വീൽചെയറിലാണ് എങ്കിലും കൃഷിയുടെ കാര്യങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങ‌ളുമെല്ലാം നോക്കാൻ ഈ കൊവിഡ് കാലത്തും സജീവമായി ഇന്ദ്രയുണ്ട്.

വെറും നാല് വയസുള്ളപ്പോഴാണ് ഇന്ദ്രയെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ഒരു അഭയകേന്ദ്രത്തിലാക്കിയത്. ആഴ്ചയിലൊരു തവണ മാത്രമാണ് അവള്‍ക്ക് അച്ഛനമ്മമാരേയും സഹോദരിയേയും കാണാനായിരുന്നത്. അതിനാല്‍ തന്നെ വീട്ടില്‍ നിന്നും അകന്ന് നില്‍ക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ വേദന അവള്‍ക്ക് എപ്പോഴും മനസിലാവുമായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോള്‍ ഇന്ദ്രയ്ക്ക് വയസ് 36 ആയി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി തമിഴ്നാട്ടിലെ സിരുനല്ലൂരില്‍ പ്രേമ വാസത്തിന്‍റെ ഭാഗമായി പ്രേം ഇല്ലം എന്നൊരു സംഘടന നടത്തുകയാണ് ഇന്ദ്ര. പ്രേം ഇല്ലത്തിലെ കുട്ടികൾക്ക് ആരോഗ്യകരവും ജൈവവുമായ ഭക്ഷണം നൽകുന്നതിനായി 2019 -ൽ ഇന്ദ്ര കൃഷി ആരംഭിച്ചു. ലോക്ക്ഡൌൺ ഏർപ്പെടുത്തിയപ്പോൾ ആവശ്യം കണക്കാക്കി അവൾ വിളവ് വർദ്ധിപ്പിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക്, കൊവിഡ് ബാധിച്ചവര്‍ക്ക്, രോഗം ബാധിച്ചവരുടെ കുട്ടികള്‍ക്ക് ഒക്കെ അവൾ ഉച്ചഭക്ഷണം നൽകുന്നു. 

'ഓരോ സൈക്കിളിലും ഞങ്ങൾ 25 ചാക്ക് അരി വിളവെടുക്കുന്നു. ഇത് ഞങ്ങളുടെ ഓർഗനൈസേഷന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ്. ബാക്കിയുള്ളവ ഗ്രാമീണർക്ക് വിതരണം ചെയ്യുന്നു. ഓർഗനൈസേഷന്റെ കോമ്പൗണ്ടിൽ ഞങ്ങൾ പച്ചക്കറികളും ഫലം കായ്ക്കുന്ന മരങ്ങളും നട്ടുപിടിപ്പിക്കുന്നു. മഹാമാരി നമുക്കെല്ലാവർക്കും ബുദ്ധിമുട്ടാണ്, എന്നാല്‍ ഈ ജൈവകൃഷി ഉണ്ട് എന്നതില്‍ സന്തോഷമുണ്ട്' -എന്ന് ഇന്ദ്ര ബെറ്റർ ഇന്ത്യയോട് പറയുന്നു. 

അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് ഇന്ദ്രയ്ക്ക് പോളിയോ ഉണ്ടെന്ന് കണ്ടെത്തിയത്, ഇത് പിന്നീട് അവളുടെ ജീവിതം വീൽചെയറിലാക്കി. അവൾ ഒരു ദിവസം വീണ്ടും നടക്കുമെന്ന പ്രതീക്ഷയോടെ, അവളുടെ മാതാപിതാക്കൾ അവളെ ചെന്നൈയിലെ ഒരു കുട്ടികളുടെ ഓർഗനൈസേഷനിലേക്ക് മാറ്റി. ഇന്ദ്ര ഇവിടെവച്ച് വായിക്കാനും എഴുതാനും പഠിച്ചു. മറ്റ് കുട്ടികൾ കളിപ്പാട്ടങ്ങളിലേക്ക് ആകർഷിക്കപ്പെട്ടുവെങ്കിൽ, ഇന്ദ്ര ആശ്വാസം കണ്ടെത്തിയത് പുസ്തകങ്ങളിലായിരുന്നു. എന്നിരുന്നാലും, അക്കാദമിക് സ്വപ്നങ്ങളും കരിയർ ലക്ഷ്യങ്ങളും അവളുടെ കുടുംബത്തിൽ ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല.

ബ്രദര്‍ സെൽവിൻ റോയ് എന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് അവളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്. അദ്ദേഹം ഇന്ത്യയിലെയും ശ്രീലങ്കയിലെയും നിരവധി ഷെൽട്ടർ ഹോമുകളിൽ സേവനങ്ങൾ നടത്തുന്നുണ്ടായിരുന്നു. ഇന്ദ്രയുടെ ഊര്‍ജ്ജം കണ്ടപ്പോള്‍ അദ്ദേഹമാണ് പ്രേമ വാസം തുടങ്ങുന്നത്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. ആദ്യം മാതാപിതാക്കള്‍ അവളുടെ വിദ്യാഭ്യാസം എതിര്‍ത്തുവെങ്കിലും പിന്നീട് സമ്മതിച്ചു. പത്താം ക്ലാസില്‍ 500 -ല്‍ 420 മാര്‍ക്ക് വാങ്ങിയാണ് അവള്‍ ജയിച്ചത്. പിന്നീട് ബിരുദവും ബിരുദാനന്തരബിരുദവുമടക്കം പൂര്‍ത്തിയാക്കി. എന്നാല്‍, എന്തെങ്കിലും ജോലിക്ക് പകരം പ്രേം ഇല്ലത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് അവള്‍ തീരുമാനിച്ചത്. 2017 മുതല്‍ അതിന്റെ തലപ്പത്ത് അവള്‍ പ്രവര്‍ത്തിക്കുന്നു. 

വീൽചെയറിലാണ് എങ്കിലും കൃഷിയുടെ കാര്യങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങ‌ളുമെല്ലാം നോക്കാൻ ഈ കൊവിഡ് കാലത്തും സജീവമായി ഇന്ദ്രയുണ്ട്. ഇതുപോലെ നന്മയുള്ള മനുഷ്യരല്ലാതെ ആരാണ് ഈ ലോകത്തെ താങ്ങിനിർത്തുന്നത്.