കൊലയാളി തിമിംഗലത്തെ അടിച്ച് വീഴ്ത്താൻ ശ്രമിച്ചു; ന്യൂസിലൻഡുകാരന് പിഴ
'അയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിടൂ. അയാള്‍ പരസ്യമായ അപമാനം അര്‍ഹിക്കുന്നു.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയ കുറിപ്പ്.
![New Zealand man has been fined for attempting to knock down a killer whale New Zealand man has been fined for attempting to knock down a killer whale](https://static-ai.asianetnews.com/images/01hyt41mfspw0gtb0wf4hsvtpk/new-zealand-man-has-been-fined-for-attempting-to-knock-down-a-killer-whale_363x203xt.jpg)
ഭക്ഷ്യ ശൃംഖലയുടെ ഏറ്റവും മുകളിലാണ് മനുഷ്യന്‍. എന്നുകരുതി എല്ലാത്തിന്‍റെയും അധിപന്മാരാണ് മനുഷ്യന്‍ എന്ന് അര്‍ത്ഥമില്ല. സ്വാഭാവികമായും ഭൂമിയിലെ മറ്റ് ജീവികളെ പരിപാലിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിനായി എല്ലാ രാജ്യങ്ങളിലും ചില നിയമങ്ങള്‍ നിലനില്‍ക്കുന്നു. എന്നാല്‍ ലോകമെങ്ങുമുള്ള മനുഷ്യന്‍, ഈ നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തി മൃഗങ്ങളെ ഉപദ്രവിക്കുകയും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്നു. അതേസമയം അത്തരം അനുചിതമായ പ്രവർത്തികൾക്ക് വലിയ വില നൽകേണ്ടി വരുമെന്ന കാര്യം പലപ്പോഴും നമ്മള്‍ മറന്നു പോകുന്നു. ന്യൂസിലാന്‍ഡ് സ്വദേശിയായ ഒരാള്‍ രണ്ട് ഓര്‍ക്കുകളെ (കില്ലര്‍ വെയ്ല്‍സ്) ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ചത് കനത്ത പിഴ.
ന്യൂസിലാൻഡിലെ ഓക്ക്‌ലൻഡിൽ നിന്നുള്ള ഇയാൾ ഓക്ക്‌ലൻഡ് പ്രാന്തപ്രദേശമായ ഡെവൻപോർട്ടിന്‍റെ തീരത്ത് വെച്ചാണ് ഓർകകളെ അടിച്ചു വീഴ്ത്താൻ ശ്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ ന്യൂസിലാൻഡ് മൃഗസംരക്ഷണ വിഭാഗം അധികൃതർ തീരുമാനിച്ചത്. ന്യൂസിലാൻഡിലെ പൊതു സേവന സംഘടനയായ കൺസർവേഷൻ ഡിപ്പാർട്ട്‌മെന്‍റ് മെയ് 20 ന് ഫേസ്ബുക്കിലാണ് വീഡിയോ പങ്കുവെച്ചത്.
റോമിയോ 6 അടി നാലിഞ്ച്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാളയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ്
ക്രൂയിസ് കപ്പലിൽ നിന്ന് ഇയാൾ വെള്ളത്തിലേക്ക് ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. വീഡിയോയിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷത്തിന് എത്തിയതായിരുന്നു ഇയാള്‍. തന്‍റെ കുഞ്ഞിന് ഒപ്പമുണ്ടായിരുന്ന ഒരു ഓർക്കയെയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. അടിച്ച് വീഴ്ത്താനായിരുന്നു ഇയാളുടെ ശ്രമമെങ്കിലും അതിനയാൾക്ക് സാധിച്ചില്ല. തുടർന്ന് ഇയാൾ ഓർക്കയെ തൊടുകയായിരുന്നു. ഓര്‍ക്കയെ മനുഷ്യന്‍ സ്പര്‍ശിക്കുന്നതും ന്യൂസ്‍ലാഡിലെ നിയമം അനുസരിച്ച് കുറ്റകരമാണ്. ഇയാളുടെ പ്രവർത്തിയെ ഒപ്പം ഉണ്ടായിരുന്നവർ കൈയടിച്ചും ചിരിച്ചും പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
രണ്ടാമത് ഒരിക്കൽ കൂടി ഓർക്കയെ തൊടാൻ ശ്രമിക്കുന്നതിന് മുൻപായി തന്‍റെ വീഡിയോ ചിത്രീകരിക്കുന്നില്ലേ എന്ന് ഇയാൾ ചോദിച്ച് ഉറപ്പ് വരുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ന്യൂസിലൻഡ് നിയമപ്രകാരം ഒരാൾ കൊലയാളി തിമിംഗലങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഓർക്കയോടൊപ്പം നീന്തുന്നതും അവയെ സ്പർശിക്കാൻ ശ്രമിക്കുന്നതും നിയമവിരുദ്ധമാണെന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ഹെയ്‌ഡൻ ലോപ്പർ പറഞ്ഞതായി ൻബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഓര്‍ക്കകളെ ശല്യം ചെയ്യാന്‍ ശ്രമിച്ചയാള്‍ക്ക് 30,000 രൂപയാണ് പിഴ ഇട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേ സമയം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിട്ടു.'അയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിടൂ. അയാള്‍ പരസ്യമായ അപമാനം അര്‍ഹിക്കുന്നു.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയ കുറിപ്പ്.