Horse in train : കുതിരയുമായി തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്ത് ഉടമ, നടപടിയെടുത്ത് റെയില്‍വേ
റെയിൽവേ ആക്ട് പ്രകാരം വിവിധ കുറ്റങ്ങൾ ചുമത്തി കുതിരയുടെ ഉടമയെ അറസ്റ്റ് ചെയ്‍തതായി ഈസ്റ്റേൺ റെയിൽവേ വക്താവ് ഏകലബ്യ ചക്രവർത്തി പറഞ്ഞു.
ഏതെങ്കിലും കുതിര(Horse) ട്രെയിനി(Train)ൽ യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ, അങ്ങനെ ഒരു സംഭവമുണ്ടായി. അതിന്റെ ഉടമയെ റെയിൽവേ ആക്ട് പ്രകാരം ആർപിഎഫ് അറസ്റ്റും ചെയ്‍തു.
40 -കാരനായ ഗഫൂർ അലി മൊല്ല എന്ന ഉടമയാണ് തന്റെ കുതിരയെയും കയറ്റി ദക്ഷിണ ദുർഗാപൂരിൽ നിന്ന് നേത്രയിലേക്ക് 23 കിലോമീറ്റർ ദൂരം യാത്ര ചെയ്തത്. എന്നിരുന്നാലും, വ്യാഴാഴ്ച EMU ലോക്കൽ ട്രെയിനിലെ കമ്പാർട്ടുമെന്റിൽ യാത്രക്കാർക്കിടയിൽ നിൽക്കുന്ന കുതിരയുടെ ചിത്രങ്ങൾ വൈറലായി. ഇതിനുശേഷം, ആർപിഎഫ് അധികൃതർ അതിന്റെ ഉടമയെ നേത്രയിലെ വീട്ടിൽ നിന്നും ലോക്കൽ പൊലീസിന്റെ സഹായത്തോടെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
മാധ്യമപ്രവർത്തകയായ പൂജ മേത്ത ട്വിറ്ററിൽ ഇതിന്റെ ചിത്രം പങ്കുവെക്കുകയും അടിക്കുറിപ്പ് നൽകുകയും ചെയ്തു, "പശ്ചിമബംഗാളിലെ ലോക്കൽ ട്രെയിനിനുള്ളിൽ കുതിര സഞ്ചരിക്കുന്ന ചിത്രങ്ങൾ വൈറലാവുന്നു. ചിത്രങ്ങൾ സീൽദാ-ഡയമണ്ട് ഹാർബർ ഡൗൺ ലോക്കൽ ട്രെയിനിൽ നിന്നുള്ളതാണെന്നാണ് റിപ്പോർട്ട്. ഈസ്റ്റേൺ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്."
റെയിൽവേ ആക്ട് പ്രകാരം വിവിധ കുറ്റങ്ങൾ ചുമത്തി കുതിരയുടെ ഉടമയെ അറസ്റ്റ് ചെയ്‍തതായി ഈസ്റ്റേൺ റെയിൽവേ വക്താവ് ഏകലബ്യ ചക്രവർത്തി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പാസഞ്ചർ കമ്പാർട്ടുമെന്റുകളില്‍ മൃഗങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയില്ല. അതിനായി പ്രത്യേകം ബുക്ക് ചെയ്യണമെന്നും ഏകലബ്യ ചക്രവർത്തി പറഞ്ഞു.