ലോകമായ ലോകമെല്ലാം ആമയെ തിരഞ്ഞ് വീട്ടുകാര്‍ നടന്നപ്പോള്‍, ഇതൊന്നുമറിയാതെ അത് വീടിന്റെ തട്ടിന്‍പുറത്ത് കഴിയുകയായിരുന്നു.
30 വര്‍ഷമായി കാണാതായ ആമയെ ഒടുവില്‍ കുടുംബം കണ്ടെത്തിയത് വീടിന്റെ തട്ടിന്‍മുകളില്‍ നിന്ന്, അതും ജീവനോടെ തന്നെ. ലോകമായ ലോകമെല്ലാം ആമയെ തിരഞ്ഞ് വീട്ടുകാര്‍ നടന്നപ്പോള്‍, ഇതൊന്നുമറിയാതെ അത് വീടിന്റെ തട്ടിന്‍പുറത്ത് കഴിയുകയായിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷം സ്വന്തം വീടിന്റെ തട്ടിന്‍പുറത്ത് ആമ കഴിയുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞില്ലെന്നതാണ് ഏറ്റവും അതിശയം. ബ്രസീലിലാണ് സംഭവം.
നമ്മള്‍ ഓമനിച്ച് വളര്‍ത്തുന്ന മൃഗത്തെ പെട്ടെന്ന് ഒരു ദിവസം കാണാതായാല്‍, നമുക്കുണ്ടാകുന്ന സങ്കടം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എട്ടു വയസ്സുള്ള ലെനിറ്റ ഡി അല്‍മേഡയുടെ അവസ്ഥയും അത് തന്നെയായിരുന്നു. 1980-കളുടെ തുടക്കത്തിലായിരുന്നു അത്. വീട്ടില്‍ ആ സമയം ഇലക്ട്രിക്കല്‍ പണികള്‍ നടക്കുകയായിരുന്നു. അതിനിടയിലാണ് ഒരു ദിവസം പെട്ടെന്ന് അവളുടെ പ്രിയപ്പെട്ട ആമയെ കാണാതാകുന്നത്.
Read Also: ലോകത്തെ വിറപ്പിക്കുന്ന അധിനിവേശ ആമകള്‍ കേരളത്തിലുമെത്തി!
..................
മാനുവേല എന്നായിരുന്നു ആമയ്ക്ക് അവളിട്ട പേര്. മാനുവേലയെ കാണാതായതോടെ അവള്‍ കരച്ചിലായി. വീട്ടിലും പറമ്പിലുമൊക്കെ ഒക്കെ തിരഞ്ഞു. എന്നാല്‍ മിണ്ടാപ്രാണിയായ ആ ജീവിയെ കണ്ടെത്തുന്നത് പ്രയാസമായിരുന്നു. പണികള്‍ നടക്കുന്നത് കൊണ്ട് വീടിന്റെ ഗേറ്റുകള്‍ തുറന്നിട്ടിരുന്നു. അത്‌കൊണ്ട് ആമ അത് വഴി പുറത്തേക്ക് പോയിരിക്കാമെന്ന് വീട്ടുകാരും കരുതി.
പിന്നെയും കാലം കടന്ന് പോയി. എട്ടുവയസ്സുകാരി വളര്‍ന്നു വലുതായി, വിവാഹം കഴിഞ്ഞു, കുട്ടികളുമായി. ഇതിനിടയില്‍ മുപ്പത് വര്‍ഷങ്ങള്‍ കടന്ന് പോയി. 2013 ല്‍, കുടുംബത്തിന്റെ കാരണവര്‍ ലിയണല്‍ ഡി അല്‍മേഡ മരണപ്പെട്ടു. അദ്ദേഹത്തിന് കേടായ എന്നാല്‍ ശരിയാക്കാമെന്ന് കരുതുന്ന വസ്തുക്കള്‍ വീട്ടില്‍ കൊണ്ട് വന്ന് സൂക്ഷിക്കുന്ന ഒരു ശീലമുണ്ടായിരുന്നു. വീട്ടുപകരണങ്ങളുടെയും സ്പെയര്‍ പാര്‍ട്സുകളുടെയും ഒരു വലിയ ശേഖരം തന്നെയുണ്ടായിരുന്നു വീട്ടില്‍. കിടപ്പുമുറിയിലും വീടിന്റെ തട്ടിന്‍പുറത്തും എല്ലാം അത് നിരന്നു കിടന്നു.
Read Also : വയസ് 190, ഇതാണ് ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമ!
.................................
അദ്ദേഹത്തിന്റെ മരണശേഷം, വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന തട്ടിന്‍പുറം വൃത്തിയാക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. എന്നാല്‍ ആര്‍ക്കും ഉപകാരമില്ലാത്ത ആ പാഴ് വസ്തുക്കള്‍ക്കിടയില്‍ നിന്ന് ഏറ്റവും വിലപ്പെട്ട ഒന്ന് അവര്‍ക്ക് ലഭിക്കുമെന്ന് അവര്‍ ഒട്ടും പ്രതീക്ഷിച്ചില്ല. അവിടെ ഉപേക്ഷിക്കപ്പെട്ടു കിടന്ന ഒരു മരപ്പെട്ടിക്കകത്ത് അവരുടെ പ്രിയപ്പെട്ട മാനുവേലയുണ്ടായിരുന്നു, അതും ജീവനോടെ. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മാനുവേലയെ കണ്ട ലെനിറ്റ അറിയാതെ കരഞ്ഞു പോയി. വീണ്ടും ആ എട്ടുവയസ്സുകാരിയുടെ നിഷ്ങ്കളങ്കതയോടെ അതിനെ അവള്‍ കെട്ടിപിടിച്ച് ഉമ്മ വച്ചു.
................................
Read Also ; നൂറുവർഷം മുമ്പ് വംശനാശം സംഭവിച്ചുവെന്ന് കരുതിയിരുന്ന ഭീമൻ ആമകളെ വീണ്ടും കണ്ടെത്തി! അമ്പരന്ന് ഗവേഷകർ
................................
'ഞങ്ങള്‍ ഞെട്ടിപ്പോയി. എന്റെ അമ്മയ്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അമ്മ കരയുകയായിരുന്നു,' ലെനിറ്റയുടെ മകള്‍ നതാലിയ പറഞ്ഞു. മുറിയിലുണ്ടായിരുന്ന ചിതലിനെയും, മറ്റ് പ്രാണികളെയും കഴിച്ചായിരിക്കാം ആമ ഇത്രയും വര്‍ഷം അതിജീവിച്ചതെന്ന് കരുതുന്നു.
ഇപ്പോള്‍ സംഭവം കഴിഞ്ഞ് ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടു. മാനുവേല ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ അടുത്തിടെ നടത്തിയ ഒരു വെറ്റിനറി പരിശോധനയില്‍ ആമ യഥാര്‍ത്ഥത്തില്‍ ഒരു ആണ്‍ ആണെന്ന് തെളിഞ്ഞു. അതോടെ മാനുവേല എന്ന പേര് മാറ്റി അവന് മാനുവല്‍ എന്നിട്ടു. ഇപ്പോള്‍ മാനുവലിന്റെ കാര്യങ്ങള്‍ നോക്കുന്നത് ലെനിറ്റയുടെ പേരകുട്ടിയാണ്. ലെനിറ്റയെ പോലെ അവള്‍ അതിനെ ഓമനിച്ച് വളര്‍ത്തുന്നു.
