Laura Oglesby : മകളുടെ 'ഐഡന്റിറ്റി' മോഷ്ടിച്ച് അമ്മ, കോളേജിൽ ചേർന്നു, യുവാക്കളുമായി ഡേറ്റിംഗ്, പണവും തട്ടി
അവൾ സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കുകയും ഫെഡറൽ വിദ്യാർത്ഥി വായ്പയായും മറ്റും നിരവധി തുക കൈപ്പറ്റുകയും ചെയ്‍തു. പ്രാദേശിക മൗണ്ടൻ വ്യൂ ലൈബ്രറിയിൽ പോലും ഓഗ്‍ലെസ്ബി ജോലി ചെയ്തിരുന്നു, അവിടെ നാട്ടുകാർക്ക് അവളെ ലോറൻ ഹെയ്‌സ് എന്ന പേരിലാണ് പരിചയം.
യുഎസ്സിലെ മിസോറി(US' Missouri)യിലെ ഒരു സ്ത്രീ തന്നിൽ നിന്നും അകന്നു കഴിയുകയായിരുന്ന തന്റെ മകളുടെ ഐഡന്റിറ്റി മോഷ്ടിച്ചു. തീർന്നില്ല, അതുപയോഗിച്ച് കോളേജിൽ ചേരുകയും വിദ്യാർത്ഥി വായ്പകൾ നേടുകയും യുവാക്കളുമായി ഡേറ്റിംഗ് നടത്തുകയും ചെയ്‍തു. ഇപ്പോൾ, ഏകദേശം 25,000 ഡോളർ (19 ലക്ഷം രൂപ) തട്ടിയെടുത്തതിന് ശേഷം ലോറ ഓഗ്ലെസ്ബി(Laura Oglesby) എന്ന സ്ത്രീ ജയിൽവാസം നേരിടുകയാണ്. വിപുലമായി താന്‍ തയ്യാറാക്കിയ പദ്ധതി അനുസരിച്ച്, മൗണ്ടൻ വ്യൂ എന്ന ചെറുപട്ടണത്തിലെ ഫെഡറൽ ഗവൺമെന്റിനെയും നാട്ടുകാരെയും ഓഗ്ലെസ്ബി കബളിപ്പിച്ചു എന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അവൾ സൗത്ത്‌വെസ്റ്റ് ബാപ്‌റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു, സോഷ്യൽ സെക്യൂരിറ്റി കാർഡ് ഉപയോഗിച്ച് ഓഗ്‌ലെസ്‌ബി മകളുടെ പേരിൽ ഒരു ഡ്രൈവിംഗ് ലൈസൻസും നേടി. തനിക്ക് 22 വയസ്സ് മാത്രമേയുള്ളൂവെന്ന് അവരെ ബോധ്യപ്പെടുത്തിയ ശേഷം യുവാക്കളുമായി ഡേറ്റിംഗ് ആരംഭിച്ചു. മകൾ ലോറൻ ഹെയ്‌സിന്റെ ഐഡന്റിറ്റി ഉപയോഗിച്ച് സ്‌നാപ്ചാറ്റ് അക്കൗണ്ടുകൾ പോലും ഉണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.
"അവൾ പൂർണ്ണമായും ഒരു ചെറുപ്പക്കാരിയുടെ ജീവിതശൈലി സ്വീകരിച്ചു: വസ്ത്രം, മേക്കപ്പ്, വ്യക്തിത്വം എല്ലാം. 20 -കളുടെ തുടക്കത്തിലുള്ള ഒരു ചെറുപ്പക്കാരിയാണ് എന്ന മട്ടില്‍ തന്നെയായിരുന്നു അവള്‍ കാര്യങ്ങള്‍ ചെയ്‍തത്" എന്ന് ഡിറ്റക്റ്റീവ് സ്റ്റെറ്റ്സൺ ഷ്വീൻ KY3-നോട് പറഞ്ഞു. മൗണ്ടൻ വ്യൂവിലെ ദയാലുക്കളും എന്നാല്‍ അപരിചിതരുമായ പ്രാദേശിക ദമ്പതികളായ ആവറി, വെൻഡി പാർക്കർ എന്നിവരോടൊപ്പമാണ് ഓഗ്‌ലെസ്ബി താമസം മാറിയത്. അവര്‍ വിശ്വസിച്ചത് ഓഗ്‍ലെസ്ബി ഒരു മോശം ബന്ധത്തില്‍ നിന്നും രക്ഷപ്പെടാനായി ഒളിച്ചോടിയെത്തി എന്നാണ്.
അവൾ സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കുകയും ഫെഡറൽ വിദ്യാർത്ഥി വായ്പയായും മറ്റും നിരവധി തുക കൈപ്പറ്റുകയും ചെയ്‍തു. പ്രാദേശിക മൗണ്ടൻ വ്യൂ ലൈബ്രറിയിൽ പോലും ഓഗ്‍ലെസ്ബി ജോലി ചെയ്തിരുന്നു, അവിടെ നാട്ടുകാർക്ക് അവളെ ലോറൻ ഹെയ്‌സ് എന്ന പേരിലാണ് പരിചയം.
എന്നിരുന്നാലും, മകളുടെ ഐഡന്റിറ്റി ഉപയോഗിച്ച് ഓഗ്‍ലെസ്ബി നടത്തിയ സാമ്പത്തിക തട്ടിപ്പുകൾ പുറത്ത് വന്നു. അർക്കൻസാസിലെ അധികാരികൾ മൗണ്ടൻ വ്യൂവിലെ പൊലീസുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് 2018 -ൽ ആ ഗൂഢാലോചനയുടെ ചുരുളഴിയുകയായിരുന്നു. അവര്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് അത് സമ്മതിക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന് മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകിയതിന് കുറ്റസമ്മതം നടത്തിയതിന് ശേഷം, ഓഗ്‌ലെസ്‌ബി ഇപ്പോൾ അഞ്ച് വർഷം തടവ് അനുഭവിക്കണം. കൂടാതെ, മകൾക്കും മിസോറിയിലെ യൂണിവേഴ്സിറ്റിക്കും 17,521 ഡോളർ (13 ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽകണം.