6,500 ബിസിക്കും 6,200 ബിസിയ്ക്കും ഇടയില്‍ ഭൂമിയില്‍ സമുദ്രജലം ഉയരുകയും താഴ്ന്ന കരഭാഗങ്ങള്‍ സമുദ്രത്തിന് അടിയിലാവുകയും ചെയ്തു. വെള്ളപ്പൊക്കമുണ്ടായ പ്രദേശം ഇന്ന് ഡോഗർ ലിറ്റോറൽ എന്നാണ് അറിയപ്പെടുന്നത്
ഇന്ന് ഇംഗ്ലണ്ട് സ്വതന്ത്രമായ ഒരു ദ്വീപാണെന്ന് നമ്മുക്കറിയാം. യൂറോപ്യന്‍ വന്‍കരയില്‍ നിന്നും സ്വതന്ത്രമായി അകന്ന് നില്‍ക്കുന്ന ഒന്ന്. എന്നാല്‍ പണ്ട് അങ്ങനെയായിരുന്നില്ലെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഇംഗ്ലണ്ടിന് യൂറോപ്പുമായി കരമാര്‍ഗ്ഗം ബന്ധമുണ്ടായിരുന്നു. നിയാണ്ടര്‍താല്‍ മനുഷ്യന്‍ യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിലെ ആദ്യത്തെ സാമൂഹിക ജീവിതം ആരംഭിച്ച ആ പ്രദേശം പക്ഷേ ഇന്ന് സമുദ്രത്തിന് അടിയിലാണെന്ന് മാത്രം. ഈ ഭാഗത്തെയാണ് ഡോഗര്‍ലാന്‍റ് എന്ന് വിശേഷിപ്പിക്കുന്നത്.
6,500 ബിസിക്കും 6,200 ബിസിയ്ക്കും ഇടയില്‍ ഭൂമിയില്‍ സമുദ്രജലം ഉയരുകയും താഴ്ന്ന കരഭാഗങ്ങള്‍ സമുദ്രത്തിന് അടിയിലാവുകയും ചെയ്തു. വെള്ളപ്പൊക്കമുണ്ടായ പ്രദേശം ഇന്ന് ഡോഗർ ലിറ്റോറൽ എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടന്‍റെ കിഴക്കൻ തീരം മുതൽ ഇന്നത്തെ നെതർലാൻഡ്സ്, ജർമ്മനിയുടെ പടിഞ്ഞാറൻ തീരം, ജുട്ട്‌ലാന്‍റിലെ ഡാനിഷ് ഉപദ്വീപ് എന്നിവിടങ്ങളിലേക്കും ഈ കരപ്രദേശം വ്യാപിച്ച് കിടന്നിരുന്നു. മെസോലിത്തിക്ക് കാലഘട്ടത്തില്‍ യൂറോപ്പിലെ ഏറ്റവും മനുഷ്യവാസമുള്ള ഒരു സമ്പന്ന ആവാസ കേന്ദ്രമായിരുന്നു ഇതെന്ന് ഗവേഷകര്‍ കരുതുന്നു.
1931 ഓടെയാണ് ഈ പ്രദേശത്ത് പുരാവസ്തു ഗവേഷകര്‍ക്ക് താത്പര്യം ജനിക്കുന്നത്. അതും നീണ്ട കൊമ്പുകളോട് കൂടിയ മൃഗങ്ങളുടെ തലയോട്ടികള്‍ മത്സ്യബന്ധന തൊഴിലാളികളുടെ വലയില്‍ സ്ഥിരമായി കയറിത്തുടങ്ങിയപ്പോള്‍. അങ്ങനെ കണ്ടെത്തിയവയില്‍ മാമോത്തുകൾ, സിംഹങ്ങൾ, മറ്റ് മൃഗങ്ങൾ എന്നിവയുടെ തലയോട്ടികളും ചരിത്രാതീതകാലത്ത് മനുഷ്യന്‍ ഉപയോഗിച്ചിരുന്ന ചില ആയുധങ്ങളും ഉപകരണങ്ങളും ലഭിച്ചത് കൂടുതല്‍ അനേഷണങ്ങള്‍ക്ക് വഴിതെളിച്ചു.
'കടലിന്‍റെ ആഴങ്ങളില്‍'; ഏവറസ്റ്റ് മുങ്ങുന്ന ഗര്‍ത്തത്തില്‍ മത്സ്യത്തെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍
1990-കളിൽ ബ്രയോണി കോൾസാണ് ഈ പ്രദേശത്തിന് "ഡോഗർലാൻഡ്" എന്ന് പേര് നല്‍കിയത്. ഈ പ്രദേശത്ത് പിന്നീട് എണ്ണപര്യവേക്ഷണം ആരംഭിച്ചപ്പോള്‍ ശേഖരിച്ച ഭൂകമ്പ സര്‍വ്വേ ഡാറ്റകളുടെ സഹായത്തോടെ പ്രദേശത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പുരാവസ്തു ഗവേഷകര്‍ക്ക് കഴിഞ്ഞു. ഇന്ന് ആർക്കിയോ-ജിയോഫിസിക്കൽ ടെക്നിക്കുകൾ, കമ്പ്യൂട്ടർ സിമുലേഷൻ, മോളിക്യുലാർ ബയോളജി എന്നിവ ഉപയോഗിച്ച് ഡോഗർലാൻഡിന്‍റെ അടിത്തട്ടിനെ കുറിച്ച് കൂടുതല്‍ കൃത്യതയോടെയുള്ള പഠനത്തിലാണ് ഗവേഷകര്‍.
40,000 വർഷത്തിലേറെ പഴക്കമുള്ള നിയാണ്ടർത്താലിന്‍റെ തലയോട്ടിയുടെ ഒരു ഭാഗം ഇവിടെ നിന്നും കണ്ടെത്തിയത് മറ്റൊരു വഴിത്തിരവായി. നിയാണ്ടര്‍ത്താല്‍ മനുഷ്യര്‍ വേട്ടയാടലില്‍ നിന്നും കാര്‍ഷിക ജീവിതത്തിലേക്ക് കടന്നത് ഡോഗര്‍ലാന്‍റിലെ ജീവിതകാലത്തായിരിക്കാമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തവരൂവെന്നും ഗവേഷകര്‍ പറയുന്നു. അത്തരമൊരു കണ്ടെത്തല്‍ നിയാണ്ടര്‍ത്താലില്‍ നിന്നും ഇന്നത്തെ മനുഷ്യനിലേക്കുള്ള പരിണാമത്തിന്‍റെ വിടവ് നികത്തുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.
പട്ടം പറത്തുന്നതിനിടെ ഉയര്‍ന്നു പോങ്ങി; സാഹസികമായി തിരിച്ചിറങ്ങി, വൈറല്‍ വീഡിയോ
