Asianet News MalayalamAsianet News Malayalam

പിരിച്ചുവിട്ടു, പിന്നാലെ ഫ്ലിപ്‍കാർട്ട് ഓഫീസിലെത്തി കളിത്തോക്ക് കാണിച്ച് കവർന്നത് 21 ലക്ഷം..!

ഒക്ടോബർ 16 -ന് സുമിത്തും കൂട്ടാളികളും ഒരു കളിത്തോക്കുമായി ഫ്ലിപ്‍കാർട്ടിന്റെ ഓഫീസിൽ എത്തി. തുടർന്ന് അവിടെയുണ്ടായിരുന്നവരെ ഈ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട്, ഇവിടെ നിന്നും 21 ലക്ഷം രൂപയും കവർന്നു.

man fired from flipkart robbed 21 lakh with toy gun rlp
Author
First Published Nov 15, 2023, 7:04 PM IST

പിരിച്ചുവിട്ടതിന് പിന്നാലെ ഫ്ലിപ്കാർട്ട് ഓഫീസിൽ കയറി കളിത്തോക്ക് കാണിച്ച് മുൻ ജീവനക്കാരനടക്കം മൂന്നുപേർ ചേർന്ന് കവർന്നത് 21 ലക്ഷം രൂപ. സംഭവം നടന്നത് ഹരിയാനയിലെ സോനിപത്തില്‍. പിന്നാലെ, കവർച്ച നടത്തിയ മൂന്നുപേരിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കളവിന്റെ പ്രധാന സൂത്രധാരനായ സുമിത്ത് നേരത്തെ ഫ്ലിപ്‍കാർട്ടിലെ ജീവനക്കാരനായിരുന്നു. എന്നാൽ, കഴിഞ്ഞ മാസം അയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നാലെ, തന്റെ കൂട്ടാളികളായ അനിൽ ടൈ​ഗർ, സന്ദീപ് എന്നിവരെ കൂടെ കൂട്ടി കവർ‌ച്ചയ്ക്ക് പദ്ധതിയിടുകയായിരുന്നു സുമിത്ത്. ശേഷം ഒക്ടോബർ 16 -നാണ് കവർച്ച നടന്നത്. ഒരു മാസത്തിന് ശേഷം സംഭവത്തിൽ ഇപ്പോൾ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

​ഗോഹാന ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ്, ഭാരതി ദബാസ് പറയുന്നത്, ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് നല്ല ബിസിനസ് നടക്കുകയും ഓഫീസിലേക്ക് വലിയ തുക വരികയും ചെയ്തിട്ടുണ്ട് എന്നതിനെ കുറിച്ച് സുമിത്തിന് നല്ല ധാരണയുണ്ടായിരുന്നു എന്നാണ്. ആ ധാരണ വച്ച് അയാൾ തന്നെയാണ് എപ്പോൾ കളവ് നടത്തണമെന്നും എങ്ങനെ കളവ് നടത്തണം എന്നുമൊക്കെ പദ്ധതിയിട്ടത്. 

അങ്ങനെ, ഒക്ടോബർ 16 -ന് സുമിത്തും കൂട്ടാളികളും ഒരു കളിത്തോക്കുമായി ഫ്ലിപ്‍കാർട്ടിന്റെ ഓഫീസിൽ എത്തി. തുടർന്ന് അവിടെയുണ്ടായിരുന്നവരെ ഈ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട്, ഇവിടെ നിന്നും 21 ലക്ഷം രൂപയും കവർന്നു. അന്വേഷണത്തിൽ പൊലീസ് 6.3 ലക്ഷം രൂപ, കാർ, കളിത്തോക്ക്, ഒരു മഴു എന്നിവയെല്ലാം കണ്ടെടുത്തു. എന്നാൽ, ഇവർ കവർന്നതിൽ ബാക്കി പണം എവിടെയാണ് എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ് എന്നും പൊലീസ് പറയുന്നു. 

വായിക്കാം: പങ്കാളിയെ വിവാഹമോചനം ചെയ്യാതെ മറ്റൊരാൾക്കൊപ്പം കഴിയുന്നത് 'ലിവ് ഇൻ റിലേഷൻഷിപ്പ'ല്ല, കുറ്റകരമെന്ന് കോടതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios