കായംകുളത്തെ പച്ചക്കറി കടയിലെ സഹായിയിൽ നിന്നും എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ 21 കാരൻ കേശവ് സുനീഷിന്റെ പോരാട്ടവീര്യം ലോകത്തിന് മാതൃകയാവുകയാണ്. വെറും 16,000 രൂപയുമായി ഹിമാലയൻ സ്വപ്നം തേടിയിറങ്ങിയ ഈ ബിരുദ വിദ്യാർത്ഥിയുടെ  വിശേഷങ്ങൾ.

നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ ഒരു സ്വപ്നത്തിനും തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ സ്വദേശിയായ കേശവ് സുനീഷ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുക എന്ന തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായി സമുദ്രനിരപ്പിൽ നിന്നും 5,364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ കേശവ് വിജയകരമായി എത്തിച്ചേർന്നു. കായംകുളത്തെ ഒരു പച്ചക്കറി കടയിലെ സഹായിയായും ഫുഡ് ഡെലിവറി ബോയായും ജോലി ചെയ്ത് സ്വരൂപിച്ച ചെറിയ സമ്പാദ്യം കൊണ്ടാണ് ഈ 21-കാരൻ ഹിമാലയൻ യാത്ര നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

കഠിനാധ്വാനത്തിലൂടെ സ്വരൂപിച്ച യാത്ര

കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജിലെ ബി.കോം വിദ്യാർത്ഥിയായ കേശവിന് എവറസ്റ്റ് എന്നത് വെറുമൊരു മോഹമായിരുന്നില്ല. എവറസ്റ്റ് കൊടുമുടി പൂർണ്ണമായും കീഴടക്കാൻ ഏകദേശം 50 ലക്ഷം രൂപയോളം ചിലവ് വരും എന്ന യാഥാർത്ഥ്യം കേശവിന് അറിയാമായിരുന്നു. സാധാരണ കുടുംബത്തിൽ നിന്നുള്ള കേശവിന് ഇത് അപ്രാപ്യമായിരുന്നുവെങ്കിലും ബേസ് ക്യാമ്പ് വരെയെങ്കിലും എത്തണമെന്ന ആഗ്രഹം അവനെ മുന്നോട്ട് നയിച്ചു. പച്ചക്കറി കടയിലെ ജോലിയിൽ നിന്ന് ലഭിച്ച 35,000 രൂപയും ഓൺലൈൻ ഡെലിവറി വഴി കിട്ടിയ തുകയും ചേർത്തുവെച്ചാണ് കേശവ് തന്റെ യാത്രയ്ക്ക് പദ്ധതിയിട്ടത്.

തടസങ്ങൾ മറികടന്നുള്ള യാത്ര

സെപ്റ്റംബർ 2025-ൽ കേശവ് തന്റെ യാത്ര ആരംഭിച്ചിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് മുത്തശ്ശി അന്തരിച്ചതിനാൽ ജനുവരിയിൽ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. എന്നാൽ പിന്മാറാൻ തയ്യാറാകാതെ വീണ്ടും ജോലി ചെയ്ത് പണം കണ്ടെത്തി ഏപ്രിൽ 7-ന് കേശവ് വീണ്ടും ഹിമാലയത്തിലേക്ക് തിരിച്ചു. ട്രെയിനിലെ സെക്കൻ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിലും ബസുകളിലും യാത്ര ചെയ്ത് ചിലവ് കുറച്ചു. നേപ്പാൾ അതിർത്തിയായ സോണൗളി വഴി കടന്ന് സല്ലേരി എന്ന സ്ഥലത്തെത്തി അവിടെ നിന്നാണ് കാൽനടയാത്ര ആരംഭിച്ചത്.

എട്ട് ദിവസങ്ങൾ കൊണ്ട് 132 കിലോമീറ്ററിലധികം ദൂരമാണ് കേശവ് മലനിരകളിലൂടെ താണ്ടിയത്. കൈയ്യിൽ കരുതിയ ടെന്റിൽ താമസിച്ചും സ്വന്തമായി ആഹാരം പാകം ചെയ്തുമാണ് ചിലവ് നിയന്ത്രിച്ചത്. വെറും 16,000 രൂപ കൊണ്ടാണ് ഈ വിദ്യാർത്ഥി എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയത് എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു.

അടുത്ത ലക്ഷ്യം സമ്മിറ്റ്

സ്കൂൾ കാലഘട്ടത്തിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിശീലനവും കോളേജിലെ എൻസിസി പ്രവർത്തനവുമാണ് കേശവിന് ആവശ്യമായ ശാരീരികക്ഷമതയും മാനസിക കരുത്തും നൽകിയത്. ബേസ് ക്യാമ്പ് എന്നത് തന്റെ യാത്രയുടെ തുടക്കം മാത്രമാണെന്നും, ആവശ്യമായ ഉപകരണങ്ങളും സാമ്പത്തിക സഹായവും ലഭിച്ചാൽ എവറസ്റ്റ് കൊടുമുടിക്ക് മുകളിൽ ഇന്ത്യയുടെ പതാക പാറിക്കുമെന്നും കേശവ് ആത്മവിശ്വാസത്തോടെ പറയുന്നു. ഉപരിപഠനത്തിന് ശേഷം നല്ലൊരു ജോലി നേടി സ്വന്തമായി പണം കണ്ടെത്തി ഈ സ്വപ്നം പൂർത്തിയാക്കാനാണ് കേശവിന്റെ തീരുമാനം.