കൊൽക്കത്തയിലെ ഒരു മെഡിക്കൽ ഇന്‍റേൺ നവജാത ശിശുക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ വിവാദമായി. രോഗികളുടെ സ്വകാര്യത ലംഘിച്ചുവെന്ന വിമർശനം ശക്തമായതോടെ, ഇന്‍റേൺ പോസ്റ്റുകൾ നീക്കം ചെയ്യുകയും പരസ്യമായി മാപ്പു പറയുകയും ചെയ്തു. ഈ സംഭവം ആരോഗ്യപ്രവർത്തകരുടെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.

ശുപത്രിയിൽ ചികിത്സയിലുള്ള നവജാത ശിശുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ മെഡിക്കൽ ഇന്‍റേൺ മാപ്പുപറഞ്ഞു. കൽക്കട്ട നാഷണൽ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലെ ഇന്‍റേൺ സുധേഷ്ണ മണ്ഡലാണ് വിവാദമായ പോസ്റ്റുകൾ നീക്കം ചെയ്ത് വിശദീകരണം നൽകിയത്. രോഗികളുടെ സ്വകാര്യതയും ആരോഗ്യപ്രവർത്തകരുടെ സോഷ്യൽ മീഡിയ ഉപയോഗവും സംബന്ധിച്ച് വലിയ ചർച്ചയ്ക്കാണ് വിവാദം വഴി തെളിച്ചത്.

ചിത്രമെടുക്കാൻ അനുമതിയുണ്ടെന്ന്, പിന്നെ തിരുത്തി

Scroll to load tweet…

നിയോനേറ്റൽ, ലേബർ റൂം വിഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമാണ് ഇന്‍റേണായ സുധേഷ്ണ മണ്ഡൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചില പോസ്റ്റുകളിൽ നവജാത ശിശുക്കളെ കൈയിൽ എടുത്തുനിൽക്കുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെയും പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടർമാരുടെയും അനുമതി തനിക്ക് ലഭിച്ചിരുന്നുവെന്നാണ് ഇന്‍റേൺ ആദ്യം വ്യക്തമാക്കിയത്. ഓർമ്മയ്ക്കായാണ് ചിത്രങ്ങൾ എടുത്തതെന്നും അവർ വിശദീകരിച്ചു.

Scroll to load tweet…

സ്വകാര്യതയ്ക്ക് വിലയില്ലേ? ഒടുവിൽ മാപ്പ്!

എന്നാൽ, ചിത്രങ്ങൾ പൊതുവേദിയിൽ പങ്കുവെക്കുന്നത് രോഗിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായി. ഡോക്ടർ സിറിയക് ആബി ഫിലിപ്സ്, ‘The Liver Doc’ എന്ന പേരിൽ അറിയപ്പെടുന്ന ആരോഗ്യവിദഗ്ധൻ, സംഭവത്തിൽ ഇടപെട്ട് പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. നിയമപരമായും പ്രൊഫഷണൽ തലത്തിലും പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പിന്നാലെ ഇന്‍റേൺ എല്ലാ നവജാത ശിശു ചിത്രങ്ങളും നീക്കം ചെയ്ത് പരസ്യമായി മാപ്പു പറഞ്ഞു. നവജാത ശിശുക്കളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇനി, അനുമതിയോടെയായാലും അല്ലാതെയായാലും, സോഷ്യൽ മീഡിയയിൽ പങ്കുവെക്കില്ലെന്നും സുധേഷ്ണ മണ്ഡൽ വ്യക്തമാക്കി. ലേബർ റൂമിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈകളും വാച്ചും നൂലും സാനിറ്റൈസ് ചെയ്തിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, കോളജ് അധികൃതർ സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് മാപ്പ് പറഞ്ഞതെന്ന പ്രചാരണം സുധേഷ്ണ മണ്ഡൽ നിഷേധിച്ചു.