ഒൺലിഫാൻസിൽ ചിത്രം പോസ്റ്റ് ചെയ്തു, മ്യാൻമറിൽ മോഡലിന് ആറു വർഷം തടവ്
രാജ്യത്തിന്റെ ഇലക്ട്രോണിക്സ് ട്രാൻസാക്ഷൻ ലോ പ്രകാരം സെക്ഷൻ 33(A) അനുസരിച്ച് പണമീടാക്കി നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചു എന്നുള്ളതാണ് നാംഗിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
അഡൽറ്റ് സബ്‍സ്ക്രിപ്ഷൻ സൈറ്റായ ഒൺലിഫാൻസിലും മറ്റ് സാമൂഹികമാധ്യമങ്ങളിലും ചിത്രം പങ്ക് വച്ചു എന്ന് ആരോപിച്ച് മ്യാൻമറിൽ മോഡലായ ഒരു യുവതിയെ ആറ് മാസത്തേക്ക് തടവിന് ശിക്ഷിച്ചു. 'സംസ്കാരത്തിനും മഹത്വത്തിനും വിഘാതമേൽപ്പിച്ചു' എന്ന് ആരോപിച്ചാണ് മോഡലും മുൻ ഡോക്ടറുമായ നാംഗ് മേ സാനിനെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് അവൾക്കെതിരെ കുറ്റം ചുമത്തിയത്.
2021 -ൽ അട്ടിമറിയിലൂടെ ഭരണത്തിലെത്തിയ സൈനികരെ നാംഗ് വിമർശിക്കുകയും ചെയ്തിരുന്നു. മ്യാൻമറിൽ ഒൺലിഫാൻസിൽ ചിത്രം പങ്കുവച്ചതിന് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന ആളാണ് നാംഗ് എന്ന് കരുതപ്പെടുന്നു.
മ്യാൻമറിൽ സൈനിക ഭരണത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ചിത്രം പങ്കുവച്ചതിന് മറ്റൊരു മോഡൽ കൂടി ആഗസ്തിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. നാംഗിനെതിരെ ചുമത്തിയിരിക്കുന്ന അതേ കുറ്റം തന്നെയാണ് അവർക്കെതിരെയും ചുമത്തിയിരിക്കുന്നത്. തിൻസാർ വിന്റ് ക്യാവ് എന്ന മോഡലിന്റെ വിചാരണ ഒക്ടോബറിൽ ആരംഭിക്കും എന്നാണ് കരുതുന്നത്.
രാജ്യത്തിന്റെ ഇലക്ട്രോണിക്സ് ട്രാൻസാക്ഷൻ ലോ പ്രകാരം സെക്ഷൻ 33(A) അനുസരിച്ച് പണമീടാക്കി നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചു എന്നുള്ളതാണ് നാംഗിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. യാംഗോണിലെ നോർത്ത് ഡാഗൺ ടൗൺഷിപ്പിലാണ് നാംഗ് താമസിക്കുന്നത്. ഇത് പട്ടാള നിയമം നിലനിൽക്കുന്ന പ്രദേശമാണ്. ഇവിടെ പട്ടാളനിയമമാണ് നിലനിൽക്കുന്നത് എന്നതിനാൽ തന്നെ സൈനിക കോടതിയിലാണ് വിചാരണ നടക്കുന്നത്. വക്കീലിനെ വയ്ക്കാനുള്ള അനുവാദമില്ലാത്തതടക്കം പല അവകാശങ്ങളും ഇവിടെ ആളുകൾക്ക് നിഷേധിക്കപ്പെട്ടിരിക്കും.
മ്യാൻമറിലെ തന്നെ കുപ്രസിദ്ധവും വലുതുമായ ഇൻസീൻ പ്രിസൺ കോർട്ടിലാണ് നാംഗിനെ വിചാരണ ചെയ്തത്. കഴിഞ്ഞ വർഷം അട്ടിമറിയിലൂടെ സൈനിക ഭരണം നിലവിൽ വന്നശേഷം നിരവധി രാഷ്ട്രീയ തടവുകാരെയാണ് ഇവിടേക്ക് അയച്ചിട്ടുള്ളത്.