സ്‌കൂളിലെ പ്രധാനാധ്യാപകനായ വിശ്വനാഥ് റാമിനോട് ഹിന്ദിയിൽ നിന്നൊരു വാചകം ഇംഗ്ലീഷിലേക്കും സംസ്‌കൃതത്തിലേക്കും വിവർത്തനം ചെയ്യാൻ പറഞ്ഞു. കുട്ടികൾ ഒന്നാം ക്ലാസ്സു മുതൽ പഠിക്കുന്ന 'ഞാൻ സ്‌കൂളിൽ പോകുന്നു' എന്ന ഹിന്ദി വാചകമാണ് ഇംഗ്ലീഷിലേക്കും സംസ്‌കൃതത്തിലേക്കും പരിഭാഷ ചെയ്യാൻ രവീന്ദ്ര കുമാർ ആവശ്യപ്പെട്ടത്.

വർഷങ്ങളായി ബിഹാറിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നില ആശങ്കാജനകമാണ്. അവിടെയുള്ള അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിരവധി വൈറൽ വീഡിയോകൾ ഈ മേഖലയിലെ സ്കൂളുകളുടെ യഥാർത്ഥ അവസ്ഥയെ തുറന്നു കാട്ടുന്നു. ഇപ്പോൾ അത്തരത്തിലുള്ള മറ്റൊരു വീഡിയോയാണ് വൈറൽ ആകുന്നത്. ബിഹാറിലെ മോത്തിഹാരിയിലെ ഒരു സ്കൂളിൽ അപ്രതീക്ഷിതമായി ഒരു ഇൻസ്‌പെക്ഷൻ നടക്കുകയും, അധികൃതർ സ്കൂൾ പ്രിൻസിപ്പലിനോട് ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഒരു വരി വിവർത്തനം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അദ്ദേഹം അതിൽ ദയനീയമായി പരാജയപ്പെട്ടു. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ബിഹാർ തക് ചാനലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പിന്നാലെ ഇന്റർനെറ്റിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും വൈറലാവുകയും ചെയ്തു. മോത്തിഹാരി ജില്ലയിലെ പക്ഡിദയാൽ ബ്ലോക്കിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം നടന്നത്. സബ് ഡിവിഷണൽ ഓഫീസർ (എസ്‌ഡിഒ) രവീന്ദ്ര കുമാറാണ് സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. സ്‌കൂളിലെ പ്രധാനാധ്യാപകനായ വിശ്വനാഥ് റാമിനോട് ഹിന്ദിയിൽ നിന്നൊരു വാചകം ഇംഗ്ലീഷിലേക്കും സംസ്‌കൃതത്തിലേക്കും വിവർത്തനം ചെയ്യാൻ പറഞ്ഞു. കുട്ടികൾ ഒന്നാം ക്ലാസ്സു മുതൽ പഠിക്കുന്ന 'ഞാൻ സ്‌കൂളിൽ പോകുന്നു' എന്ന ഹിന്ദി വാചകമാണ് ഇംഗ്ലീഷിലേക്കും സംസ്‌കൃതത്തിലേക്കും പരിഭാഷ ചെയ്യാൻ രവീന്ദ്ര കുമാർ ആവശ്യപ്പെട്ടത്. എന്നാൽ, പ്രധാനാധ്യാപകന് അത് പോലും പരിഭാഷ ചെയ്യാൻ സാധിച്ചില്ല.

അതുപോലെ മുകുൾ കുമാർ എന്ന അധ്യാപകൻ കുട്ടികൾക്ക് പരിസ്ഥിതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നു. ഇത് കണ്ട രവീന്ദ്ര കുമാർ അധ്യാപകനോട് വെതറും, ക്ലൈമറ്റും തമ്മിലുള്ള വ്യത്യാസം ചോദിച്ചു. അധ്യാപകനായ മുകുൾ കുമാറിന് ശരിയായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. തുടർന്ന് രവീന്ദ്ര കുമാർ കുട്ടികൾക്കൊപ്പം കുറച്ച് നേരം ക്ലാസ് മുറിയിൽ ചിലവിടുകയും, ഇത് തമ്മിലുള്ള വ്യത്യാസം ബ്ലാക്ക്ബോർഡിൽ വിശദമായി എഴുതി പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു. അതുപോലെ കുട്ടികളെ പഠിപ്പിക്കുന്ന രീതികളെക്കുറിച്ചും അദ്ദേഹം അധ്യാപകനോട് വിശദീകരിച്ച് കൊടുത്തു.

പരിശോധനയെത്തുടർന്ന്, ക്ലാസ്സ് എടുക്കാൻ സ്കൂളിൽ എത്തുന്നതിന് മുൻപ് നല്ല പോലെ തയ്യാറാകണമെന്ന് അദ്ദേഹം അധ്യാപകരോട് നിർദ്ദേശിച്ചു. കൂടാതെ, പ്രൊഫസർമാർ തങ്ങളുടെ അറിവ് വർധിപ്പിക്കാൻ ഇപ്പോൾ പ്രയത്നിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. "സ്വയം പഠിക്കുന്ന ശീലം അദ്ധ്യാപകർക്ക് നഷ്ടപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്ക് സമയാസമയങ്ങളിൽ കൃത്യമായ പരിശീലനം നൽകേണ്ടത് അനിവാര്യമാണ്" പരിശോധനയ്ക്ക് ശേഷം രവീന്ദ്രകുമാർ പറഞ്ഞു. വീഡിയോ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്.