'പോ പാകിസ്ഥാനിലേക്ക് പോ'; വീടൊഴിയാന്‍ പറഞ്ഞ ഇന്ത്യക്കാരനോട് ആജ്ഞാപിച്ച് യുഎസ് പൌരന്‍ !
ബാങ്ക് ലേലത്തില്‍ സ്വന്തമാക്കിയ വീട്ടിലേക്ക് കയറാന്‍ ചെന്നതായിരുന്നു ബോബി. പക്ഷേ. ആ വീട്ടില്‍ അതുവരെ താമസിച്ചിരുന്നവര്‍ ബോബിയോട് പറഞ്ഞത് പാകിസ്ഥാനിലേക്ക് പോകാന്‍ !
![US citizen shoutered to a Indian origin man to go to Pakistan bkg US citizen shoutered to a Indian origin man to go to Pakistan bkg](https://static-ai.asianetnews.com/images/01hjnbzrbqsh128609r54k685b/bobby-chawla-s-new-home_363x203xt.jpg)
അടുത്തകാലത്തായി ഭരണപക്ഷത്തിനെതിരെ ആരെങ്കിലും എന്തെങ്കിലും മോശം അഭിപ്രായം പറഞ്ഞാല്‍ ഉടനെ എത്തുന്ന മറുപടിയാണ് 'പാകിസ്ഥാനിലേക്ക് പോ' എന്നത്. ഉത്തരേന്ത്യയില്‍ നിന്നും ഇത്തരം ആക്രോശങ്ങള്‍ സ്ഥിരമായി ഉയര്‍ന്ന് കേള്‍ക്കാറുള്ളത് പലപ്പോഴും വാര്‍ത്തയാകാറുമുണ്ട്. എന്നാല്‍, ഒരു യുഎസ് പൌരന്‍ ഇന്ത്യന്‍ വംശജനായ ഒരു വ്യക്തിയോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായി. സംഭവം ഇങ്ങനെ. '22 മാസങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കില്‍ നടന്ന ഒരു ബാങ്ക് ലേലത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജനായ ബോബി ചൗളയുടെ കുടുംബം ഒരു വീട് വാങ്ങി. എന്നാല്‍, ഈ സമയം ആ വീട്ടില്‍ താമസിക്കുകയായിരുന്ന ബാരിയും ബാർബറ പൊള്ളാക്കും വീട് വിട്ട് ഇറങ്ങാന്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് വാങ്ങിയ വീട്ടിലേക്ക് ഇതുവരെ ബോബി ചൗളയ്ക്കോ കുടുംബത്തിനോ കയറാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ ഇരുവരോടും വീട്ടില്‍ നിന്നും ഇറങ്ങണമെന്ന് പറഞ്ഞ ബോബിയോട് അവര്‍ പറഞ്ഞത്, 'പോ പാകിസ്ഥാനിലേക്ക് പോ' എന്ന്.
പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ആദ്യമായി ഒരു ഹിന്ദു യുവതി ! ആരാണ് ഡോ.സവീര പര്‍കാശ് ?
1990 സെപ്റ്റംബറിൽ 2,55,000 ഡോളറിനാണ് ബാരി - ബാര്‍ബറ കുടുംബം ഈ വീട് വാങ്ങുന്നത്. എന്നാല്‍ 2006 ആയപ്പോഴേക്കും ഇരുവര്‍ക്കും സാമ്പത്തിക പ്രശ്നങ്ങള്‍ ആരംഭിച്ചെന്ന് ദി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പുറമെ ബാങ്കിന്‍റെ ലോണ്‍ അടവ് മുടങ്ങി. ലോണ്‍ മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയി. ഇതിനിടെ ജപ്തി ഒഴിവാക്കാന്‍ ദമ്പതികള്‍ മൂന്ന് കോടതികളില്‍ പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തു. പിന്നാലെ കോടതി 17 വര്‍ഷത്തേക്ക് ജപ്തി നടപടികള്‍ സ്റ്റേ ചെയ്തു. ഏതാണ്ട് ഇരുപത് വര്‍ഷത്തോളം ദമ്പതികള്‍ ബാങ്ക് ലോണ്‍ അടയ്ക്കാതെ ആ വീട്ടില്‍ താമസിച്ചു.
'ബംഗളൂരു നഗരത്തിൽ എന്തും സാധ്യം'; യുവതിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ !
എന്നാല്‍, 2008 ല്‍ ബാങ്ക് വീണ്ടും ജപ്തിക്കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് നടന്ന നീണ്ട നിയമ നടപടിക്രമങ്ങള്‍ക്ക് ശേഷം ബാങ്ക്, വീട് ലേലത്തില്‍ വച്ചു. പക്ഷേ ലേല നടപടികള്‍ നീണ്ട് പോയത് 11 വര്‍ഷം. ഒടുവില്‍ ബാരി വീണ്ടും പാപ്പരത്ത ഹര്‍ജിയുമായി കോടതിയെ സമീപിച്ചപ്പോള്‍ കോടതി അത് വിലക്കി. അങ്ങനെ വീടിന്‍റെ ലേലം നടന്നു. ലേലത്തില്‍ ഇന്ത്യന്‍ വംശജനായ ബോബി ചൗള വീട് വാങ്ങി. പക്ഷേ ബാരിയും ബാര്‍ബറയും വീട് വിടാന്‍ തയ്യാറായില്ല. ഇത് ചോദിക്കാന്‍ ചെന്ന ബോബിയോടാണ് ബാരി പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചത്. ഇതിന്‍റെ വീഡിയോ ബോബി പകര്‍ത്തുകയും അത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. പിന്നാലെ വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കിയതോടെ കഴിഞ്ഞ വെള്ളിയാഴ്ച ബാരിയും കുടുംബവും വീട് വിട്ട് പോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാരി ഒഴിഞ്ഞ് പോയെങ്കിലും കോടതി നടപടികള്‍ നടക്കുന്നതിനാല്‍ കോടതിയുടെ ഉത്തരവില്ലാതെ ബോബിക്കും കുടുംബത്തിനും വീട്ടിലേക്ക് കയറാനാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.