'അതു കഴിഞ്ഞാല്‍, കുട്ടി അദ്ദേഹത്തോടൊപ്പം ഉറങ്ങണം. ഓറല്‍ സെ്ക്‌സ് മുതല്‍ ബലാല്‍സംഗം വരെ ആ കുട്ടി അനുഭവിക്കേണ്ടിവരും. കുട്ടികള്‍ ഊഴമിട്ട്, ഓരോ രാത്രിയും അദ്ദേഹത്തിന്റെ മുറിയില്‍ ഉറങ്ങണം.''

''അദ്ദേഹത്തിന്റെ കിടപ്പുമുറിയുടെ വാതില്‍ക്കല്‍ പെണ്‍കുട്ടികളുടെ ഒരു പട്ടിക ഒട്ടിച്ചിരിക്കും. അതില്‍ പറയുന്ന ക്രമത്തില്‍, ഓരോ പെണ്‍കുട്ടികള്‍ രാത്രിയില്‍ ആ മുറിയില്‍ ചെല്ലണം. മറ്റ് പെണ്‍കുട്ടികളെല്ലാം വട്ടമിട്ട് നില്‍ക്കെ ആ പെണ്‍കുട്ടിയെ മടിയിലിരുത്തി പരസ്യമായി അദ്ദേഹം ലാളിക്കും. അതു കഴിഞ്ഞാല്‍, കുട്ടി അദ്ദേഹത്തോടൊപ്പം ഉറങ്ങണം. ഓറല്‍ സെ്ക്‌സ് മുതല്‍ ബലാല്‍സംഗം വരെ ആ കുട്ടി അനുഭവിക്കേണ്ടിവരും. കുട്ടികള്‍ ഊഴമിട്ട്, ഓരോ രാത്രിയും അദ്ദേഹത്തിന്റെ മുറിയില്‍ ഉറങ്ങണം.''

ഇത് റിച്ചാര്‍ഡ് ഡാഷ്ബാച്ച് എന്ന മുന്‍ യു എസ് കത്തോലിക്ക പുരോഹിതനെ കുറിച്ചാണ്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന് കിഴക്കന്‍ തിമോറിലെത്തി, വിദേശ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അനാഥാലയം സ്ഥാപിച്ച് അവിടത്തെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോടതി ഇദ്ദേഹത്തെ ഇന്നലെ 12 വര്‍ഷം തടവിനു ശിക്ഷിച്ചു. കേസുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പൗരോഹിത്യത്തില്‍നിന്നും ഈയടുത്തായി ഒഴിവാക്കിയിരുന്നു.

84-കാരനായ പുരോഹിതനെക്കുറിച്ച് പരാതിയുമായി കോടതിക്കു മുന്നിലെത്തിയ കുട്ടികളുമായി സംസാരിച്ച് എ പി വാര്‍ത്താ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മുകളില്‍ പറഞ്ഞ ഞെട്ടിക്കുന്ന പരാമര്‍ശങ്ങളുള്ളത്. 

ഭൂരിഭാഗവും കത്തോലിക്ക സമുദായക്കാര്‍ ഉള്ള രാജ്യമാണ് കിഴക്കന്‍ തിമോര്‍. ഇവിടത്തെ വിദൂര സ്ഥലമായ ഈകസ്സിലാണ് ഇദ്ദേഹം അനാഥാലയം നടത്തുന്നത്. 1990-കളില്‍ ഇവിടെ എത്തിയ ഈ പുരോഹിതന്‍ സാമൂഹ്യ രംഗങ്ങളില്‍ സജീവമായിരുന്നു. അതിനിടെയാണ് വിദേശ ഫണ്ടിംഗ് ഏജന്‍സികളുടെ പിന്തുണയോടെ 'ശുഭജീവിതത്തിലേക്കുള്ള വഴികാട്ടി' എന്ന പേരില്‍ അഭയകേന്ദ്രവും അനാഥാലയവും ആരംഭിച്ചത്. അനാഥരായ പെണ്‍കുട്ടികള്‍, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ എന്നിവരാണ് ഇവിടെയുള്ളത്. നൂറു കണക്കിന് കുട്ടികളാണ് പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചത്. ഈയടുത്തകാലത്താണ് അവരില്‍ ചിലര്‍ പരാതികളുമായി രംഗത്തുവന്നത്. ഒമ്പതു പെണ്‍കുട്ടികളാണ് പുരോഹിതന്‍ നടത്തിയ ഞെട്ടിക്കുന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതിയുമായി ഈയടുത്ത് കോടതിയെ സമീപിച്ചത്. 

കിഴക്കന്‍ തിമോറിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിലടക്കം സജീവമായി പങ്കുവഹിച്ച ആളാണ് റിച്ചാര്‍ഡ് ഡാഷ്ബാച്ച്. സാമൂഹ്യ, രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ സ്വാധീനമുള്ളയാള്‍. മുന്‍ പ്രസിഡന്റ് സന്നാ ഗുസാമോ അടക്കമുള്ള വമ്പന്‍മാരുടെ സ്വന്തക്കാരനാണ് ഇദ്ദേഹം. മുമ്പൊക്കെ ഉയര്‍ന്ന പരാതികളൊക്കെ തേച്ചുമാച്ചു കളയുകയായിരുന്നു. പുതിയ പ്രസിഡന്റ് വന്നതിനു ശേഷമാണ്, ഒരു നിയമസഹായ ഏജന്‍സിയുടെ സഹായത്തോടെ കുട്ടികള്‍ കോടതിയെ സമീപിച്ചത്. കേസ് കോടതിയില്‍ എത്തിയതോടെ ഇദ്ദേഹത്തെ അനുകൂലിച്ച് അഭയകേന്ദ്രത്തിലെ ജീവനക്കാരികളും ചില അന്തേവാസികളും രംഗത്തുവന്നു. എന്നാല്‍, പരാതിക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ നിലപാടില്‍ ഉറച്ചുനിന്നു. അതിനെ തുടര്‍ന്നാണ്, കോടതി ഇദ്ദേഹത്തിന് തടുവശിക്ഷ വിധിച്ചത്. 

അതിക്രൂരമായ പീഡനങ്ങളിലൂടെയാണ് പെണ്‍കുട്ടികള്‍ കടന്നുപോയതെന്ന് പരാതിക്കാരുമായി സംസാരിച്ച എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാപനത്തിന്റെ പരാമാധികാരിയായ പുരോഹിതനെ ശാരീരിക സുഖം നല്‍കുകയായിരുന്നു അന്തേവാസികളുടെ ചുമതലയെന്ന് പരാതിക്കാര്‍ പറഞ്ഞു. രാത്രിതോറും ഓരോ പെണ്‍കുട്ടികളെ കിടപ്പറയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഇദ്ദേഹം. കുട്ടികളുടെ പോണ്‍ സിനിമകള്‍ നിര്‍മിക്കുകയും ചെയ്തതായി പരാതിക്കാര്‍ പറഞ്ഞു. 

നേരത്തെ തന്നെ ഇദ്ദേഹത്തിന് എതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ ചുമതലയില്‍ കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിലും ചില പരാതികള്‍ ഉയര്‍ന്നിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു എസ് ഫണ്ടിംഗ് ഏജന്‍സി യു എസ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് പുരോഹിതന്‍ കുറ്റക്കാരനാണെന്ന് വാഷിംഗ്ടണിലെ കോടതി കണ്ടെത്തിയിരുന്നു. 30 വര്‍ഷം തടവു ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇദ്ദേഹത്തിന് എതിരെ ചുമത്തിയിരുന്നത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റര്‍പോള്‍ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍, ഇദ്ദേഹത്തെ വിട്ടുതരണമെന്ന് അമേരിക്ക കിഴക്കന്‍ തിമോറിനോട് ആവശ്യപ്പെട്ടിരുന്നില്ല. അതിനിടെയാണ്, പുതിയ കോടതിവിധി.