പാട്ടും ഡാൻസുമായി വളർത്തു നായ്ക്കളുടെ വിവാഹം ആഘോഷമാക്കി ഉടമകൾ
നായ്ക്കളെ കൊണ്ട് പരസ്പരം മാല ചാർത്തിക്കുകയും താളമേളങ്ങളുടെ അകമ്പടിയോടെ ഇരുവരെയും തിലകം ചാർത്തുകയും ഘോഷയാത്ര നടത്തുകയും ചെയ്തു.
വളർത്തുമൃഗങ്ങൾ ഇന്ന് പലർക്കും സ്വന്തം വീട്ടിലെ അംഗങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ വീട്ടിലെ മറ്റു കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകൾ ആഘോഷമായി നടത്തുന്നതുപോലെ തന്നെ പലരും തങ്ങളുടെ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളും അതിഗംഭീരമായി നടത്താറുണ്ട്. എന്നാൽ, രണ്ടു വീട്ടിലെ വളർത്തു നായ്ക്കൾ തമ്മിലുള്ള വിവാഹം ഇരുവീട്ടുകാരും ചേർന്ന് നിശ്ചയിച്ച് ആഘോഷമായി നടത്തുന്നത് വളരെ അപൂർവ്വം ആയിരിക്കും. ശനിയാഴ്ച ഉത്തർപ്രദേശിലെ അലിഗഡിൽ നടന്ന ഈ വിചിത്രമായ വിവാഹം പരമ്പരാഗത ഇന്ത്യൻ വിവാഹത്തിൻറെ എല്ലാ ആചാരങ്ങളോടും കൂടിയാണ് നടത്തിയത്.
എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സുഖ്രാവലി മുൻ ഗ്രാമത്തലവനായ ദിനേശ് ചൗധരിയുടെ വളർത്തുനായ ടോമിയും അത്ത്രൗളിയിലെ തിക്രി റായ്പൂരിൽ താമസിക്കുന്ന ഡോ. രാംപ്രകാശ് സിങ്ങിന്റെ വളർത്തുനായ ജെല്ലിയും തമ്മിലുള്ള വിവാഹമാണ് ഇരുവരുടെയും ഉടമസ്ഥർ ചേർന്ന് ആഘോഷമായി നടത്തിയത്. മകരസംക്രാന്തി ദിനമായ ജനുവരി 14 -ന് ഇരുനായ്ക്കളുടെയും വിവാഹം നടത്താമെന്ന് ഇരുവരുടെയും ഉടമസ്ഥർ ചേർന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതുപ്രകാരമായിരുന്നു പരമ്പരാഗത ഇന്ത്യൻ വിവാഹത്തിലെ എല്ലാ ചടങ്ങുകളും ഉൾപ്പെടുത്തിക്കൊണ്ട് ഇരു നായ്ക്കളുടെയും വിവാഹം ഇവർ നടത്തിയത്.
നായ്ക്കളെ കൊണ്ട് പരസ്പരം മാല ചാർത്തിക്കുകയും താളമേളങ്ങളുടെ അകമ്പടിയോടെ ഇരുവരെയും തിലകം ചാർത്തുകയും ഘോഷയാത്ര നടത്തുകയും ചെയ്തു. ഇരു നായ്ക്കളുടെയും വീട്ടിൽ നിന്ന് എത്തിയവർ ചേർന്ന് പാട്ടും മേളവുമായി വിവാഹം ആഘോഷമാക്കി. തീർന്നില്ല സമീപത്തെ മുഴുവൻ നായ്ക്കൾക്കും ടോമിയുടെയും ജെല്ലിയുടെയും വിവാഹം പ്രമാണിച്ച് നെയ് ചേർത്ത ഭക്ഷണം വിതരണം ചെയ്തതായും ടോമിയുടെ ഉടമസ്ഥനായ ദിനേശ് ചൗധരി പറഞ്ഞതായും എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. മറ്റു നായ്ക്കൾക്കായുള്ള വിവാഹ സൽക്കാരത്തിനായി ഇവർ 45000 -ത്തോളം രൂപയാണ് മുടക്കിയത്. കഴിഞ്ഞവർഷവും സമാനമായ രീതിയിൽ ഗുരുഗ്രാമിൽ രണ്ടു വീടുകളിലെ വളർത്തു നായ്ക്കൾ തമ്മിലുള്ള വിവാഹം അവരുടെ വീട്ടുകാർ ചേർന്ന് ആഘോഷമായി നടത്തിയിരുന്നു.