ഇൻഡിഗോ വിമാനയാത്രയിൽ യാത്രക്കാരിയുടെ 8,000 രൂപ വിലയുള്ള ബാഗ് തകർന്നതിനെ തുടർന്ന് 4,000 രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. വിമാനക്കമ്പനികളുടെ ലഗേജ് കൈകാര്യം ചെയ്യുന്ന രീതിയെയും ഉപഭോക്തൃ സേവനത്തെയും കുറിച്ച് നിരവധി പേർ വിമർശനമുന്നയിച്ചു.
വിമാന യാത്രക്കാരുടെ ഒരു സ്ഥിരം പരാതിയാണ് തങ്ങളുടെ യാത്രാ ബാഗുകൾ തീർത്തും അലക്ഷ്യമായാണ് വിമാനത്താവളം അധികൃതർ കൈകാര്യം ചെയ്യുന്നതെന്ന്. എത്ര സുരക്ഷിതമായി പാക്ക് ചെയ്താലും പലപ്പോഴും ബാഗുകൾ തുറന്ന് സാധനങ്ങൾ നഷ്ടപ്പെട്ട നിലയിലോ ബാഗിൽ കാര്യമായ കേടുപാടുകൾ സംഭവിച്ച നിലയിലോ ആയിരിക്കും അവസാനം കൈയിൽ കിട്ടുക. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പ് വൈറലായി.
8,000 രൂപയുടെ ബാഗിന് നഷ്ടപരിഹാരം 4,000 രൂപ
ഇൻഡിഗോ വിമാനത്തിലെ യാത്രയ്ക്ക് ശേഷം അശുതോഷ് തന്‍റെ സഹോദരിയുടെ ഒലിവ് പച്ച മൊകോബാര ബാഗിന്‍റെ ഫോട്ടോകൾ പങ്കുവച്ച് കൊണ്ട്, 8,000 രൂപയുടെ ബാഗ് ഇൻഡിഗോ യാത്രയ്ക്കിടെ നിശിപ്പിക്കപ്പെട്ടെന്നും അതിന് നഷ്ടപരിഹാരമായി 4,000 രൂപ വാഗ്ദാനം ചെയ്തെന്നും കുറിച്ചു. ഒപ്പം ഉപഭോക്തൃ സുരക്ഷയെന്നത് വെറുമൊരു തമാശ മാത്രമാണെന്നും കുറിച്ചു. കുറിപ്പിനൊപ്പം നശിപ്പിക്കപ്പെട്ട ബാഗിന്‍റെ ചിത്രവും നഷ്ടപരിഹാരം അനുവദിച്ച് കൊണ്ടുള്ള ഇന്‍ഡിഗോയുടെ കത്തും പങ്കുവച്ചു. ചിത്രവും കുറിപ്പും മണിക്കൂറുകൾക്കുള്ളിൽ ഏതാണ്ട് രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്. പിന്നാലെ വിമാന യാത്രയിൽ ലഗേജുകളുടെ സുരക്ഷയെ കുറിച്ച് നിരവധി പേരാണ് കുറിപ്പെഴുതിയത്.
രൂക്ഷ വിമർശനവുമായി നെറ്റിസെൺസ്
വിമാന മേഖലയിലെ മത്സരത്തിന്‍റെ കുറവാണ് സേവന നിലവാരത്തിന്‍റെ കുറവിന് കാരണമായി സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചത്. പലരും ഇന്‍ഡിഗോയുടെ കുത്തക സ്വഭാവത്തിനെതിരെ രംഗത്ത് വന്നു. ഇന്‍ഡിഗോ ഉപഭോക്താക്കളുടെ വികാരം മാനിക്കാറില്ലെന്നും അവർ പണം സമ്പാദിക്കുക എന്നതിന് അപ്പുറത്ത് മറ്റൊരു കാര്യത്തിലും താത്പര്യമില്ലെന്നും കുറിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും പലപ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അപമാനകരമായ സെറ്റിൽമെന്‍റുകൾക്കാണ് ഇന്‍ഡിഗോ തയ്യാറാകുന്നതെന്നും മറ്റ് ചിലർ എഴുതി. അതേസമയം ലഗേജുകൾ കൊടുത്ത് വിടുമ്പോൾ നിബന്ധനകളും വ്യവസ്ഥകളും വായിച്ച് നോക്കണമെന്നും ലോകത്തുള്ള ഒരു എയർലൈനും നശിപ്പിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന സാധനങ്ങളുടെ യഥാർത്ഥ്യമൂല്യം തിരിച്ച് തരില്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.


