ജീവനക്കാർക്ക് ദീപാവലി ബോണസായി കാറുകളും ഫ്ലാറ്റുകളും നൽകുന്ന ഒരു ബിസിനസുകാരന്‍. അതേ, സൂറത്തിലെ 'ഹരി കൃഷ്ണ എക്സ്‌പോർട്ടേഴ്സ്' ഉടമ സാവ്ജി ധോലാക്കി. വെറും 12 രൂപയുമായി ജീവിതം തുടങ്ങിയ അദ്ദേഹം ഇന്ന് 15,000 കോടിയുടെ വജ്ര വ്യാപാര സാമ്രാജ്യത്തിന്റെ ഉടമയാണ്. 

സൂറത്തിലെ പ്രശസ്തമായ 'ഹരി കൃഷ്ണ എക്സ്‌പോർട്ടേഴ്സ്' ഉടമ സാവ്ജി ധോലാക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതം ഏതൊരു സംരംഭകനും ഒരു പാഠപുസ്തകമാണ്. വെറുമൊരു ബിസിനസുകാരൻ എന്നതിലുപരി, ജീവനക്കാരെ സ്വന്തം കുടുംബമായി കാണുന്ന ഒരു വലിയ മനസിനുടമ കൂടിയാണ് അദ്ദേഹം.

ജീവനക്കാർക്ക് അദ്ദേഹം നൽകാറുള്ള പാരിതോഷികങ്ങളാണ് പലപ്പോഴും അദ്ദേഹത്തെ വേറിട്ടൊരു സംരംഭകനാക്കി മാറ്റുന്നത്. ദീപാവലി ബോണസായി ജീവനക്കാർക്ക് കാറുകളും ഫ്ലാറ്റുകളും സ്വർണ്ണാഭരണങ്ങളും നൽകി ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ധോലാക്കി. തന്റെ ലാഭം ജീവനക്കാരുമായി പങ്കുവെക്കുന്നതാണ് ശരിക്കും മാജിക്കൽ എന്നാണ് അദ്ദേഹം പറയുന്നത്.

12 രൂപ, 12 -ാം വയസ്

ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വെറും 12 രൂപയുമായി 12 -ാം വയസ്സിലാണ് അദ്ദേഹം സൂറത്തിലെത്തിയത്. ഇന്ന് 15,000 കോടിയിലധികം രൂപയുടെ വജ്രം കയറ്റുമതി ചെയ്യുന്ന ഒരു വൻ സാമ്രാജ്യത്തിന്റെ ഉടമയാണ് ധോലാക്കി എന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തന്റെ ഓരോ ജീവനക്കാരനും സ്വന്തമായി വീടും കാറും ഉണ്ടാകണമെന്നതാണത്രെ അദ്ദേഹത്തിന്റെ ആഗ്രഹം.

View post on Instagram

50 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തന്റെ വലിയ വീട്ടിൽ മൂന്ന് തലമുറയിൽപ്പെട്ട 64 കുടുംബാംഗങ്ങൾക്കൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്. ഇത്തരമൊരു ഒരുമയോടെയുള്ള ജീവിതം തന്റെ വലിയ സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വെറുമൊരു ബിസിനസ്സുകാരൻ മാത്രമല്ല ധോലാക്കി. ഗുജറാത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി തന്റെ ഗ്രാമമായ ദുധാലയിലും പരിസര പ്രദേശങ്ങളിലും നിരവധി തടാകങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 'നൽകുന്നതാണ് സ്വീകരിക്കുന്നതിനേക്കാൾ പുണ്യം' - ഇതാണ് സാവ്ജി ധോലാക്കിയുടെ ജീവിത മന്ത്രം.