ഫിൻലണ്ടിനെ നയിക്കുക ഇനി അഞ്ചു സ്ത്രീകൾ, സന മറിൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും
ഫിൻലൻഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ സന മരിൻ, വിവാഹമോചനശേഷം ലെസ്ബിയനായി ജീവിച്ച അമ്മയുടെ മാത്രം പരിചരണത്തിലാണ് വളർന്നതും പഠിച്ചതുമെല്ലാം.
ഫിൻലൻഡ് എന്ന പേര് നമ്മൾ പരിചയിച്ചിട്ടുള്ളത് നോക്കിയ എന്ന മൊബൈൽ ഫോൺ കമ്പനി കൊടികുത്തി വാണിരുന്ന കാലത്താണ്. അന്ന് സാമ്പത്തികപുരോഗതിയുടെ കൊടുമുടിയിൽ നിന്നിരുന്ന ഈ രാജ്യം പിന്നീട് നോക്കിയയുടെ പഠനത്തോടൊപ്പം തകർച്ചയിലേക്ക് കൂപ്പുകുത്തി.
ഫിൻലണ്ടിൽ ഭരണപക്ഷസഖ്യത്തിന്റെ ഭാഗമായ അഞ്ചുപാർട്ടികളുടെയും തലപ്പത്ത് ഇപ്പോൾ സ്ത്രീകളാണുള്ളത്. അഞ്ചിൽ നാലുപേരുടെയും പ്രായം മുപ്പതുകളിലാണ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ്, മുപ്പത്തിനാലുകാരിയായ സന മറിൻ അടുത്തയാഴ്ചയോടെ ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരിയായ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കും. ഇടതുപക്ഷസഖ്യത്തിന്റെ നേതാവാണ് മുപ്പത്തിരണ്ടുകാരിയായ ലി ആൻഡേഴ്സൺ. ഗ്രീൻ ലീഗ് എന്ന പാർട്ടിയുടെ നേതൃത്വം മുപ്പത്തിനാലുകാരിയായ മരിയാ ഒഹിസലോയിൽ നിക്ഷിപ്തമാണ്. അനാ മായാ ഹെൻറിക്സൺ എന്ന അമ്പത്തഞ്ചുകാരിയാണ് സ്വീഡിഷ് പീപ്പിൾസ് പാർട്ടി ഓഫ് ഫിൻലണ്ടിന്റെ അമരത്ത്. സെന്റർ പാർട്ടി എന്ന പ്രബലകക്ഷിയുടെ തലപ്പത്തുള്ളതോ മുപ്പത്തിരണ്ടുകാരിയായ കാത്രി കുൽമുനിയും.
ആന്റി റിന്നെ എന്ന ട്രേഡ് യൂണിയൻ നേതാവിന് കഴിഞ്ഞയാഴ്ചയാണ് പോസ്റ്റൽ സമരത്തെ തുടർന്ന് നടന്ന അവിശ്വാസവോട്ടെടുപ്പിൽ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ പ്രധാനമന്ത്രി പദം രാജിവെച്ച് പുറത്തുപോകേണ്ടിവന്നത്. അതോടെയാണ് നിലവിലെ ട്രാൻസ്‌പോർട്ട് മന്ത്രിയായ മാരിന് പ്രധാനമന്ത്രിപദത്തിലേക്കുള്ള വഴി അവിചാരിതമായി തെളിഞ്ഞത്. താനൊരിക്കലും തന്റെ പ്രായത്തെപ്പറ്റിയോ, സ്ത്രീ എന്ന നിലയിലെ സ്വത്വത്തെപ്പറ്റിയോ ആലോചിച്ചിരുന്നില്ലെന്നു മാരിൻ പറഞ്ഞു. താൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ കാരണമായ വിഷയങ്ങളെ മുൻനിർത്തിക്കൊണ്ടു തന്നെയാണ് പോരാടിയത് എന്നും അതിനെ ജനങ്ങൾ സ്വീകരിച്ചു എന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കാണുന്നതെന്നും അവർ പറഞ്ഞു. ജൂണിൽ പ്രഖ്യാപിച്ച നയരേഖ നടപ്പിലാക്കാൻ ഈ അഞ്ചു പാർട്ടികളും ഒന്നിച്ചുനിൽക്കും എന്ന് അവർ പറഞ്ഞു.
ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം പരമാവധി നിറവേറ്റാൻ ശ്രമിക്കും എന്ന് സനാ മാരിൻ പറഞ്ഞു. ഫിൻലൻഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ സന മരിൻ, വിവാഹമോചനശേഷം ലെസ്ബിയനായി ജീവിച്ച അമ്മയുടെ മാത്രം പരിചരണത്തിലാണ് വളർന്നതും പഠിച്ചതുമെല്ലാം. ന്യൂസിലൻഡിന്റെ ജസ്സീന്താ ആർഡേൻ(39), ഉക്രെയിന്റെ ഓലെക്സി ഹോൺ ചാരുക്(35) എന്നിവരാണ് ചെറുപ്പക്കാരികളായ മറ്റുലോക പ്രധാനമന്ത്രിമാർ. ഫിന്ലാന്ഡിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ റ്റാംപിയറിന്റെ കൗൺസിൽ ഹെഡ് ആയിരുന്നു ഈ ചെറുപ്രായത്തിൽ തന്നെ സന മാരിൻ.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമേ കിട്ടിയുള്ളൂ എന്നതാണ് ഇങ്ങനെ അഞ്ചു പാർട്ടികൾ ചേർന്നുള്ള ഒരു സഖ്യകക്ഷി ഭരണത്തിലേക്ക് ഫിന്നിഷ് ഭരണം എത്തിച്ചേർന്നത്. ഭരണത്തിലുള്ള വലതുപക്ഷ സർക്കാർ വർഷങ്ങളായി നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങൾ നീക്കുമെന്നതായിരുന്നു ഡെമോക്രാറ്റുകളുടെ മുഖ്യ വാഗ്ദാനം. ഈ സാമ്പത്തിക കാരണങ്ങളാൽ വലതു പക്ഷത്തോട് സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടായ അതൃപ്തിയാണ് ഇപ്പോൾ ഭരണം ഈ അഞ്ചംഗ സഖ്യത്തിന് കിട്ടാൻ കാരണം. അടുത്തിടെ ഉണ്ടായ തപാൽ സമരത്തെ ആന്റി റിന്നെ നേരിട്ട രീതിയിൽ വന്ന പാളിച്ചയാണ്, അദ്ദേഹത്തിന്റെ അവിശ്വാസത്തിലേക്ക് നയിച്ചത്. 700 പോസ്റ്റൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതാണ് സമരത്തിലേക്ക് ജീവനക്കാരെ നയിച്ചത്. മുൻ പ്രധാനമന്ത്രി അലക്‌സാണ്ടർ സ്‌നാപ് സനാ മറിനെ അഭിനന്ദിച്ചു. സേനയുടെ നേതൃത്വത്തിലുള്ള ടീമിനെ ഫിൻലൻഡ് സർക്കാറിനെ വികസനത്തിന്റെ പാതയിലേക്ക് വീണ്ടുമെത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഇവിടത്തെ ജനങ്ങളിപ്പോൾ.