സഹായിക്കാൻ തയ്യാറാണോ? 25 കോടി രൂപ സമ്മാനം നൽകാൻ റെഡിയായി നാസ

Synopsis
ഭാവിയിലും ബഹിരാകാശ യാത്രകളിൽ നേരിടേണ്ടിവരുന്ന ഗുരുതരമായ ഒരു വെല്ലുവിളിയാണ് മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത്. ചൊവ്വയിലേക്കുള്ള യാത്രകൾ പോലുള്ള ദീർഘദൂര ബഹിരാകാശ യാത്രകൾക്ക് മാലിന്യങ്ങൾ ഉൾപ്പടെ എല്ലാം പുനരുപയോഗിക്കാനുള്ള വഴികൾ ആവശ്യമാണ്.
സഹായിക്കാൻ തയ്യാറാക്കുന്നവർക്ക് 25 കോടി രൂപ സമ്മാനം വാഗ്ദാനം ചെയ്തിരിക്കുകയാണ് നാസ. പക്ഷേ, സഹായം അത്ര ചെറിയ കാര്യമല്ല എന്ന് മാത്രം! 50 വർഷങ്ങൾക്ക് മുമ്പ് ചന്ദ്രനിൽ അവശേഷിച്ച ഡസൻ കണക്കിന് മനുഷ്യ മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ഉത്തരം കണ്ടെത്തുന്നവർക്കാണ് ഈ മോഹിപ്പിക്കുന്ന വാഗ്ദാനം. ഏറെ ദുഷ്കരമായ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള വഴി കണ്ടെത്തുന്ന വ്യക്തി ആരായാലും അവർക്ക് 25 കോടി രൂപ സമ്മാനം നൽകുമെന്നാണ് നാസ പറയുന്നത്.
നാസയുടെ പുതിയ ലൂണ റീസൈക്കിൾ ചലഞ്ചിന്റെ ഭാഗമാണിത്. മലം, മൂത്രം, ഛർദ്ദി തുടങ്ങിയ മനുഷ്യ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പുനരുപയോഗം ചെയ്യുന്നതിനുമുള്ള ക്രിയാത്മക മാർഗങ്ങൾ കണ്ടെത്തുന്നതിനായാണ് ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പൊതുജനങ്ങളെയും നാസ ക്ഷണിച്ചിരിക്കുന്നത്. 1960 -കളിലും 70 -കളിലും അപ്പോളോ ദൗത്യങ്ങളിൽ ബഹിരാകാശ പേടകങ്ങളുടെ ഭാരം കുറയ്ക്കുന്നതിനും പ്രധാനപ്പെട്ട ചന്ദ്രശില സാമ്പിളുകൾക്ക് ഇടം നൽകുന്നതിനുമായി ബഹിരാകാശയാത്രികർ ചന്ദ്രനിൽ ഉപേക്ഷിച്ചതാണ് മാലിന്യങ്ങൾ.
ഇപ്പോൾ, ആർട്ടെമിസ് പ്രോഗ്രാമിന് കീഴിൽ ബഹിരാകാശ പര്യവേഷണത്തിന്റെ ഒരു പുതിയ യുഗത്തിന് തയ്യാറെടുക്കുമ്പോൾ, ചന്ദ്രനെ വൃത്തിയാക്കാനും ദീർഘദൂര ദൗത്യങ്ങളിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സുസ്ഥിരമായ മാർഗങ്ങൾ വികസിപ്പിക്കാനുമാണ് നാസ ലക്ഷ്യമിടുന്നത്. ഏജൻസിയുടെ കണക്കനുസരിച്ച്, അപ്പോളോ ദൗത്യങ്ങളിൽ ഏകദേശം 96 ബാഗ് മാലിന്യങ്ങൾ ചന്ദ്രനിൽ വലിച്ചെറിഞ്ഞിട്ടുണ്ട്.
ഭാവിയിലും ബഹിരാകാശ യാത്രകളിൽ നേരിടേണ്ടിവരുന്ന ഗുരുതരമായ ഒരു വെല്ലുവിളിയാണ് മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത്. ചൊവ്വയിലേക്കുള്ള യാത്രകൾ പോലുള്ള ദീർഘദൂര ബഹിരാകാശ യാത്രകൾക്ക് മാലിന്യങ്ങൾ ഉൾപ്പടെ എല്ലാം പുനരുപയോഗിക്കാനുള്ള വഴികൾ ആവശ്യമാണ്.
ബഹിരാകാശത്ത് മാലിന്യം സംഭരിക്കുകയോ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയോ ചെയ്യുന്നത് എല്ലായ്‌പ്പോഴും സാധ്യമല്ലെന്നാണ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ മാലിന്യങ്ങളെ വിഘടിപ്പിച്ച് പുനരുപയോഗിക്കാവുന്ന വസ്തുക്കളാക്കി മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യകൾ മുന്നോട്ടുള്ള ദൗത്യങ്ങളിൽ അത്യാവശ്യമാണ്. നാല് ബഹിരാകാശയാത്രികരുടെ ഒരു സംഘത്തിന് ഒരു വർഷത്തെ ദൗത്യത്തിൽ 2,500 കിലോഗ്രാം വരെ മാലിന്യം സൃഷ്ടിക്കാൻ കഴിയുമെന്ന് നാസ പറയുന്നു. ഇത് ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അപകടകരവുമാകാം.
ആശയങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതിയായി നാസ നിശ്ചയിച്ചിരുന്നത് മാർച്ച് 31 ആയിരുന്നു. അതുവരെ ലഭിച്ച ആശയങ്ങൾ പരിശോധിച്ച് മികച്ചവയെ അടുത്ത റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്.