വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞ രണ്ട് സ്വവര്‍ഗ പ്രണയികള്‍ വീണ്ടും കണ്ടുമുട്ടുകയും രതിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന രംഗമാണ് ചിത്രീകരിച്ചത്. 

ഗ്രീസിലെ ഏറ്റവും പുരാതനമായ ചരിത്രസ്മാരകത്തില്‍ രതിരംഗങ്ങള്‍ ചിത്രീകരിച്ച സംഭവത്തില്‍ വിവാദം. എല്‍ ജി ബി ടി ക്യൂ അവകാശങ്ങള്‍ക്കായി പൊരുതുന്ന ഒരു സംഘം ആക്ടിവിസ്റ്റുകളാണ് ഹ്രസ്വചിത്രത്തിനായി നിറയെ വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്ന സമയത്ത് ഇവിടെയെത്തി സ്വവര്‍ഗ ദമ്പതികള്‍ ഇണചേരുന്ന രംഗം ക്യാമറയില്‍ പകര്‍ത്തിയത്. 

ഈ ദൃശ്യങ്ങളുള്ള സിനിമ പുറത്തുവന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ അത് ചര്‍ച്ചയായത്. തുടര്‍ന്ന് ഗ്രീക്ക് മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തു. വിവാദമായതോടെയാണ് അധികൃതര്‍ ഇടപെട്ടത്. 

ചിത്രീകരണം നടത്തിയവരെ കണ്ടെത്തുന്നതിന് പൊലീസ് അനേ്വഷണമാരംഭിച്ചു. ഗ്രീക്ക് ദേശീയതയെയും ചരിത്രസ്മാരകങ്ങളെയും അപമാനിക്കുന്നതാണ് ചിത്രീകരണമെന്ന് സാംസ്‌കാരിക വകുപ്പ് വക്താവ് പറഞ്ഞു. ചരിത്രസ്മാരകത്തെ അപമാനിച്ചവര്‍ക്കതിരെ നടപടി എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഗ്രീക്ക് ദേശീയ സ്മാരകമായ അക്രപോലിസിലാണ് മാസങ്ങള്‍ക്കു മുമ്പ് ലൈംഗിക രംഗങ്ങള്‍ ചിത്രീകരിച്ചത്. സ്വവര്‍ഗ പ്രണയികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു ഹ്രസ്വസിനിമയ്ക്കു വേണ്ടിയാണ് ഒരു സംഘം ആക്ടിവിസ്റ്റുകള്‍ ഇവിടെ ചിത്രീകരണം നടത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞ രണ്ട് സ്വവര്‍ഗ പ്രണയികള്‍ വീണ്ടും കണ്ടുമുട്ടുകയും രതിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന രംഗമാണ് ചിത്രീകരിച്ചത്. ആക്രപോലിസിന്റെ മുന്നില്‍ രതിഭാവങ്ങളോടെ നൃത്തം ചെയ്യുന്നതും അന്ന് ചിത്രീകരിച്ചിരുന്നു. അധികൃതരുടെ സമ്മതമോ അനുവാദമോ കൂടാതെയായിരുന്നു ഈ ചിത്രീകരണം. 

ഡിപാര്‍തിനോണ്‍ എന്നു പേരായ സിനിമയ്ക്കു വേണ്ടിയാണ് ഇവിടെവെച്ച് രംഗങ്ങള്‍ ചിത്രീകരിച്ചത്. ആക്രപോലിസ് കാണാനെത്തുന്ന ഒരു സംഘം ടൂറിസ്റ്റുകളുടെ കഥയാണിത്. ഇതില്‍പ്പെട്ട രണ്ടു പുരുഷ സ്വവര്‍ഗ പ്രണയികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടെത്തുന്നതാണ്് രംഗം. 

വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഒരു സംഘം ആളുകള്‍ വട്ടത്തില്‍ നിരന്നുനിന്ന് മനുഷ്യമതില്‍ ഉണ്ടാക്കിയ ശേഷം അതിനുള്ളില്‍ വെച്ചാണ് സെക്‌സ് സീന്‍ ചിത്രീകരിച്ചത്. രാത്രിയില്‍ ഇവിടെ വെച്ച് നൃത്തരംഗവും ചിത്രീകരിച്ചു. 

36 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇത് വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി ചിത്രീകരിച്ച സിനിമയല്ലെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. കഴിഞ്ഞ മാസം ഗ്രീസിലെ ഒരു സര്‍വകലാശാലയില്‍ ഇതിന്റെ പ്രദര്‍ശനം നടന്നിരുന്നു. അതിനു ശേഷമാണ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. ഇതിനിടെയാണ്, ചരിത്രസ്മാരകത്തില്‍ രതിരംഗങ്ങള്‍ ചിത്രീകരിച്ച വിവരം വാര്‍ത്തയായത്. 

ഗ്രീക്ക് പൗരനെന്ന നിലയില്‍ താന്‍ ലജ്ജിക്കുന്നതായി ഗ്രീക്ക് അഭിനേതാക്കളുടെ അസോസിയേഷന്‍ പ്രസിഡന്റും പ്രസിദ്ധ താരവുമായ സ്‌പൈറോസ് ബിബിലാസ് പറഞ്ഞു.