തെരുവിലൂടെ നടക്കുന്ന ഒരു സിംഹക്കൂട്ടം ആണ് വീഡിയോയിൽ. ഏഴ് സിംഹങ്ങളെയാണ് ഇതിൽ കാണാൻ കഴിയുന്നത്. കൂടുതൽ സിംഹങ്ങൾ ഇവയുടെ പിന്നാലെ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

വന്യമൃഗങ്ങൾ കാടിറങ്ങി നാട്ടിലെത്തുന്നത് ഇപ്പോൾ അത്ര പുതുമയല്ലാതായി മാറിയിട്ടുണ്ട്. പുലിയും കടുവയും ആനയും ഒക്കെ ഇത്തരത്തിൽ ജനവാസ മേഖലകളിൽ ഇറങ്ങി ഭീതി പടർത്തുന്നതിന്റെ വാർത്തകൾ ദിനേന റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, അക്കൂട്ടത്തിൽ നാട്ടിലിറങ്ങി ഭീതി പടർത്തിയ സിംഹത്തെ കുറിച്ചുള്ള വാർത്തകൾ വളരെ അപൂർവമായി മാത്രമേ വന്നിട്ടുണ്ടാവുകയുള്ളൂ. എന്നാൽ, ഇപ്പോഴിതാ ഫോറസ്റ്റ് ഓഫീസറായ സുശാന്ത് നന്ദ തൻറെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുജറാത്തിലെ ഒരു തെരുവിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തെരുവിലൂടെ നടക്കുന്ന ഒരു സിംഹക്കൂട്ടം ആണ് വീഡിയോയിൽ. ഏഴ് സിംഹങ്ങളെയാണ് ഇതിൽ കാണാൻ കഴിയുന്നത്. കൂടുതൽ സിംഹങ്ങൾ ഇവയുടെ പിന്നാലെ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. തെരുവിലൂടെ അലക്ഷ്യമായി നടന്നു നീങ്ങുന്ന സിംഹങ്ങളിൽ ചിലത് സമീപത്തെ മതിൽ ചാടി കടക്കാൻ ശ്രമിക്കുന്നതും കാണാം.

Scroll to load tweet…

ഇത് ജനവാസ മേഖലയാണ് എന്ന കാര്യത്തിൽ സംശയമില്ല. കാരണം സിംഹങ്ങൾ നടന്നു നീങ്ങുന്നതിന്റെ എതിർദിശയിൽ നിന്നും വാഹനങ്ങൾ വരുന്നതിന്റെ വെളിച്ചവും വീഡിയോയിൽ കാണാം. മാത്രമല്ല വാഹനങ്ങളുടെ വെളിച്ചവും ശബ്ദവും കേട്ടിട്ടാകണം സിംഹങ്ങൾ കൂട്ടത്തോടെ മടങ്ങി പോകുന്നതും വീഡിയോയിൽ കാണാം. എന്നാൽ, ഗുജറാത്തിലെ ഏത് തെരുവിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന കാര്യം അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടില്ല.

എന്തുതന്നെയായാലും വളരെ ആശങ്കയോടെയാണ് നെറ്റിസൺസ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിലെ ഗിർ ദേശീയ ഉദ്യാനത്തിൽ നിന്നും പുറത്തുചാടിയ സിംഹക്കൂട്ടം ആണോ ഇവയെന്നും വീഡിയോ കണ്ട ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, മറ്റു ചിലർ പ്രതികരിച്ചത് ഇതിൽ അത്ഭുതപ്പെടാനൊന്നും ഇല്ലെന്നും മനുഷ്യൻ കാട് കയ്യേറിയാൽ മൃഗങ്ങൾ നാട് കയ്യേറും എന്നാണ്.