പകര്‍ച്ചവ്യാധിയുടെ മറവില്‍ ബലാല്‍സംഗങ്ങള്‍; ലോകാരോഗ്യ സംഘടന പ്രതിക്കൂട്ടില്‍
എബോള പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ച സമയത്ത് കോംഗോയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ലോകാരോഗ്യ സംഘടനാ ജീവനക്കാര്‍ നിരവധി സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. വ്യാപക ആരോപണങ്ങളെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ചുമതലപ്പെടുത്തിയ സ്വാതന്ത്ര സമിതി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് സമിതി ഇന്നലെ പുറത്തുവിട്ടു.
എബോള പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ച സമയത്ത് കോംഗോയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ലോകാരോഗ്യ സംഘടനാ ജീവനക്കാര്‍ നിരവധി സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. വ്യാപക ആരോപണങ്ങളെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ചുമതലപ്പെടുത്തിയ സ്വാതന്ത്ര സമിതി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് സമിതി ഇന്നലെ പുറത്തുവിട്ടു.
ലോകകാരോഗ്യ സംഘടനാ ജീവനക്കാര്‍ക്കെതിരെ 83 ലൈംഗിക പീഡന പരാതികള്‍ കിട്ടിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വദേശികളും വിദേശികളുമായ ലോകാരോഗ്യ സംഘടനാ ജീവനക്കാര്‍ പ്രതിക്കൂട്ടിലാണ്. സംഭവം വേദനാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ ഡയരക്ടര്‍ ജനറല്‍ ടെഡ്‌റോസ് അദ്‌നോം ഗബ്രയോസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഹൃദദയഭേദകമാണെന്ന് ആഫ്രിക്ക മേഖലയുടെ ചുമതലയുള്ള ലോകാരോഗ്യ സംഘടനാ ഡയരക്ടര്‍ മറ്റ്ഷിദിസോ മോറ്റെ പറഞ്ഞു. ഇരകളാക്കപ്പെട്ട സ്ത്രീകളോടും പെണ്‍കുട്ടികളോടും മാപ്പ് പറയുന്നതായി അവര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
2018-2020 കാലത്ത് എബോള പടര്‍ന്നു പിടിച്ചപ്പോള്‍ കോംഗോയില്‍ എത്തിയ ലോകോരോഗ്യ സംഘടനാ സംഘം നടത്തിയ ലൈംഗിക പീഡനങ്ങള്‍ അക്കമിട്ടു നിരത്തുന്നതാണ് 35 പേജുള്ള റിപ്പോര്‍ട്ട്. രാജ്യാന്തര സംഘവും പ്രാദേശികമായി ജോലിക്കെടുത്തവരും ഒരുപോലെ ഇതില്‍ കുറ്റക്കാരാണ്. സംഘടനയുടെ 20 സ്റ്റാഫ് അംഗങ്ങളും കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡോക്ടര്‍മാരും പ്രതിപ്പട്ടികയിലുണ്ട്.
നിരവധി ഞെട്ടിക്കുന്ന അനുഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അക്കൂട്ടത്തില്‍ ഒരു ചെറിയ പെണ്‍കുട്ടിയുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഒരുദ്യോഗസ്ഥന്‍ തന്നെ ഹോട്ടലിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയതതായി പെണ്‍കുട്ടി അന്വേഷണസമിതിയോട് പറഞ്ഞു. ''മാന്‍ജിനയിലെ റോഡരികില്‍ ഫോണ്‍കാര്‍ഡുകള്‍ വില്‍ക്കുന്ന ജോലിയായിരുന്നു എനിക്ക്. 2019 ഏപ്രിലില്‍ ഒരുദ്യോഗസ്ഥന്‍ വീട്ടിലാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റി. അയാള്‍ നേരെ പോയത് ഹോട്ടല്‍ മുറിയിലേക്ക് ആയിരുന്നു. അവിടെ വെച്ച് അയാള്‍ ബലാല്‍സംഗം ചെയ്തു.'-റിപ്പോര്‍ട്ടില്‍ അവളുടെ അനുഭവം ഇങ്ങനെ ഉദ്ധരിക്കുന്നു.
ലോകാരോഗ്യ സംഘടനാ ജീവനക്കാര്‍ ബലാല്‍സംഗം ചെയ്‌തെന്ന് ഒമ്പതു പരാതികള്‍ ലഭിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ അന്വേഷണ സമിതി വ്യക്തമാക്കി. ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ ലൈംഗിക പീഡനം നടത്തിയതിനാല്‍ ചില സ്ത്രീകള്‍ ഗര്‍ഭിണികളായി. ചില ജീവനക്കാര്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചതായി സ്ത്രീകളില്‍ ചിലര്‍ പറഞ്ഞതായി സമിതി വ്യക്തമാക്കുന്നു.
ലോകോരോഗ്യ സംഘടനയുടെ താല്‍ക്കാലിക ജോലികള്‍ നല്‍കാമന്ന് പറഞ്ഞും സ്ത്രീകളെ ൈലംഗികമായി ചൂഷണം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 83 ജീവനക്കാരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവരില്‍ സ്വദേശികളും വിദേശികളുമുണ്ട്. ഇതില്‍ 21 കേസുകളില്‍ ലോകാരോഗ്യ സംഘടനാ ജീവനക്കാര്‍ പ്രതികളാണെന്ന് തങ്ങള്‍ നേരിട്ട് ഉറപ്പുവരുത്തിയതായി സമിതി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒക്‌ടോബറിലാണ് ലോകാരോഗ്യ സംഘടന തന്നെ അന്വേഷണ സമിതിയെ നിയമിച്ചത്. എബോള പകര്‍ച്ചവ്യാധിയുടെ മറവില്‍ ലോകാരോഗ്യ സംഘടനാ ജീവനക്കാര്‍ വ്യാപകമായി ലൈംഗിക പീഡനം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്്. ഇതിനകം തന്നെ നാലു ജീവനക്കാരെ പിരിച്ചുവിട്ടു. രണ്ട് ജീവനക്കാരെ നിര്‍ബന്ധിത അവധിക്ക് പറഞ്ഞയക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.