ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ ഒരു സ്കൂൾ കഴിഞ്ഞ 67 വർഷമായി പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നു. ടോയ്‌ലറ്റ് സൗകര്യമില്ലെന്നതാണ് ഔദ്യോഗിക കാരണമായി പറയുന്നതെങ്കിലും, സമീപത്തെ ഒരു സ്വകാര്യ സ്കൂളിന് നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ത്തർപ്രദേശിലെ ബസ്തി ജില്ലയിൽ നിന്നുള്ള അസാധാരണമായ ഒരു വാർത്ത വലിയ പ്രധാന്യം നേടി. പെണ്‍കുട്ടികൾക്കുള്ള ടോയ്‍ലറ്റ് ഇല്ലെന്ന കാരണത്താൽ കഴിഞ്ഞ 67 വർഷമായി പെണ്‍കുട്ടികൾക്ക് പ്രവേശനം നിഷേധിച്ച ഒരു സ്കൂളിന്‍റെ വാർത്തയായിരുന്നു അത്. എന്നാൽ, ടോയ്‍ലറ്റല്ല പ്രശ്നമെന്നും മറിച്ച് അടുത്തുള്ള ഒരു സ്വകാര്യ സ്കൂളിന് നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ബസ്തി ജില്ലയിലെ കൽവാരി പ്രദേശത്തെ ജിങ്കു ലാൽ ത്രിവേണി റാം ചൗധരി ഇന്‍റർ കോളേജിൽ നിന്നാണ് ഇത്തരമൊരു അസാധാരണ വാർത്ത പുറത്ത് വന്നത്.

ടോയ്‍ലറ്റ് സൗകര്യമില്ല, അതിനാൽ പ്രവേശനവുമില്ല

2026 -ലും ഇത്തരം യാഥാർത്ഥ്യങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടോയെന്ന് വാർത്തയ്ക്ക് പിന്നാലെ പലരും സമൂഹ മാധ്യമങ്ങളിൽ ചോദ്യമുന്നയിക്കുന്നു. 'സാർ, ദയവായി ഈ ടോയ്‍ ലറ്റ് എടുത്ത് എന്‍റെ മകൾക്ക് ഒരു അഡ്മിഷൻ നൽകൂ' എന്ന് ഒരു അച്ഛൻ ടോയ്‍ലറ്റുമായി സ്കൂളിലെത്തി അധികൃതരോട് അപേക്ഷിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കുട്ടിയുടെ അച്ഛൻ ടോയ്‍ലറ്റുമായി സ്കൂളിലെത്തിയത് പ്രതീകാത്മകമായിട്ടല്ലെന്നും മറിച്ച് പെണ്‍കുട്ടികൾക്ക് ടോയ്‍ലറ്റ് സൗകര്യം ഇല്ലാത്തത് കൊണ്ടാണ് അ‍ഡ്മിഷൻ നൽകാത്തതെന്ന് സ്കൂൾ അധികൃതർ അറിയിച്ചത് കൊണ്ടാണ് അദ്ദേഹം ടോയ്‍ലറ്റുമായി എത്തിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ, സ്കൂൾ അധികൃതർ കുട്ടിക്ക് സീറ്റ് നൽകിയില്ല. അതേസമയം പെണ്‍കുട്ടികൾക്ക് സീറ്റ് നൽകാത്തതിനുള്ള ഒരു ഒഴിവ് കഴിവ് മാത്രമാണ് പെണ്‍കുട്ടികൾക്ക് ടോയ്‍ലറ്റ് സൗകര്യമില്ലാത്തതെന്നും മറിച്ച് സ്കൂൾ മാനേജർ സമീപത്ത് ഒരു സ്വകാര്യ സ്ഥാപനം നടത്തുന്നുണ്ടെന്നും പെൺകുട്ടികൾ സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നത് നടയാനും അത് വഴി അവരെ തന്‍റെ സ്വകാര്യ സ്ഥാപനത്തിലെത്തിക്കാനുള്ള ശ്രമമാണിതെന്നും നാട്ടുകാർ ആരോപിച്ചെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടിൽ പറയുന്നു.

Scroll to load tweet…

പ്രദേശവാസികൾ പറയുന്നത്.

സ്കൂൾ മാനേജരുടെ ഈയൊരു നിലപാട് കാരണം പ്രദേശത്തെ പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നേടാൻ കഴിയുന്നില്ലെന്നും. സ്വകാര്യ മാനേജ്മെന്‍റ് സ്കൂളിലെ അമിതമായ ഫീസ് നിരക്ക് അവരുടെ വിദ്യാഭ്യാസത്തിന് തടയിടുന്നെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം 1957 -ൽ കോളേജ് ആരംഭിച്ച കാലത്ത് തന്നെ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഒരു പോലെ ഇവിടെ പഠിക്കാനുള്ള അംഗീകാരം ലഭിച്ചിരുന്നെന്ന് രേഖകൾ തെളിയിക്കുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പെൺകുട്ടികളുടെ പ്രവേശനം വിലക്കാൻ സ്ഥാപനത്തെ അനുവദിക്കുന്ന ഒരു നിയമ വ്യവസ്ഥയും ഇല്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും കഴിഞ്ഞ 69 വർഷമായിട്ടും ഒരു പെണ്‍കുട്ടിക്ക് പോലും സ്കൂളിൽ പ്രവേശനം നൽകിയിട്ടില്ല.

സ്കൂളിന്‍റെ വിശദീകരണം

അതിർത്തി മതിലും ശരിയായ ടോയ്‌ലറ്റ് സൗകര്യങ്ങളും ഇല്ലാത്തത് പെൺകുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പ്രിൻസിപ്പൽ അഗ്യാറാം ചൗധരി ചൂണ്ടിക്കാണിക്കുന്നത്. 2021-22 വർഷം കുറച്ച് പെൺകുട്ടികൾ സ്കൂളിൽ ചേർന്നിരുന്നുവെന്നും എന്നാൽ പിന്നീട് ആരും ചേർന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഭവം പൊതുജനശ്രദ്ധ നേടിയതിനെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സ്കൂളിന്‍റെ വിഷദീകരണം തേടി. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ സ്കൂളിന്‍റെ അംഗീകരം റദ്ദാക്കുമെന്നും അധികൃതർ വ്യക്തമാക്കി.