയിൽ പങ്കുവെച്ചു. 'വെഡ്ഡിംഗ് ബാൻഡ്സ് & കോ' എന്ന സ്ഥാപനത്തിൽ നിന്നാണ് കൂറോഷും സംഘവും ഡിസൈൻ ചെയ്ത കസ്റ്റം റിംഗ് ബ്രാഡ്‌ലി വാങ്ങിയത്. ലബോറട്ടറിയിൽ നിർമ്മിച്ച ഡയമണ്ടിനൊപ്പം ഇരുവരുടെയും ബർത്ത് സ്റ്റോണുകൾ പതിപ്പിച്ചാണ് ഈ പ്രത്യേക മോതിരം നിർമ്മിച്ചിരിക്കുന്നത്.

ആശംസകളോടെ സോഷ്യൽ മീഡിയ

ബ്രാഡ്‌ലിയുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച് റിംഗ് ഡിസൈനറായ കൂറോഷ് രംഗത്തെത്തി. 'മോതിരത്തിന്റെ ഭംഗിയോ വിലയോ അല്ല, ജൂലിയയ്ക്ക് വേണ്ടി നീ എടുത്ത പ്രയത്നവും നൽകിയ സ്നേഹവുമാണ് എന്നെ ആകർഷിച്ചത്. ഇനി ആ YES സ്വന്തമാക്കൂ' എന്ന് കൂറോഷ് കുറിച്ചു. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ബ്രാഡ്‌ലിയുടെ ഈ ആത്മാർത്ഥ പ്രണയത്തിന് ആശംസകളറിയിക്കുന്നത്.