പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്‌കുളില്‍ പ്രസവിച്ചു, ചോരക്കുഞ്ഞിന്റെ മൃതദേഹം ടോയ്‌ലറ്റിനടുത്ത് കണ്ടെത്തി. ഗര്‍ഭത്തിനുത്തരവാദിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പിടിയില്‍

സ്‌കൂള്‍ ടോയ്‌ലറ്റിന്റെ അടുത്തുള്ള കുറ്റിക്കാട്ടിലായിരുന്നു ആ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വിദ്യാലയ അധികൃതര്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി കുഞ്ഞിന്റെ മൃതദേഹം അടുത്ത ആശുപത്രിയിലേക്ക് എത്തിച്ചു. വിദ്യാര്‍ത്ഥിനികളെ ചോദ്യം ചെയ്തപ്പോള്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നടന്നതെല്ലാം തുറന്നു പറഞ്ഞു. ഞെട്ടിക്കുന്നതയിരുന്നു അവള്‍ പറഞ്ഞ കാര്യങ്ങള്‍. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അവളുടെ ഗ്രാമത്തിലുള്ള ഒരു പത്താം ക്ലാസുകാരനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തി. അതിനുശേഷം, ആ പത്താം ക്ലാസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

തമിഴ്‌നാട്ടിലെ ചിദംബരത്തിനടുത്തുള്ള ഗവ. സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 

ഒരു പെണ്‍കുട്ടിയാണ്, സ്‌കൂളിലെ ടോയിലറ്റിനടുത്തുള്ള കുറ്റിക്കാട്ടില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അവള്‍ ഹെഡ്മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്, അദ്ദേഹം ഭുവനഗിരി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി മൃതദേഹം ചിദംബരത്തെ കാമരാജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു വിധേയമാക്കി. 

ഇതിനിടയിലാണ് എങ്ങനെയാണ് കുഞ്ഞ് സ്‌കൂള്‍ ടോയ്‌ലറ്റിനടുത്ത് ഉപേക്ഷിക്കപ്പെട്ടതെന്ന കാര്യം പൊലീസ് അന്വേഷിച്ചത്. നിരവധി പെണ്‍കുട്ടികളെ പൊലീസ് ചോദ്യം ചെയ്തു. അതിലൊരു പെണ്‍കുട്ടിയാണ് തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തിയത്. 

പ്ലസ് വണ്ണിനു പഠിക്കുന്ന 16-കാരിയായ പെണ്‍കുട്ടിയാണ് അത് തന്റെ കുഞ്ഞാണെന്ന് പൊലീസിന് മൊഴി നല്‍കിയത്. പതിവുപോലെ സ്‌കൂളില്‍ വന്ന തനിക്ക് ക്ലാസില്‍ ഇരിക്കുമ്പോഴാണ് പ്രസവ വേദന വന്നതെന്ന് അവള്‍ പറഞ്ഞു. തുടര്‍ന്ന് അവള്‍ എങ്ങനെയോ ടോയിലറ്റില്‍ എത്തി. അവിടെവെച്ചാണ് കുഞ്ഞിനെ പ്രസവിച്ചത്. കൈയിലുണ്ടായിരുന്ന പേന കൊണ്ടാണ് പൊക്കിള്‍ക്കൊടി മുറിച്ചതെന്ന് അവള്‍ പറഞ്ഞു.

പ്രസവത്തെക്കുറിച്ചോ കുഞ്ഞിനെ എങ്ങനെ പുറത്തെടുക്കണമെന്നോ അറിയാത്ത പെണ്‍കുട്ടിയുടെ പരിചയമില്ലായ്മയാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത് എന്നാണ് പൊലീസ് കരുതുന്നത്. ചോരവാര്‍ന്ന് അവശ നിലയിലായിരുന്നുവെങ്കിലും ജീവനില്ലാത്ത കുഞ്ഞിനെ ടോയിലറ്റിനു പുറത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം താന്‍ ക്ലാസിലേക്ക് മടങ്ങിപ്പോയതായും പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. 

സംഭവത്തിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ ഗര്‍ഭത്തിന് ഉത്തരവാദി ആരെന്ന കാര്യം വെളിപ്പെട്ടത്. മറ്റൊരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസുകാരനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പൊലീസ് അറിഞ്ഞു. കുറച്ചു കാലമായി ഇരുവരും പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് വിവിധ കുറ്റങ്ങള്‍ ചുമത്തി ഈ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.