കുട്ടികളുടെ പരിചരണം, പാചകം, ഒഴിവ് സമയങ്ങൾ ചെലവഴിക്കുന്നതിനെ കുറിച്ച്, ഷോപ്പിംഗ്, ചർമ്മ സംരക്ഷണം എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ കാവ്യ തന്‍റെ ഫോളോവേഴ്സിനോട് പങ്കുവയ്ക്കുന്നു.
സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരുടെ കാലമാണിത്. വിവിധ വിഷയങ്ങളിൽ ആളുകളിൽ സ്വാധീനം ചെലുത്തുന്ന നിരവധി സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരെ നിങ്ങൾക്ക് പരിചയമുണ്ടായിരിക്കാം. അക്കൂട്ടത്തിലേക്ക് മറ്റൊരാൾ കൂടി കടന്ന് വരികയാണ്. പക്ഷേ, നിങ്ങള്‍ കണ്ട് പരിചയിച്ചവയില്‍ നിന്നും അല്പം വ്യത്യസ്തയാണ് പുതിയ എഐ ഇന്‍ഫ്ലുവന്‍സര്‍. കാവ്യ മെഹ്‌റ എന്നാണ് ഈ എഐ സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സറുടെ പേര്. മറ്റ് എഐ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരില്‍ നിന്നും കാവ്യ മെഹ്റയെ വ്യത്യസ്തയാക്കുന്നത് ഇവര്‍ എഐ അമ്മയാണെന്നതാണ്. ഞെട്ടണ്ടാ, കേട്ടത് തന്നെ 'എഐ അമ്മ'.
ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി മാനേജ്‌മെന്‍റ് സ്ഥാപനങ്ങളിലൊന്നായ കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്ക് ഡിജിറ്റലായി രൂപകല്പന ചെയ്ത വ്യക്തിത്വമാണ് കാവ്യ മെഹ്റ എന്ന എഐ അമ്മ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളില്‍ ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അമ്മ താരമായി കഴിഞ്ഞു. യഥാർത്ഥ അമ്മമാരാൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഐ അമ്മയാണ് താനെന്നാണ് കാവ്യ, സമൂഹ മാധ്യമത്തിൽ സ്വയം അടയാളപ്പെടുത്തുന്നത്.
നിലവില്‍ ഇൻസ്റ്റാഗ്രാമിൽ ആയിരത്തോളം ഫോളോവേഴ്സുണ്ട് കാവ്യക്ക്. മാതൃത്വത്തെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ കാവ്യ പങ്കിടുന്നത്. ഇതിൽ കുട്ടികളുടെ പരിചരണം, പാചകം, ഒഴിവ് സമയങ്ങൾ ചെലവഴിക്കുന്നത്, ഷോപ്പിംഗ്, ചർമ്മ സംരക്ഷണം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് കാവ്യ ഫോളോവേഴ്സുമായുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നു. അമ്മയാകുന്നതിന് മുൻപുള്ള കാവ്യയെ മുറുകെ പിടിച്ചു കൊണ്ട് തന്നെ മാതൃത്വം ആസ്വാദ്യകരമാക്കുന്ന ഒരു യാത്രയാണ് തന്‍റെതെന്ന് കാവ്യ അവകാശപ്പെടുന്നു. ഏറ്റവും ഒടുവിലായി കാവ്യ തന്‍റെ അക്കൌണ്ടിലൂടെ പങ്കവച്ചത്, ഫറാ ഖാനുമായി നടത്തിയ ബോളിവുഡ് അമ്മമാരെ കുറിച്ചുള്ള ലഘു സംഭാഷണമായിരുന്നു.
കാവ്യയുടെ വ്യക്തിത്വം യഥാർത്ഥ അമ്മമാരുടെ യഥാർത്ഥ ജീവിതാനുഭവങ്ങളെ ചുറ്റിപ്പറ്റിയാണെന്ന് കാവ്യയുടെ സൃഷ്ടാക്കളായ കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്ക് പറയുന്നു. കാവ്യ മെഹ്‌റ വെറുമൊരു ഡിജിറ്റൽ അവതാർ മാത്രമല്ലന്നും ആധുനിക മാതൃത്വത്തിന്‍റെ പ്രതിരൂപമാണെന്നും അവർ കൂട്ടി ചേര്‍ക്കുന്നു. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നതെങ്കിലും അത് മനുഷ്യാനുഭവങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്ക് വ്യക്തമാക്കി.
