നിരപരാധിത്വം തെളിയിക്കാൻ ഗംഗാധരൻ അഗ്നിപരീക്ഷ നടത്തണമെന്ന് സമുദായത്തലവന്മാര്‍ വിധിച്ചു. എന്നാല്‍, ഈ ദുരാചാരം ചെയ്ത ശേഷവും ഗംഗാധര്‍ നിരപരാധിയാണെന്ന് അംഗീകരിക്കാന്‍ ഗ്രാമമുഖ്യന്മാര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


ഹിന്ദു പുരാണങ്ങളില്‍ രാവണ സന്നിധിയില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്ന തന്‍റെ ഭാര്യയുടെ പതിവ്രത്യ ശുദ്ധി തെളിയിക്കാന്‍ രാമന്‍ സീതയോട് അഗ്നി പരീക്ഷ നടത്താന്‍ ആവശ്യപ്പെട്ടതായി ഒരു കഥയുണ്ട്. അഗ്നിശുദ്ധി വരുത്തിയ സീത തന്‍റെ പാതിവ്രത്യം തെളിയിച്ചു. അതിന് സമാനമായൊരു സംഭവം കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നടന്നു. ഈ സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍, ഇവിടെ സ്ത്രീയല്ല മറിച്ച് പുരുഷനാണ് അഗ്നി പരീക്ഷ തെളിയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്ന് മാത്രം. 

തെലങ്കാനയിലെ മുലുഗുവിൽ ഒരു യുവാവ് തന്‍റെ ഭാര്യയെ താന്‍ വഞ്ചിച്ചിട്ടില്ലെന്നും സഹോദരന്‍റെ ഭാര്യയുമായി തനിക്ക് അവിഹിത ബന്ധമില്ലെന്നും അവകാശപ്പെട്ട് സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിനായി അഗ്നി ശുദ്ധി വരുത്തുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിനായി അയാള്‍ തീക്കനല്‍ കൂട്ടിയിട്ടിരിക്കുന്നതിന് മുകളില്‍ നിന്നും ചുട്ടു പഴുത്ത ഒരു ഇരുമ്പ് ദണ്ഡ് എടുത്ത് മാറ്റുകയാണ് ചെയ്യുന്നത്. 

Scroll to load tweet…

കൂടുതല്‍ വായനയ്ക്ക്: വെങ്കലയുഗത്തില്‍ മനുഷ്യന്‍ മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തെന്ന് പുരാവസ്തു ഗവേഷകര്‍ !

തെലങ്കാനയിലെ മുലുഗുവിലെ ബഞ്ചാരുപള്ളി ഗ്രാമത്തിൽ നിന്നുള്ള ഗംഗാധർ എന്നയാളാണ് സ്വന്തം ഭാര്യയെ വഞ്ചിച്ചെന്നും ജ്യേഷ്ഠന്‍റെ ഭാര്യയുമായി അവിഹിത ബന്ധം പുലർത്തിയെന്നും ആരോപണം നേരിട്ടത്. ഈ ആരോപണത്തില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കുന്നതിനായിരുന്നു യുവാവ് പ്രാകൃതമായ ഈ ദുരാചാരം ചെയ്തത്. വീഡിയോയിൽ, ഗംഗാധർ വിശാലമായ പാടത്തിന്‍റെ നടുക്ക് കുട്ടിയിട്ട തീക്കനലിന് ചുറ്റും നനഞ്ഞ പാന്‍സ് ധരിച്ച് കൈ കൂപ്പി വലം വയ്ക്കുന്നത് കാണാം. പിന്നീട് ഇയാള്‍ കുനിഞ്ഞ് നിന്ന് കനലിന് നടുവിലായി ചുട്ട് പഴുത്തിരിക്കുന്ന ഇരുമ്പ് വടി എടുത്ത് കളയുന്നു. പിന്നാലെ കൈപത്തി കക്ഷത്തില്‍ വച്ച് ഇയാള്‍ നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം. ഈ സമയമത്രയും ചുറ്റും കൂടിയിരുന്നവര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ നിന്ന് കേള്‍ക്കാം. മാര്‍ച്ച് ഒന്നിന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ഇതിനകം 5 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. 

വീഡിയോ പങ്കുവച്ച് കൊണ്ട് @revathitweets എന്ന ട്വിറ്റര്‍ ഉപഭോക്താവ് ഇങ്ങനെ എഴുതി; " അഗ്നിപരീക്ഷ! രാമായണത്തിന്‍റെ ആധുനിക പതിപ്പ്. ഒരു ഭർത്താവിനെ തീയിൽ ചാടാൻ പ്രേരിപ്പിച്ചു. തെലങ്കാനയിലെ മുലുഗുവില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ഗംഗാധര്‍ തീയിൽ നിന്ന് ചുട്ട് പഴുത്ത കമ്പി പാര എടുത്ത് നീക്കി. രസകരമെന്ന് പറയട്ടെ, അവനെ സംശയിച്ചത് ഭാര്യയല്ല'.

കൂടുതല്‍ വായനയ്ക്ക്: ആരാണ് യുഎന്നിലെ 'കൈലാസ രാജ്യം പ്രതിനിധി' മാ വിജയപ്രിയ നിത്യാനന്ദ ?

ഗംഗാധറിന് തന്‍റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് ബഞ്ചാരുപള്ളി ഗ്രാമവാസിയായ സഹോദരന്‍ സംശയിച്ചു. തുടര്‍ന്ന് ഈ കേസ് സമുദായത്തലവന്മാരുടെ അടുത്തെത്തി. നിരപരാധിത്വം തെളിയിക്കാൻ ഗംഗാധരൻ അഗ്നിപരീക്ഷ നടത്തണമെന്ന് സമുദായത്തലവന്മാര്‍ വിധിച്ചു. എന്നാല്‍, ഈ ദുരാചാരം ചെയ്ത ശേഷവും ഗംഗാധര്‍ നിരപരാധിയാണെന്ന് അംഗീകരിക്കാന്‍ ഗ്രാമമുഖ്യന്മാര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവര്‍ അയാളോട് കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു. ഇതേ തുടര്‍ന്ന് ഗംഗാധറിന്‍റെ ഭാര്യ പോലീസിനെ സമീപിച്ചതോടെയാണ് ഈ പ്രാകൃത ദുരാചാരത്തിന്‍റെ വിവരം പുറം ലോകമറിയുന്നത്. കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായി ഗംഗാധറിന് 11 ലക്ഷം രൂപ ഗ്രാമത്തലവന്മാര്‍ക്ക് നല്‍കേണ്ടിവന്നു. ഇതില്‍ ആറ് ലക്ഷം രൂപ ഇവര്‍ ചെലവഴിച്ചതായും ട്വിറ്ററാറ്റി എഴുതുന്നു. 

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായി രംഗത്തെത്തിയത്. ചിലര്‍ ഇതിനെ 'ആന മണ്ടത്തരം' എന്ന് വിശേഷിപ്പിച്ചു. മറ്റ് ചിലര്‍ 'ഇതാണ് ഇന്ത്യയിലെ സാക്ഷരതാ നിലവാരം' എന്ന് കളിയാക്കി. മറ്റൊരാള്‍ ഈ ജില്ലകളില്‍ ധാരാളം ഗോത്രവര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സമുദായത്തലവന്മാരാണ് ഇവിടങ്ങളില്‍ ഭരണം നടത്തുന്നതെന്നും ഭരണഘടനാ നിയമസംവിധാനത്തെക്കുറിച്ച് ജനങ്ങൾക്ക് അറിവുണ്ടെങ്കിലും അവർ സമുദായത്തലവന്മാരുടെ പിടിയിലാണെന്നും കുറിച്ചു. ഇത്തരം സെറ്റിൽമെന്‍റുകൾ കൊള്ളയടിക്കലാണ്, വാദികൾക്ക് പ്രയോജനമില്ലെന്നും ഇയാള്‍ എഴുതി. 

കൂടുതല്‍ വായനയ്ക്ക്: 'ഇതൊക്കെ എന്ത്?'; ഇരുമ്പ് വേലി നിഷ്പ്രയാസം പൊളിച്ച് കളയുന്ന മുതലയുടെ വീഡിയോ വൈറല്‍!