തൻറെ ഭാര്യയും കാമുകനും ചേർന്ന് തന്നെയും മകനെയും കൊലപ്പെടുത്തി മീററ്റിൽ സംഭവിച്ചത് പോലെ ഡ്രമ്മിൽ കുഴിച്ചിടുമെന്നും അതിനുമുമ്പ് ഇരുവർക്കും എതിരെ നടപടിയെടുക്കണം എന്നുമായിരുന്നു ഇയാൾ പോലീസിനോട് ആവശ്യപ്പെട്ടത്.
മീററ്റ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഭാര്യയെ വീട്ടിൽ കാമുകനോടൊപ്പം കണ്ടെത്തിയ ഭർത്താവ് ഭയന്ന് പൊലീസ് സഹായം തേടി. മീററ്റ് കൊലപാതക കേസിലെ അതേ വിധി തന്നെയായിരിക്കും നിങ്ങൾക്കും ഉണ്ടാവുക എന്ന് ഭാര്യയും കാമുകനും നിരന്തരമായി തന്നെ ഭീഷണിപ്പെടുത്തുന്നതായും ഇയാൾ പോലീസിനോട് പറഞ്ഞു.
ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നുള്ള പവൻ എന്ന യുവാവാണ് ഭാര്യയിൽ നിന്നും അവരുടെ കാമുകനിൽ നിന്നും തന്നെ രക്ഷിക്കണമെന്ന സഹായാഭ്യർത്ഥനയുമായി പോലീസിനെ വിളിച്ചത്. സ്വന്തം വീട്ടിൽ ഭാര്യ കാമുകനോടൊപ്പം ഇരിക്കുന്നത് ഇയാൾ കണ്ടെത്തിയെങ്കിലും അവരെ ഒറ്റയ്ക്ക് നേരിടാൻ ഭയമായതിനെ തുടർന്നാണ് ഇയാൾ പോലീസ് സഹായം അഭ്യർത്ഥിച്ചത്. സ്ഥലത്തെത്തിയ പോലീസ് ഭാര്യയുടെ കാമുകനെ വീട്ടിൽ നിന്നും പിടിച്ച് പുറത്തിറക്കി.
നാഷണൽ ഹെൽത്ത് മിഷനിൽ കരാർ ജീവനക്കാരനാണ് പവൻ. ഭാര്യ ജിജിഐസി മൗറാനിപൂരിൽ ക്ലാർക്കായി ജോലി ചെയ്യുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും ഏതാനും വർഷങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. തന്റെ ആറു വയസ്സുള്ള മകനെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ കാമുകനോടൊപ്പം ഇയാൾ കണ്ടത്. തുടർന്നാണ് ഇയാൾ പോലീസിനെ വിളിച്ചത്.
തൻറെ ഭാര്യയും കാമുകനും ചേർന്ന് തന്നെയും മകനെയും കൊലപ്പെടുത്തി മീററ്റിൽ സംഭവിച്ചത് പോലെ ഡ്രമ്മിൽ കുഴിച്ചിടുമെന്നും അതിനുമുമ്പ് ഇരുവർക്കും എതിരെ നടപടിയെടുക്കണം എന്നുമായിരുന്നു ഇയാൾ പോലീസിനോട് ആവശ്യപ്പെട്ടത്. നിരവധി തവണ ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
എന്നാൽ, സംഭവത്തിൽ രേഖാമൂലമുള്ള പരാതി തങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മറ്റ് നടപടിക്രമങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ഝാൻസി പോലീസ് വ്യക്തമാക്കി.
