പൊലീസ് പറയുന്നത് പ്രകാരം, യുവാവും 26 -കാരിയായ യുവതിയും തമ്മിൽ 2021 മുതൽ പ്രണയത്തിലായിരുന്നു. 2024 മാർച്ചിൽ രണ്ട് വീട്ടുകാരും അറിഞ്ഞ് ഇവരുടെ വിവാഹ നിശ്ചയവും നടത്തി.
മുൻകാമുകന്റെ വിവാഹസൽക്കാരത്തിനിടെ അതിക്രമിച്ച് കയറി ബഹളം വച്ച് യുവതി. ഭുവനേശ്വറിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രിയാണ് വിവാഹസൽക്കാരം നടന്നത്. ആ സമയത്ത് യുവതി അവിടേക്ക് അതിക്രമിച്ച് കയറുകളും ബഹളം വയ്ക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കാനായിട്ടാണ് താനുമായുള്ള വിവാഹനിശ്ചയത്തിൽ നിന്നും ഇയാൾ പിന്മാറിയത്, തന്നെ വഞ്ചിച്ചു എന്നു പറഞ്ഞാണ് യുവതി ബഹളം വച്ചത്.
രാത്രി പത്തരയ്ക്കാണ് സംഭവമുണ്ടായത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരവധി അതിഥികൾ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. യുവതി വന്നതോടെ പരിപാടി ആകെ അലങ്കോലമായി മാറുകയായിരുന്നു. യുവാവ് തന്നെ പ്രണയിച്ച് വഞ്ചിച്ചു എന്നും മറ്റൊരു വിവാഹം കഴിക്കാനായി തന്നെ പറ്റിച്ചു എന്നുമാണ് യുവതി ആരോപിക്കുന്നത്. ഒഡീഷയിലെ ഭുവനേശ്വറിലെ ധൗലി പ്രദേശത്താണ് സംഭവം നടന്നത്.
അവസാനം ആകെ പ്രശ്നമായതോടെ പൊലീസിനെയും വിളിക്കേണ്ടി വന്നു. പൊലീസ് പറയുന്നത് പ്രകാരം, യുവാവും 26 -കാരിയായ യുവതിയും തമ്മിൽ 2021 മുതൽ പ്രണയത്തിലായിരുന്നു. 2024 മാർച്ചിൽ രണ്ട് വീട്ടുകാരും അറിഞ്ഞ് ഇവരുടെ വിവാഹ നിശ്ചയവും നടത്തി.
ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് യുവതിയുടെ കാമുകനായ 27 -കാരൻ. എന്നാൽ ഇപ്പോൾ ഇയാൾ തന്റെ അറിവില്ലാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നാണ് യുവതി പറയുന്നത്. മാത്രമല്ല, അയാൾ തന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും വിവാഹനിശ്ചയ മോതിരം തിരികെ നൽകിയില്ലെന്നും യുവതി ആരോപിക്കുന്നു.
യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്നും സംഭവം അന്വേഷിച്ച് വരികയാണ് എന്നുമാണ് ലിംഗരാജ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ-ഇൻ-ചാർജ് പുന ചന്ദ്ര പ്രധാൻ പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നു.
(ചിത്രം പ്രതീകാത്മകം)


