11 ദിവസം കോമയിലായി, ആ ദിവസങ്ങളില്‍ അതിഭീകരമായ ചില സ്വപ്നങ്ങള്‍ കണ്ടു, ഭയന്നുപോയി എന്ന് 52 -കാരന്‍
ലണ്ടനിലെ ഒരു സംഘം എന്നെ തട്ടിക്കൊണ്ടുപോയി എന്റെ തല മറച്ച്, ഒരു കാറിൽ കയറ്റി എന്നിട്ട് എന്നെ ഒരു ഗാരേജിലേക്ക് കൊണ്ടുപോയി. അത് ശരിക്കും നനഞ്ഞ തറയായിരുന്നു.
11 ദിവസത്തെ കോമ(coma)യില്‍ നിന്നും ഉണര്‍ന്ന ഒരാള്‍ താന്‍ അതിഭീകരമായ ഒരു സ്വപ്നം (dream) കണ്ടുവെന്നും അതിന്‍റെ ഷോക്കിലാണ് എന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. എന്താണ് സ്വപ്നമെന്നോ, അദ്ദേഹത്തെ കുറേപ്പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട്, ഒരു ഡെലിവറി വാന്‍ ഓടിക്കാന്‍ നിര്‍ബന്ധിച്ചു എന്നതായിരുന്നു സ്വപ്നം.
നേരത്തെ തന്നെ കാൻസർ ബാധിതനായിരുന്ന പോൾ ലൂട്രെല്‍(Paul Luttrell) എന്ന 52 -കാരനെ കൊവിഡ് -19 (covid -19) ബാധിച്ച ശേഷം വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം അതിജീവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്ന് മെട്രോ റിപ്പോർട്ട് ചെയ്തു. പക്ഷേ, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അദ്ദേഹം ജീവിതത്തിലേക്ക് തിരികെയെത്തി. ഒപ്പം പറയാന്‍ ഒരുപാട് കഥകളും ഉണ്ടായിരുന്നു.
ഇംഗ്ലണ്ടിലെ സോമർസെറ്റിൽ നിന്നുള്ള പോൾ തന്നെ ഒരു ലണ്ടൻ സംഘം തട്ടിക്കൊണ്ടുപോയതായും ഒരു ഡിഫിബ്രില്ലേറ്റർ ഉപയോഗിച്ച് തന്നെ പീഡിപ്പിച്ചതായും സ്വപ്നം കാണുകയായിരുന്നു. തന്നെ പീഡിപ്പിക്കുന്നതിന്‍റെ ഭാഗമായി, തട്ടിക്കൊണ്ടുപോകുന്നവർക്കുവേണ്ടി പണം സമ്പാദിക്കുന്നതിനായി ഒരു ഡെലിവറിവാന്‍ ഡ്രൈവറായി ഒരു 'അടിമ'യെപ്പോലെ ജോലി ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
"അതൊരു നരകമായിരുന്നു. എന്റെ കുടുംബത്തെ കാണാനോ വിടപറയാനോ എനിക്ക് കഴിഞ്ഞില്ല, 11 ദിവസത്തേക്ക് ഞാന്‍ കോമയിലായി. പക്ഷേ, ആ സ്വപ്നങ്ങള്‍ ഞാൻ വ്യക്തമായി ഓർക്കുന്നു. ലണ്ടനിലെ ഒരു സംഘം എന്നെ തട്ടിക്കൊണ്ടുപോയി എന്റെ തല മറച്ച്, ഒരു കാറിൽ കയറ്റി എന്നിട്ട് എന്നെ ഒരു ഗാരേജിലേക്ക് കൊണ്ടുപോയി. അത് ശരിക്കും നനഞ്ഞ തറയായിരുന്നു. പക്ഷേ അവർ എന്റെ ഷർട്ട് കീറി, ഒരു ഡിഫിബ്രില്ലേറ്റർ ഉപയോഗിച്ച് എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു” അദ്ദേഹം പറഞ്ഞു.
"എനിക്ക് കൂടുതൽ പണം വേണം" എന്ന് ആവശ്യപ്പെടുന്ന ഒരു കുള്ളനായിരുന്നു സംഘത്തിലെ നേതാവ്. ഞാൻ പിന്നീട് ആസിഡ് ടാബുകൾ വിൽക്കാൻ തുടങ്ങി. എല്ലാം വിചിത്രമായിരുന്നു, ഇതെല്ലാം എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് ഭ്രാന്ത് പിടിച്ചു. എനിക്ക് അവിടെ നിന്നും രക്ഷപ്പെടാനായില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് പോളിന് മയോലോമ എന്ന കാൻസർ ബാധിച്ചത്. രോഗം അദ്ദേഹത്തിന്റെ വൃക്കകളെ നശിപ്പിക്കുകയും പതിവായി ഡയാലിസിസ് നടത്തേണ്ടി വരികയും ചെയ്തു. ആ ഡയാലിസിസിനിടയിലാണ് പോളിന് കൊവിഡ് ടെസ്റ്റ് പോസിറ്റീവാവുന്നത്. പിന്നീട് ആശുപത്രിയില്‍ അഡ്മിറ്റാക്കി. ആഗസ്ത് 26 -ന് അദ്ദേഹം ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി. ഏതായാലും കൊവിഡും സ്വപ്നങ്ങളും എല്ലാം അലട്ടിയശേഷവും ജീവിതത്തെ വളരെ പോസിറ്റീവായും പ്രതീക്ഷയോടും കാണുകയാണ് പോള്‍.