ബ്രിട്ടനിൽ, ഒരു ചുംബനത്തിലൂടെ പകർന്ന ഹെർപ്പസ് സിംപ്ലക്സ് വൈറസ് ബാധയെ തുടർന്ന് ജുവാൻ എന്ന കുഞ്ഞിന് കാഴ്ച നഷ്ടമായി. മാസങ്ങൾ നീണ്ട ചികിത്സകൾക്കും സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കും ശേഷം, കുഞ്ഞിന്റെ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി തിരികെ ലഭിച്ചു.  

Add Asianetnews as a Preferred SourcegooglePreferred

കുട്ടികളെ പ്രത്യേകിച്ചും കൊച്ച് കുട്ടികളെ കാണുമ്പോൾ ഒന്ന് താലോലിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. എന്നാൽ, അത്തരം സ്നേഹപ്രകടനങ്ങൾ പലപ്പോഴും കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ബ്രീട്ടനിൽ നിന്നുള്ള അസാധാരണമായ ഒരു മെഡിക്കൽ കേസാണ് ചർച്ചാ വിഷയം. രണ്ട് വയസുകാരനായ കുഞ്ഞ് ജുവനെ ആരോ ചുംബിച്ചു. പിന്നാലെ കുട്ടിയുടെ കാഴ്ച നഷ്ടമായി.

16 -ാം മാസത്തിലെ ദുരന്തം

ജുവാന്‍റെ അമ്മ മിഷേൽ സൈമാൻ തന്‍റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് കുഞ്ഞ് ജുവാന്‍റെ കാഴ്ച നഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു ആ സംഭവം. വെറും 16 മാസം പ്രായമുള്ളപ്പോൾ, ജുവാന്‍റെ കണ്ണിന് എന്തോ പ്രശ്നമുള്ളതായി മിഷേലിന് സംശയം തോന്നി. ആദ്യം അതൊരു സാധാരണ പ്രശ്നമാണെന്ന് കരുതി അവർ ആശുപത്രിയിലെത്തി കുഞ്ഞിനെ കാണിച്ചു. ഡോക്ടറും രോഗം കാര്യമായെടുത്തില്ല. ആൻറിബയോട്ടിക്കുകൾ നൽകി അദ്ദേഹം അവരെ തിരിച്ചയച്ചു. എന്നാൽ, കണ്ണിൽ വിരലുകളിട്ട് കുഞ്ഞ് ജുവാന്‍ തിരുമ്മാൻ തുടങ്ങിയതോടെ മിഷേലിന് എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് സംശയം തോന്നി.

ഹെർപ്പസ് സിംപ്ലക്സ് വൈറസ്

പിന്നാലെ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ഗുരുതരമായ അണുബാധയാണെന്ന് തെളിഞ്ഞത്. "അവന്‍റെ കണ്ണിൽ ഒരു സംവേദനക്ഷമതയും ഇല്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി. അവൻ അക്ഷരാർത്ഥത്തിൽ കണ്ണിൽ വിരൽ വെച്ച്, മാന്തികുഴിക്കുന്നത് പോലെയായിരുന്നു." "നിങ്ങളുടെ കുഞ്ഞിനെ നോക്കുമ്പോൾ, അവന്റെ കണ്ണിൽ 4 മില്ലിമീറ്റർ തുറന്ന മുറിവ് കാണുന്നത് ഏറ്റവും ആഘാതകരമായ അനുഭവമാണ്," അവർ എഴുതി. വിശദമായ പരിശോധനയിൽ ഹെർപ്പസ് സിംപ്ലക്സ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണെന്ന് സ്ഥിരീകരിച്ചു. അതേസമയം വീട്ടിലാർക്കും രോഗ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. രോഗ ബാധിതരായ ആരെങ്കിലും കുട്ടിയുടെ കൈയിലോ കണ്ണിലോ ചുംബിച്ചിരിക്കാമെന്നും അണുക്കൾ അടങ്ങിയ കൈ കൊണ്ട് അവന്‍ കണ്ണിൽ തൊട്ടപ്പോഴാകാം രോഗം പക‍ർന്നതെന്നും ഡോക്ടർമാർ വിശദീകരിച്ചു. അണുബാധ അതിനകം കുട്ടിയുടെ കണ്ണിന്‍റെ കോറോണെ ആഴത്തിൽ ബാധിച്ചിരുന്നു.

ഒടുവിൽ ആശ്വാസം

പിന്നാലെ ചികിത്സയ്ക്കായി മാസങ്ങൾ നീണ്ട ഓട്ടമായിരുന്നു. രോഗനിർണ്ണയം നടത്തി ചികിത്സ ആരംഭിക്കുമ്പോഴേക്കും ജുവാന്‍ ഏതാണ്ട് പൂർണ്ണമായും അന്ധനായതായി മിഷേൽ മെട്രോ യുകെയോട് പറഞ്ഞു, ചിലവേറിയെ ചികിത്സയ്ക്കായി കുടുംബം ധനസമാഹരണം നടത്തി. ഒടുവിൽ ഏറെ സങ്കീർണവും നീണ്ടതുമായി ശസ്ത്രക്രീയകൾക്ക് ഡോക്ടർമാർ ജുവനെ വിധേയമാക്കി. ഇടത് കണ്ണിന്‍റെ കാഴ്ച നഷ്ടമായെങ്കിലും അവ‍ന്‍റെ വലത് കണ്ണിന്‍റെ കാഴ്ച തിരിച്ച് കിട്ടി. ഡോ. ജോഹാൻ വാൻ ഡൈക്ക്, ഡോ. ​​ട്രെജോ, പ്രൊഫ. മുസ്താക്ക്, ഡോ. ലിൻഡെ, ഡോ. കോൺറാഡി, ഡോ. മൂഡി, എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടമാരുടെ സംഘം തങ്ങളുടെ സന്തോഷം തിരിച്ച് നൽകിയെന്ന് മിഷേൽ തന്‍റെ ഫേസ്ബുക്കിൽ എഴുതി.