എന്തൊരു ചതി; 1 കോടിയുടെ വീട് പേരക്കുട്ടിക്ക് എഴുതിക്കൊടുത്തു, വൃദ്ധദമ്പതികള്‍ ഇപ്പോള്‍ അഗതിമന്ദിരത്തില്‍
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു ഓപ്പറേഷനുശേഷം ജിന്നിൻ്റെ ആരോഗ്യനില മോശമായപ്പോൾ, അദ്ദേഹത്തിന്റെ മകനും മരുമകളും സ്വത്ത് തങ്ങളുടെ മകന് ഒപ്പിട്ട് നൽകാൻ സമ്മർദ്ദം ചെലുത്തി തുടങ്ങി.
![old couple transfer flat to grandson son daughter in law kick them out rlp old couple transfer flat to grandson son daughter in law kick them out rlp](https://static-ai.asianetnews.com/images/01hnq4pnxcd77krm6c4zw49xy5/new-project--4-_363x203xt.jpg)
സ്വന്തം വീടിന്റെ ഉടമസ്ഥാവകാശം പേരക്കുട്ടിക്ക് എഴുതി നൽകിയതിന് പിന്നാലെ വൃദ്ധരായ മാതാപിതാക്കളെ ദമ്പതികൾ വീട്ടിൽ നിന്നും പുറത്താക്കി. പോകാൻ മറ്റൊരു ഇടം ഇല്ലാതായതോടെ ഇവർ ഇപ്പോൾ ഒരു അഗതിമന്ദിരത്തിൽ അഭയം തേടിയിരിക്കുകയാണ്. ചൈനയിലാണ് സംഭവം. 86 -കാരനായ ജിനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് മകന്റെയും മരുമകളുടെയും ക്രൂരതയ്ക്ക് ഇരയായത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഒരു സർവകലാശാലയിലെ ജീവനക്കാരനായിരുന്ന ജിൻ 1990 -കളിൽ ആണ് സ്വന്തമായി ഒരു ഫ്ലാറ്റ് എന്ന സ്വപ്നം സക്ഷാത്കരിച്ചത്. അന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ കൂടി സഹായത്തോടെയായിരുന്നു അദ്ദേഹം സ്വന്തമായി ഫ്ലാറ്റ് വാങ്ങിയത്. പിന്നീട് അദ്ദേഹം കുടുംബത്തോടൊപ്പം അവിടെയായിരുന്നു താമസിച്ച് വന്നിരുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു ഓപ്പറേഷനുശേഷം ജിന്നിൻ്റെ ആരോഗ്യനില മോശമായപ്പോൾ, അദ്ദേഹത്തിന്റെ മകനും മരുമകളും സ്വത്ത് തങ്ങളുടെ മകന് ഒപ്പിട്ട് നൽകാൻ സമ്മർദ്ദം ചെലുത്തി തുടങ്ങി. ജിന്നിൻ്റെ ഭാര്യക്ക് അതിൽ ആശങ്കയുണ്ടായിരുന്നു, എന്നാൽ ജിൻ തൻ്റെ മകനെയും മരുമകളേയും വിശ്വസിക്കാൻ തീരുമാനിച്ചു, അതിനാൽ ഭാര്യയോട് പറയാതെ അദ്ദേഹം വീട് പേരക്കുട്ടിയ്ക്ക് കൈമാറികൊണ്ടുള്ള രേഖയിൽ ഒപ്പിട്ടു. ഒരു കോടിയിലധികം രൂപ മൂല്യമുള്ളതായിരുന്നു ഈ ഫ്ലാറ്റ്.
അധികം വൈകാതെ ജിന്നിൻ്റെ ആരോഗ്യം മോശമാകുകയും ലിഫ്റ്റ് ഇല്ലാത്തതിനാൽ ഫ്ലാറ്റിൽ പ്രവേശിക്കാനും പുറത്തുപോകാനും ബുദ്ധിമുട്ടാവുകയും ചെയ്തു. അതോടെ അദ്ദേഹം തന്റെ ഫ്ലാറ്റ് വാടകയ്ക്ക് നൽകി സൗകര്യപ്രദമായ മറ്റൊരു വീട്ടിൽ ഭാര്യയോടൊപ്പം വാടകയ്ക്ക് താമസിക്കാൻ തുടങ്ങി.
എന്നാൽ, വാടക കാലാവധി കഴിഞ്ഞാൽ താൻ ഫ്ലാറ്റ് വിൽക്കുമെന്ന ആവശ്യവുമായി കഴിഞ്ഞ വർഷം മകൻ രംഗത്തെത്തി. ജിന്നും ഭാര്യയും അതിനെ എതിർക്കുകയും തിരികെ തങ്ങളുടെ ഫ്ലാറ്റിലേക്ക് തന്നെ മടങ്ങി പോകാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനോടകം വാടകയിനത്തിൽ കിട്ടിയ തുകയിൽ വലിയൊരു പങ്കും മകൻ സ്വന്തമാക്കിയിരുന്നു. തന്റെ ഫ്ലാറ്റിൽ താമസിക്കാനായി തിരികെയെത്തിയ ജിൻ അക്ഷരാർത്ഥത്തിൽ ഞെട്ടി മകൻ ഫ്ലാറ്റിന്റെ പൂട്ട് മാറ്റി താക്കോലുമായി അവിടെ നിന്നും പോയിരുന്നു.
ഇതോടെ പോകാൻ മറ്റൊരിടമില്ലാത്തതിനാൽ ജിന്നും ഭാര്യയും ഏതാനും ദിവസം ഫ്ളാറ്റിന് പുറത്ത് തന്നെ താമസിച്ചു. പക്ഷേ, ഇതൊന്നും മകന്റെയും മരുമകളുടെയും മനസ്സ് ഇളക്കിയില്ല. അവർ ഫ്ലാറ്റ് വിൽക്കാനുള്ള തീരുമാനത്തിൽ തന്നെ ഉറച്ച് നിന്നു. ഒടുവിൽ ഇപ്പോൾ അഗതി മന്ദിരത്തിൽ അഭയം തേടിയിരിക്കുകയാണ് ജിന്നും ഭാര്യയും.