18-ാം വയസിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ നാവ് കടിച്ച് മുറിച്ചു; അന്നത്തെ ശിക്ഷയ്ക്ക് 60 വർഷത്തിന് ശേഷം നീതി
18 -ാം വയസില്‍ തന്നെ പീഡിപ്പിക്കാനെത്തിയ ആളുടെ നാവ് കടിച്ച് മുറിച്ചതിന് അന്ന് 10 മാസം തടവായിരുന്നു കോടതി യുവതിക്ക് ശിക്ഷ വിധിച്ചത്. ഒടുവില്‍ അറുപത് വര്‍ഷത്തിന് ശേഷം അവര്‍ക്ക് നീതി ലഭിച്ചിരിക്കുന്നു.

ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ നാവ് കടിച്ച് മുറിച്ചതിന് ശിക്ഷിക്കപ്പെട്ട ദക്ഷിണ കൊറിയൻ സ്ത്രീയ്ക്ക് ആറ് പതിറ്റാണ്ടിനിപ്പുറം നീതി. 78 കാരിയായ സ്ത്രീയാണ് അന്യായമായി തന്നെ ശിക്ഷിച്ചുവെന്ന് ആരോപിച്ച് നീതി തേടി ദക്ഷിണ കൊറിയൻ സുപ്രീംകോടതിയെ സമീപിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന കോടതി വിധിയിലാണ് ഇവർ നിരപരാധിയായിരുന്നുവെന്നും അന്യായമായി ശിക്ഷിക്കപ്പെടുകയായിരുന്നുവെന്നും നിരീക്ഷിച്ചത്.
ഇപ്പോൾ 78 വയസ്സായ സ്ത്രീക്ക് 18 വയസ്സ് പ്രായമുള്ളപ്പോഴാണ് അയൽവാസിയുടെ ആക്രമണത്തിന് ഇരയായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നോഹ് എന്ന ആളായിരുന്നു ആക്രമിച്ചത്. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ അവർ അയാളുടെ നാവ് കടിച്ചു മുറിക്കുകയായിരുന്നു. സ്വയരക്ഷയ്ക്കാണ് അന്ന് താൻ അത്തരത്തിലൊരു ആക്രമണം നടത്തിയതെന്ന് വാദിച്ചിട്ടും അന്നത്തെ കോടതി അത് മുഖവിലയ്ക്കെടുത്തില്ലെന്നും അവര്‍ ആരോപിച്ചു. മറ്റൊരാളുടെ ശരീരത്തിന് ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി അവരെ കുറ്റക്കാരിയാണെന്ന് വിധിക്കുകയായിരുന്നു കോടതി. തുടർന്ന് അവർക്ക് 10 മാസത്തെ തടവ് ശിക്ഷയും വിധിച്ചു. എന്നാൽ, അവരെ ആക്രമിക്കാൻ എത്തിയ വ്യക്തിക്ക് ലഭിച്ചതാകട്ടെ വെറും ആറുമാസത്തെ തടവ് ശിക്ഷ!
Watch Video: നദിയില്‍ മുങ്ങിയ മനുഷ്യനെ അതിസാഹസികമായി രക്ഷിച്ച് 'വെള്ള ഡ്രാഗണ്‍' കുതിര; പിന്നാലെ മരണം, വീഡിയോ വൈറൽ
2020 -ൽ ദി കൊറിയ ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ, തന്‍റെ കേസ് നടത്തിയ പ്രോസിക്യൂട്ടർ, തന്നെ ആക്രമിച്ചയാളെ വിവാഹം കഴിക്കാൻ തന്നെ നിർബന്ധിച്ചതായും ഇരയാക്കപ്പെട്ട സ്ത്രീ പറയുന്നു. അയാളുമായുള്ള കേസ് ഒത്തുതീർപ്പാക്കാൻ തങ്ങളുടെ കുടുംബത്തിന്‍റെ സമ്പാദ്യം മുഴുവൻ ചെലവഴിക്കേണ്ടി വന്നുവെന്നും ഇവർ പറയുന്നു. എന്നാൽ അതിനുശേഷവും അക്രമി തങ്ങളുടെ കുടുംബത്തെ ഉപദ്രവിക്കുന്നത് തുടർന്നുവെന്നാണ് ഇവർ പറയുന്നത്. ഒടുവിൽ, തന്‍റെ പഠന സമയത്ത് താൻ അനുഭവിച്ച അനീതിയെക്കുറിച്ച് കൂടുതൽ ബോധവതിയായ ഇവർ ലൈംഗികാതിക്രമത്തിന് ഇരയായവർക്കൊപ്പം പ്രവർത്തിക്കുന്ന ഒരു സന്നദ്ധ ഗ്രൂപ്പിന്‍റെ സഹായത്തോടെ തന്‍റെ കേസിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആ ശ്രമം വിജയം കാണുകയും 2020 -ൽ സുപ്രീംകോടതി അവളുടെ കേസ് പുനരവലോകനം ചെയ്യാൻ ബുസാൻ ഹൈക്കോടതിയോട് ഉത്തരവിടുകയും ചെയ്തു.
കേസ് പുനപരിശോധിച്ച ബുസാൻ ഹൈക്കോടതി ഇരയാക്കപ്പെട്ട സ്ത്രീ കടുത്ത അനീതിക്ക് വിധേയയായതായി ചൂണ്ടിക്കാട്ടി. കൊറിയ ഹെറാൾഡ് 2023 -ലെ ഒരു ലേഖനത്തിൽ പറയുന്നത് 1960 -കളിലെയും 1970 -കളിലെയും കോടതികൾ ബലാത്സംഗത്തിന് ഇരയായവരും അവരെ ബലാത്സംഗം ചെയ്യുന്നവരും തമ്മിൽ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നത് പതിവായിരുന്നുവെന്നാണ്. അത്തരത്തിൽ വെറുപ്പുളവാക്കുന്ന ഒരു കോടതി ഇടപെടലിനാണ് ഈ സ്ത്രീയും അന്ന് ഇരയാക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
