കോടതിയില്‍ കേസ് നടത്താന്‍ ചാറ്റ്ജിപിടിയുടെ സഹായം തേടി, ഒടുവില്‍ അഴിയെണ്ണേണ്ട അവസ്ഥയില്‍ !
ന്യൂയോർക്കിലെ ഒരു അഭിഭാഷകൻ തന്‍റെ കമ്പനിയായ ലെവിഡോ ആന്‍റ് ഒബര്‍മാനില്‍ നിയമ ഗവേഷണത്തിനായി ചാറ്റ് ജിപിടി ഉപയോഗിച്ചു. പിന്നാലെ ഇത് പിടിക്കപ്പെട്ടുകയും അദ്ദേഹം ഇപ്പോള്‍ കോടതിയില്‍ വിചാരണ നേരിടുകയുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചാറ്റ് ജിപിടിയുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗപ്രവേശനം ചെയ്തത് മുതല്‍ ഏങ്ങനെ തങ്ങളുടെ ജോലികള്‍ എളുപ്പമാക്കാമെന്ന അന്വേഷണത്തിലാണ് ലോകമെമ്പാടുമുള്ള വിരുതന്മാര്‍. പരീക്ഷ എഴുതാന്‍, അസൈന്‍മെന്‍റുകള്‍ ചെയ്യാന്‍... അങ്ങനെ അങ്ങനെ ഏങ്ങനെയൊക്കെ ഉപയോഗിക്കാമോ അത്തരത്തിലുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് പരീക്ഷിച്ച് നോക്കുകയാണ് ആളുകള്‍. ഇതില്‍ വാഷിംഗ് മെഷ്യനുകള്‍ നന്നാക്കുന്നതിന് വീട്ടുടമയ്ക്ക് വ്യാജ നിയമ അറിയിപ്പ് അയച്ചും വര്‍ക്ക് ഇമെയിലുകള്‍ അയക്കുന്നതിനും പരീക്ഷയ്ക്ക് കൂടിയ മാര്‍ക്ക് നേടാനും അസൈന്‍മെന്‍റുകള്‍ പൂര്‍ത്തിയാക്കുന്നതിനും ചാറ്റ് ജിപിടി ഉപയോഗിച്ച വാര്‍ത്തകള്‍ ഇതിനകം നമ്മള്‍ കണ്ടു. എന്നാല്‍ ഇത് അതിലും കുറച്ച് കൂടി കടന്നകൈയാണെന്ന് പറയാതെ വയ്യ.
സംഗതി അങ്ങ് അമേരിക്കയിലാണ് നടന്നത്. ന്യൂയോർക്കിലെ ഒരു അഭിഭാഷകൻ തന്‍റെ കമ്പനിയായ ലെവിഡോ ആന്‍റ് ഒബര്‍മാനില്‍ നിയമ ഗവേഷണത്തിനായി ചാറ്റ് ജിപിടി ഉപയോഗിച്ചു. പിന്നാലെ ഇത് പിടിക്കപ്പെട്ടുകയും അദ്ദേഹം ഇപ്പോള്‍ കോടതിയില്‍ വിചാരണ നേരിടുകയുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹം ഫയല്‍ ചെയ്ത കേസില്‍ സാങ്കല്‍പ്പിക കേസുകള്‍ ഉണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു. എന്നാല്‍. തന്‍റെ പ്രവര്‍ത്തിയെ ന്യായീകരിച്ച അഭിഭാഷകന്‍ "അതിന്‍റെ ഉള്ളടക്കം തെറ്റാകുമെന്ന് അറിയില്ലെന്ന്" ആയിരുന്നു കോടതിയെ അറിയിച്ചത്. എന്നാല്‍ "അഭൂതപൂർവമായ സാഹചര്യം" എന്നായിരുന്നു കോടതി ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. യാത്രയ്ക്കിടെ പരിക്കേറ്റതിന്‍റെ പേരില്‍ വിമാനക്കമ്പനിക്കെതിരെയുള്ള ഒരു യാത്രക്കാരന്‍റെ പരാതിയില്‍ നിന്നായിരുന്നു കേസിന്‍റെ തുടക്കം.
വിജയ് മല്യ, ഒടുവില്‍ ടിപ്പു സുല്‍ത്താന്‍റെ വാള്‍ 140 കോടിക്ക് വിറ്റു ?
എന്തു കൊണ്ട് കോടതി ഈ കേസ് കേള്‍ക്കണം, എന്നതിനായി മുമ്പും ഇത്തരം കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് മുന്‍കാല വിധികള്‍ ഉദ്ധരിച്ച് പരാതിക്കാരന്‍റെ അഭിഭാഷകന്‍ ഒരു ലഘുലേഖ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, സമര്‍പ്പിച്ച രേഖയിലെ പല കേസുകളും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൂചിപ്പിച്ച് എയര്‍ലൈന്‍സിന്‍റെ അഭിഭാഷകന്‍ പിന്നീട് ജഡ്ജിക്ക് കത്തെഴുതി. "സമർപ്പിച്ച ആറ് കേസുകളും വ്യാജ ഉദ്ധരണികളും വ്യാജ ആന്തരിക ഉദ്ധരണികളും ഉള്ള വ്യാജ ജുഡീഷ്യൽ തീരുമാനങ്ങളാണെന്ന് തോന്നുന്നു," കോടതിയില്‍ തെറ്റായ ഉദാഹരണങ്ങൾ ഹാജരാക്കിയതിന് പരാതിക്കാരന്‍റെ അഭിഭാഷക സംഘത്തോട് ജഡ്ജി വിശദീകരിക്കണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
കോടതിയില്‍ രേഖ സമര്‍പ്പിച്ച പീറ്റര്‍ ലോഡല്ല രേഖ തയ്യാറാക്കിയതെന്നും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനാണെന്നും പിന്നീട് വ്യക്തമായി. 30 വർഷത്തിലേറെയായി അഭിഭാഷകനായിരുന്ന സ്റ്റീവൻ എ ഷ്വാർട്‌സായിരുന്നു ആ രേഖ തയ്യാറാക്കിയ അഭിഭാഷകന്‍. സമാനമായ മുൻ കേസുകൾ ലഭിക്കാൻ ചാറ്റ് ജിപിടി ഉപയോഗിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ വാദം. താന്‍ രേഖ തയ്യാറാക്കിയ ഗവേഷണ സംഘത്തില്ലില്ലായിരുന്നെന്നും രേഖ തയ്യാറാക്കുന്നതിന് ചാറ്റ്ജിപിടിയെ ആശ്രയിച്ചതില്‍ താന്‍ ഖേദിക്കുന്നെന്നും അദ്ദേഹം പിന്നീട് കോടതിയെ അറിയിച്ചു. ഇതിനിടെ ഷ്വാർട്‌സും ചാറ്റ്‌ബോട്ടും തമ്മിലുള്ള സംഭാഷണത്തിന്‍റെ ചെറിയൊരു ഭാഗം ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുകയാണ്. അഭിഭാഷകന്‍ ചാറ്റ് ജിപിടിയോട് "വർഗീസ് ഒരു യഥാർത്ഥ കേസാണോ" എന്ന് ചോദിക്കുമ്പോള്‍ "അതെ, വർഗീസ് വേഴ്സസ് ചൈന സതേൺ എയർലൈൻസ് കോ ലിമിറ്റഡ്, 925 F.3d 1339 ഒരു യഥാർത്ഥ കേസാണ്" എന്ന് മറുപടി നൽകുന്നു. സംഗതി എന്തായാലും എളുപ്പപ്പണി നോക്കിയതിന് അഴിയെണ്ണേണ്ട അവസ്ഥയിലാണ് സ്റ്റീവൻ എ ഷ്വാർട്‌സ്. അടുത്ത ഹിയറിംഗില്‍ എന്തുകൊണ്ട് കോടതിയില്‍ അച്ചടക്കമില്ലാതെ പെരുമാറി എന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.