ഏറ്റവും നിരാശാജനകമായ കാര്യം അപകടത്തിൽ പെട്ടിട്ടും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു വ്യക്തികൾ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്താതെ വീഡിയോ ചിത്രീകരിച്ചു കൊണ്ടിരുന്നു എന്നതാണ്.

സുരക്ഷാ റെയിലിംഗ് മുറിച്ചുകടന്ന യുവാവ് ഗംഗാനദിയിൽ മുങ്ങിമരിച്ചു. ഹരിദ്വാറിൽ നടന്ന ഈ ദാരുണമായ സംഭവത്തിൽ മരണപ്പെട്ട വ്യക്തിയോടൊപ്പം ഉണ്ടായിരുന്നവർ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമം നടത്താതെ അപകടം സംഭവിച്ചിട്ടും റീൽ ചിത്രീകരണം തുടരുകയായിരുന്നു എന്ന ആരോപണവും ശക്തം.

അപകടത്തിൽപ്പെട്ട ഉടൻ തന്നെ ഏതെങ്കിലും തരത്തിൽ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നെങ്കിൽ ഒരുപക്ഷേ ആ ജീവൻ നഷ്ടമാകുമായിരുന്നില്ല എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹരിദ്വാറിലെ ഗോവിന്ദ്പുരി ഘട്ടിൽ ഞായറാഴ്ചയാണ് ഈ ദുരന്തം സംഭവിച്ചത്. ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയായ വികാസ് എന്ന 40 -കാരനാണ് ഗംഗാനദിയിൽ മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം തീർഥാടനത്തിനായി എത്തിയതായിരുന്നു ഇദ്ദേഹം. ഗംഗാനദിയിൽ പുണ്യസ്നാനം നടത്തുന്നതിനായി വികാസ് നദിയിലേക്ക് ഇറങ്ങിയപ്പോഴാണ് അബദ്ധത്തിൽ സുരക്ഷാവേലി മുറിച്ചു കടന്ന് ആഴമുള്ള വെള്ളത്തിലേക്ക് വീണത്.

ശക്തമായ ഒഴുക്കിൽപ്പെട്ടുപോയ ഇദ്ദേഹം മുങ്ങിമരിക്കുകയായിരുന്നു. എന്നാൽ, ഏറ്റവും നിരാശാജനകമായ കാര്യം അപകടത്തിൽ പെട്ടിട്ടും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു വ്യക്തികൾ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്താതെ വീഡിയോ ചിത്രീകരിച്ചു കൊണ്ടിരുന്നു എന്നതാണ്.

Scroll to load tweet…

അപകടം നടന്ന ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ചയാണ് വികാസിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഗംഗാനദിയിൽ തീർത്ഥാടനത്തിനായി എത്തുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും സുരക്ഷാ വേലികളും മറ്റും മുറിച്ചുകിടക്കാൻ ശ്രമം നടത്തരുതെന്നും സംഭവത്തിന്റെ വെളിച്ചത്തിൽ പൊലീസ് തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.

കൂടാതെ വീഡിയോ റീൽ ചിത്രീകരണവും മറ്റും നടത്തുന്നവർ സ്വന്തം സുരക്ഷയും ഒപ്പമുള്ളവരുടെ സുരക്ഷയും ഉറപ്പാക്കണമെന്നും പൊലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്.