യാത്രയ്ക്കിടെയില്‍ മദ്യപിച്ച ഇയാൾ ഫ്ലൈറ്റ് അന്‍റന്‍ഡിനോട് തട്ടിക്കയറുകയും കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
ലണ്ടനിൽ നിന്ന് ലാഹോറിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഒരു വിമാന ജീവനക്കാരിയെ ബലാത്സംഗം ചെയ്യുമെന്നും ഹോട്ടലിന് തീ വയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയതിന് 37 കാരനായ ബിസിനസുകാരനായ സൽമാൻ ഇഫ്തിഖറിന് കോടതി 15 മാസം തടവ് ശിക്ഷ വിധിച്ചു. ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ സൽമാൻ ഇഫ്തിഖർ, എട്ട് മണിക്കൂർ വിമാന യാത്രയിൽ ഷാംപെയ്ൻ കുടിച്ചതിന് ശേഷം, ഹോട്ടൽ മുറിയിൽ നിന്ന് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തുമെന്ന് വിർജിൻ അറ്റ്ലാന്‍റിക് ഫ്ലൈറ്റ് അറ്റൻഡിനെ ഭീഷണിപ്പെടുത്തിയെന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു. പാക് വംശജനായ സൽമാൻ ഇഫ്തിഖർ നിലവില്‍ യുകെ പൗരനാണ്.
സഹയാത്രക്കാരന്‍ റെക്കോർഡ് ചെയ്ത വീഡിയോയില്‍ എയർ ഹോസ്റ്റസിനെ വംശീയമായി അധിക്ഷേപിക്കുന്ന സൽമാൻ ഇഫ്തിഖറിനെ കാണാം. 'എല്ലാവരുടെയും മുന്നിൽ വെച്ച് നീ എന്നെ അധിക്ഷേപിച്ചു' എന്ന് ഇയാൾ ആക്രോശിക്കുന്നതും കേൾക്കാം. ഭാര്യയോടും മൂന്ന് കുട്ടികളോടുമൊപ്പം വിമാന യാത്ര ചെയ്യവേയാണ് ഇയാൾ ഇത്തരത്തില്‍ പെരുമാറിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാല്‍, ബാറില്‍ വച്ച് നഗ്നമായ കൈ കൊണ്ട് ഐസ് എടുക്കുന്നത് തടഞ്ഞതിനാണ് ഇഫ്തിഖർ, എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയതെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു.
തന്‍റെ ഫോണ്‍ ഉപയോഗിച്ച് ഇയാൾ ക്യാബിന്‍ ക്രൂവിന്‍റെ ചിത്രങ്ങൾ പകർത്തിയതിനെ ഫ്ലൈറ്റ് അറ്റൻഡ് എതിര്‍ത്തു. അവര്‍ ഇയാളോട് സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്തു ചെയ്യണമെന്ന് തനിക്കറിയാമെന്നും ഫ്ലൈറ്റ് അറ്റൻഡിനെ കൂട്ട ബലാത്സംഗം ചെയ്ത് ഹോട്ടലിന് തീവയ്ക്കുമെന്നും ഇയാൾ ആക്രോശിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ അബ്ദുൾ കപാഡിയ കോടതിയെ അറിയിച്ചു. എന്നാല്‍, വിമാനം പാകിസ്ഥാനില്‍ ലാന്‍റ് ചെയ്തപ്പോൾ അവിടെ വച്ച് ഇയാൾക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് ഇയാൾ യുകെയിലെ തന്‍റെ വീട്ടില്‍ തിരിച്ചെത്തിയപ്പോൾ. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


