വെള്ളമില്ല, ഗ്രാമവാസികൾ മലിനജലം കുടിക്കുന്നതായി റിപ്പോർട്ട്
സംഭവം റിപ്പോർട്ട് ചെയ്തയുടനെ ഗ്രാമത്തിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ബൽറാംപൂർ സില പഞ്ചായത്ത് സിഇഒ വ്യക്തമാക്കി.
ഛത്തീസ്ഗഡിലെ കുന്ദ്രു ഗ്രാമത്തിലെ നിവാസികൾ വെള്ളം കിട്ടാതായതിനെ തുടർന്ന് ദിവസവും മലിനജലം കുടിക്കാൻ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്. ഗ്രാമത്തിൽ ഹാൻഡ് പമ്പ് വെള്ളം ലഭ്യമല്ലാത്തതിനാലാണ് ഗ്രാമവാസികൾക്ക് അഴുക്കുജലം ഉപയോഗിക്കേണ്ടി വരുന്നതെന്ന് ANI റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമീണർ ഒരു അഴുക്കുചാലിൽ നിന്നാണ് വെള്ളം കുടിക്കാൻ എടുക്കുന്നത്. ഇത് അവരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
രാംചന്ദ്രപൂർ ബ്ലോക്കിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള 200 നിവാസികളിൽ പാന്തോ പാര (pando paro) ആദിവാസി ഗോത്രത്തിൽ പെട്ടവരാണ്. പ്രതിനിധികൾ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ അവരെക്കുറിച്ച് ചിന്തിക്കൂവെന്ന് ഗ്രാമവാസികൾ പറഞ്ഞു. അവരുടെ ജലക്ഷാമം പലകുറി അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ നോക്കിയതാണെന്നും, അത് കൊണ്ട് ഒരു ഫലവുമുണ്ടായില്ലെന്നും അവർ പറയുന്നു. മുമ്പ് ഒരു ഹാൻഡ്‌പമ്പ് സംവിധാനം ഗ്രാമത്തിലുണ്ടാക്കിയിരുന്നുവെങ്കിലും അത് കുറച്ച് നാൾ കഴിഞ്ഞപ്പോൾ കേടായി. അതിനുശേഷം നിരവധി വർഷങ്ങൾ കഴിഞ്ഞു. ഭരണം മാറി വന്നാലും അവരുടെ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു.
സംഭവം റിപ്പോർട്ട് ചെയ്തയുടനെ ഗ്രാമത്തിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ബൽറാംപൂർ സില പഞ്ചായത്ത് സിഇഒ വ്യക്തമാക്കി. "ശുദ്ധമായ കുടിവെള്ളത്തിനായി ഒരു സംഘം പ്രദേശം പരിശോധിക്കും. മലിനജലം കുടിക്കുന്നത് തുടർന്നാൽ ആളുകൾ രോഗബാധിതരാകും” ഉദ്യോഗസ്ഥർ പറഞ്ഞു. 2019 നവംബറിലെ, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (The National Statistical Office (NSO) of the ministry of statistics and programme implementation) റിപ്പോർട്ട് പ്രകാരം, ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ പ്രധാന കുടിവെള്ള സ്രോതസ് ഇപ്പോഴും ഹാൻഡ് പമ്പുകൾ തന്നെയാണ്. അതേസമയം നഗരങ്ങളിൽ പൈപ്പ് ജലവിതരണമാണ് കൂടുതൽ പ്രചാരം. ഗ്രാമീണ മേഖലയിലെ 42.9% കുടുംബങ്ങളും ഹാൻഡ് പമ്പുകളാണ് പ്രധാന കുടിവെള്ള സ്രോതസ്സായി ഉപയോഗിക്കുന്നതെങ്കിൽ, നഗരപ്രദേശങ്ങളിലെ 40.9% കുടുംബങ്ങളും പൈപ്പ് വെള്ളമാണ് പ്രധാന സ്രോതസ്സായി ഉപയോഗിക്കുന്നതെന്നാണ് പഠനം വെളിപ്പെടുത്തിയത്.