നേരത്തെ തന്നെ ഗുൽസന് നേരെ വിമർശനങ്ങളും പ്രതിഷേധങ്ങളും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഗായികയുടെ വേഷവിധാനത്തെ ചൊല്ലി നേരത്തെ തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

മതപാഠശാലകളെ കുറിച്ച് തമാശ പറഞ്ഞതിന്റെ പേരിൽ തുർക്കിയിൽ പോപ് താരത്തെ അറസ്റ്റ് ചെയ്തു. ഇത് സർക്കാരിനെ എതിർക്കുന്നവരിൽ നിന്നും വലിയ തരത്തിലുള്ള വിമർശനം നേരിടുകയാണ്. യാഥാസ്ഥിതിക വീക്ഷണങ്ങളെ എതിർക്കുന്നവരോട് കാണിക്കുന്ന അസഹിഷ്ണുതയാണ് ഇതെന്നാണ് വിമർശകരുടെ വാദം. 'തുർക്കിയുടെ മഡോണ' എന്നാണ് 46 -കാരിയായ ഗായിക അറിയപ്പെടുന്നത്. 

ഏപ്രിലിലാണ് ഒരു വേദിയിൽ പ്രസ്തുത പരാമർശം ഗുൽസൻ നടത്തിയത്. ഇത് ഒരു സർക്കാർ അനുകൂല മാധ്യമം സംപ്രേക്ഷണം ചെയ്തു. കൂടാതെ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ അവ വൈറലാവുകയും ചെയ്തു. ഇതേ തുടർന്നാണ് ഇപ്പോൾ ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത്. വിദ്വേഷം പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 

ഒരു സഹഗായകരിലൊരാളെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. അയാളുടെ സ്വഭാവത്തിലെ പ്രശ്നം ചെറുപ്പത്തിൽ മതപാഠശാലയിൽ പഠിച്ചതിന്റെയാണ് എന്നായിരുന്നു ഗുൽസൻ തമാശ പറഞ്ഞത്. എന്നാൽ, ഇത് വലിയ വിവാദമായി മാറുകയായിരുന്നു. 

നേരത്തെ തന്നെ ഗുൽസന് നേരെ വിമർശനങ്ങളും പ്രതിഷേധങ്ങളും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഗായികയുടെ വേഷവിധാനത്തെ ചൊല്ലി നേരത്തെ തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഒപ്പം തന്നെ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഇവർ പിന്തുണ അറിയിച്ചതും ഇവരെ വിമർശിക്കാനുള്ള കാരണമായി തീർന്നിരുന്നു. വ്യാഴാഴ്ച ഗുൽസൻ താൻ നടത്തിയ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞിരുന്നു. സമൂഹത്തെ ധ്രുവീകരികരിക്കാൻ ആഗ്രഹിക്കുന്ന ചിലരാണ് ഇത് വിവാദമാക്കിയത് എന്നും അവർ സൂചിപ്പിച്ചു. 

അതേസമയം ഗുൽസനെതിരെ വിമർശനങ്ങൾക്കൊപ്പം തന്നെ അവരെ നിരവധിപ്പേർ പിന്തുണയ്ക്കുകയും ചെയ്തു. ആദ്യം മുതൽ തന്നെ ഗുൽസനെതിരെയുള്ള നീക്കങ്ങൾ അനീതിയാണ് എന്നും അവർക്കെതിരെ അതിന്റെ പേരിൽ നിയമപരമായി നടപടിയെടുക്കാനാവില്ല എന്നും ഗുൽസനിന്റെ അഭിഭാഷകൻ പറഞ്ഞു. 

ലൈംഗിക ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുന്നത് കൊണ്ടും പുരോഗമനചിന്താഗതി കൊണ്ടുമാണ് ഗുൽസൻ വേട്ടയാടപ്പെടുന്നത് എന്നും അതാണ് ഈ അറസ്റ്റിന് പിന്നിലെ കാരണം എന്നും ഗുൽസനെ പിന്തുണയ്ക്കുന്നവർ ആരോപിച്ചു.