23 കോടി വരെ, ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള മത്സ്യം ഇതാണ്
അതിന്റെ ആകൃതിയിലുള്ള പ്രത്യേകത കൊണ്ട് തന്നെ വളരെ വേഗതയിൽ കടലിൽ വളരെ ദൂരം സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും. മത്സ്യത്തിന് 250 കിലോ വരെ ഭാരവും 3 മീറ്റർ വരെ നീളവും ഉണ്ടാകുമെന്ന് ഗവേഷകർ പറയുന്നു.
നമ്മുടെ കടലുകൾ വൈവിധ്യമാർന്ന സമുദ്രജീവികളുടെ ആവാസ കേന്ദ്രമാണ്. എന്നാൽ, ചിലത് മറ്റുള്ളവയേക്കാൾ വംശനാശത്തിന്റെ വക്കിലാണ്. വംശനാശത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങളിൽ ഒന്നായ ഒരു മത്സ്യത്തെക്കുറിച്ചാണ് ഈ പറയാൻ പോകുന്നത്. വംശനാശത്തിന്റെ വക്കിൽ എത്തിനിൽക്കുന്ന ഈ മത്സ്യത്തെ എങ്ങനെയും കാത്തുപരിപാലിക്കാനുള്ള ഉദ്യമത്തിലാണ് അധികാരികൾ. അതുകൊണ്ടുതന്നെ ഈ മത്സ്യത്തെ വേട്ടയാടുകയോ പിടിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
അറ്റ്‌ലാന്റിക് ബ്ലൂഫിൻ ട്യൂണയാണ് ഈ വിഐപി മത്സ്യം. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യമെന്ന വിശേഷണമുള്ള ഇവ പൂർണ്ണവളർച്ചയെത്തിയാൽ ഏകദേശം 23 കോടി രൂപ വിലവരും. 2020 -ൽ 13 കോടി രൂപ ആയിരുന്നു ഇതിൻറെ വില, അനുദിനം എന്നോണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഈ മത്സ്യത്തിന്റെ വില. ട്യൂണ ഉപജാതികളിൽ ഏറ്റവും വലുതാണ് അറ്റ്ലാന്റിക് ബ്ലൂഫിൻ ട്യൂണ. അന്തർവാഹിനിയിൽ നിന്ന് വെടിയുതിർത്ത ടോർപ്പിഡോയുടെ ആകൃതിയിലാണ് ഇതിന്റെ രൂപം.
അതിന്റെ ആകൃതിയിലുള്ള പ്രത്യേകത കൊണ്ട് തന്നെ വളരെ വേഗതയിൽ കടലിൽ വളരെ ദൂരം സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും. മത്സ്യത്തിന് 250 കിലോ വരെ ഭാരവും 3 മീറ്റർ വരെ നീളവും ഉണ്ടാകുമെന്ന് ഗവേഷകർ പറയുന്നു. ട്യൂണ മത്സ്യം മനുഷ്യനെ ഉപദ്രവിക്കില്ല. മറ്റ് ചെറിയ മത്സ്യങ്ങൾ ഇവയുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നു.
ജപ്പാനിൽ സുഷി, സാഷിമി എന്നി വിഭവങ്ങൾ ഉണ്ടാക്കാൻ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ഈ ബ്ലൂഫിൻ സ്പീഷീസ് ട്യൂണയാണ്. അതുകൊണ്ടുതന്നെ അവിടെ മത്സ്യ വിപണിയിൽ ഇടത്തരം വലിപ്പമുള്ളതും വലുതുമായ മത്സ്യങ്ങളെ വൻതോതിൽ ലക്ഷ്യമിടുന്നു. ഇത് അമിതമായ മത്സ്യബന്ധനത്തിന് കാരണമായി.
2009 ഒക്ടോബറിൽ, ഇന്റർനാഷണൽ കമ്മീഷൻ ഫോർ ദി കൺസർവേഷൻ ഓഫ് അറ്റ്ലാന്റിക് ട്യൂണസ്, കഴിഞ്ഞ 40 വർഷമായി, അറ്റ്ലാന്റിക് ബ്ലൂഫിൻ ട്യൂണയുടെ സ്റ്റോക്ക് കിഴക്കൻ അറ്റ്ലാന്റിക്കിൽ 72 ശതമാനവും പടിഞ്ഞാറൻ അറ്റ്ലാന്റിക്കിൽ 82 ശതമാനവും ഗണ്യമായി കുറഞ്ഞുവെന്ന് സ്ഥിരീകരിച്ചു. വംശനാശഭീഷണി നേരിടുന്നതിനാൽ ബ്രിട്ടൻ സർക്കാർ ട്യൂണയെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. അതിനാൽ ഈ മത്സ്യം കൈവശം വയ്ക്കുന്ന ആർക്കും പിഴയും ജയിൽ ശിക്ഷയും ലഭിക്കാം.