രാംലാൽ വൃദ്ധാശ്രമത്തിന്റെ പ്രസിഡന്റ് ശിവ് പ്രസാദ് ശർമ്മ പറയുന്നത്. സമാനമായ ഒരു പദ്ധതി ജപ്പാനിലെ വൃദ്ധസദനങ്ങൾ ചെയ്യുന്നുണ്ട്. അത് കണ്ടാണ് ഇവിടെയും ഇത് നടപ്പിലാക്കി നോക്കാം എന്ന് തീരുമാനിച്ചത് എന്നാണ്.

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒക്കെ ഒപ്പം ജീവിച്ചിരുന്ന ഒരു കുട്ടിക്കാലം ഓർത്തെടുക്കാൻ നമുക്ക് ചിലപ്പോൾ സാധിച്ചേക്കും. എന്നാൽ, ഇന്ന് പല വീടുകളിലും മുത്തശ്ശനും മുത്തശ്ശിയും കൂടെയുണ്ടാവാറില്ല. മാറുന്ന ജീവിതസാഹചര്യങ്ങളും, ആളുകളുടെ ജോലിയും, ജീവിക്കാനുള്ള ഓട്ടവും എല്ലാം അതിന് കാരണമായി തീരുന്നുണ്ടാകാം. എന്നിരുന്നാലും, കൂടെ മുത്തശ്ശനും മുത്തശ്ശിയും ഇല്ല, പ്രായമായ ഒരാളുടെ സാന്നിധ്യം കുട്ടികൾക്കൊക്കെ വേണമെന്ന് തോന്നുകയാണെങ്കിൽ അവരെ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യം വന്നാൽ എങ്ങനെയുണ്ടാവും? ആ​ഗ്രയിലാണ് അങ്ങനെ ഒരു പരീക്ഷണം നടക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സിക്കന്ദ്രയിലെ രാംലാൽ വൃദ്ധാശ്രമത്തിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇവിടെ കഴിയുന്ന പ്രായമായ താമസക്കാർക്ക് ഒരു തുക നൽകിയാൽ അവരെ നമ്മുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാം. ഒരുമാസമാണ് ഇവർ നമുക്കൊപ്പം താമസിക്കുക. ഇതിനായി 11,000 രൂപയാണ് അടക്കേണ്ടത്. അതിൽ പകുതി തുക നമ്മൾ വിളിക്കുന്ന പ്രായമായ ആൾക്ക് തന്നെ നേരിട്ട് ലഭിക്കും, ബാക്കി പകുതി വൃദ്ധസദനത്തിന്റെ നടത്തിപ്പിനും മറ്റുമായി ഉപയോഗിക്കും.

രാംലാൽ വൃദ്ധാശ്രമത്തിന്റെ പ്രസിഡന്റ് ശിവ് പ്രസാദ് ശർമ്മ പറയുന്നത്. സമാനമായ ഒരു പദ്ധതി ജപ്പാനിലെ വൃദ്ധസദനങ്ങൾ ചെയ്യുന്നുണ്ട്. അത് കണ്ടാണ് ഇവിടെയും ഇത് നടപ്പിലാക്കി നോക്കാം എന്ന് തീരുമാനിച്ചത് എന്നാണ്. മുത്തശ്ശിമാർ ഇല്ലാതെ കുട്ടികൾ വളരുന്ന കുറേയേറെ കുടുംബങ്ങളുണ്ട്. മുതിർന്നവർ നൽകുന്ന സ്നേഹവും വാത്സല്യവും അവർക്ക് ഒരിക്കലും ലഭിക്കില്ല. കുട്ടികൾക്ക് ആ അനുഭവം നൽകുന്നതിനും അതേ സമയം തന്നെ പ്രായമായവർക്ക് ഒരു കുടുംബത്തിന്റെ സ്നേഹം നിറഞ്ഞ അന്തരീക്ഷത്തിൽ വീണ്ടും കഴിയാൻ അവസരം ഒരുക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു പദ്ധതി വൃദ്ധസദനം നടപ്പിലാക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

സാമ്പത്തികമായി മാത്രമല്ല, വൈകാരികമായി എന്തെങ്കിലും നടപ്പിലാക്കണം എന്ന് കരുതിയാണ് ഇത് നടപ്പിലാക്കുന്നത് എന്നും പ്രസാദ് ശർമ്മ പറയുന്നു.