2019 -ല്‍ മരത്തിന്‍റെ പ്രതിമയായിരുന്നു സ്ഥാപിച്ചിരുന്നത്. ഇത് തീ കത്തി പോയതിന് പിന്നാലെയാണ് വെങ്കല പ്രതിമ സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ അതും മോഷണം പോയി. 


യുഎസ് പ്രഥമ വനിതയും ഡോണാൾഡ് ട്രംപിന്‍റെ ഭാര്യയുമായ മെലാനിയ ട്രംപിന്‍റെ ജന്മനാട്ടില്‍ സ്ഥാപിച്ച വെങ്കല പ്രതിമ കാണാനില്ല. സ്ലോവേനിയയിലെ സെവ്നിക്കയില്‍ സ്ഥാപിച്ചിരുന്ന പ്രതിമയുടെ കണങ്കാലില്‍ വച്ച് വെട്ടിയ മാറ്റിയ നിലയിലാണ് പ്രതിമയുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെവ്നിക്കയിലെ വയലിന് സമീപം സ്ഥാപിച്ചിരുന്ന പ്രതിമയുടെ കണങ്കാല്‍ മാത്രമാണ് ഇപ്പോൾ സ്തൂപത്തില്‍ അവശേഷിക്കുന്നത്. മെയ് 13 -നാണ് പ്രതിമ മോഷണം പോയതെന്ന് പോലീസ് കരുതുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. 

തടിയില്‍ തീര്‍ത്ത മെലാനിയയുടെ പ്രതിമയാണ് 2019 -ൽ സെവ്നിക്കയില്‍ സ്ഥാപിച്ചത്. പിന്നീട് ഇത് അഗ്നിക്കിരയായതിന് പിന്നാലെയാണ് അതേസ്ഥലത്ത് വെങ്കല പ്രതിമ സ്ഥാപിച്ചത്. യുഎസ് കലാകാരനായ ബ്രാഡ് ഡൗണിയും പ്രാദേശിക കലാകാരനായ അലസ് സുപെവ്സും ചേര്‍ന്നാണ് പ്രതിമ രൂപ കല്‍പ്പന ചെയ്തത്. 2017 -ല്‍ ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്‍റായി അധികാരമേറ്റവേളയിൽ മെലാനിയ പൗഡർ ബ്ലൂ ഡ്രസ് ധരിച്ച് ജനങ്ങളെ കൈ പൊക്കി അഭിസംബോധന ചെയ്യുന്ന രൂപത്തിലുള്ളതായിരുന്നു പ്രതിമ. ഇതിന് പിന്നാലെ പ്രദേശം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറി. 2020 -ജൂലൈ നാലിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയാണ് മരത്തിന്‍റെ പ്രതിമ കത്തി നശിച്ചത്. ഇതിന് പിന്നാലെയാണ് വെങ്കല പ്രതിമ സ്ഥാപിക്കപ്പെട്ടത്. 

Scroll to load tweet…

Scroll to load tweet…

ട്രംപിന്‍റെ ഭാര്യയായി യുഎസിന്‍റെ പ്രഥമ വനിതയായി മാറിയതിന് പിന്നാലെ മെലാനിയയുടെ ജന്മദേശത്ത്, അവരുടെ പേരില്‍ നിരവധി ഉത്പന്നങ്ങളും ഇറങ്ങിയിരുന്നു. അതേസമയം പ്രതിമയ്ക്കെതിരെ പ്രാദേശിക വികാരമുണ്ടെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നു. 'അത് അവിടെ നിന്നും പോയത് നന്നായി' എന്നാണ് സംഭവത്തെ കുറിച്ച് പ്രതികരിക്കവെ ബേക്കറി തൊഴിലാളിയും പ്രദേശവാസിയുമായ ഫ്രന്‍ഞ്ച ക്രാഞ്ച് പറഞ്ഞു. മെലാനിയ ട്രംപിന്‍റെ പേരിലുള്ള കേക്ക് വില്ക്കുന്ന ബേക്കറിയിലാണ് ഫ്രന്‍ഞ്ച ജോലി ചെയ്യുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.